തിരുവനന്തപുരം: പൊലീസ് സ്റ്റേഷനിൽ മകളുടെ മുന്നിൽവെച്ച് പരാതിക്കാരനെ അധിക്ഷേപിച്ച സംഭവത്തില്‍ നെയ്യാര്‍ഡാം പോലീസ് സ്‌റ്റേഷനിലെ എഎസ്‌ഐ ഗോപകുമാറിനെ സസ്പെൻഡ് ചെയ്തു. ഡിജിപിയുടെ നിർദേശാനുസരണമാണ് ഗോപകുമാറിനെ അടിയന്തരമായി സര്‍വ്വീസില്‍ നിന്നു സസ്‌പെന്‍ഡ് ചെയ്തത്. സംസ്ഥാന പോലീസ് മേധാവി ലോക്‌നാഥ് ബെഹ്‌റ ക്രമസമാധാന വിഭാഗം എഡിജിപിയ്ക്ക് ഇത് സംബന്ധിച്ച നിര്‍ദ്ദേശം നല്‍കിയതായി കേരള പൊലീസിന്റെ വാര്‍ത്താക്കുറിപ്പില്‍ പറയുന്നു.
നെയ്യാര്‍ പൊലീസ് സ്റ്റേഷനില്‍ പരാതിയുമായെത്തിയ സുദേവന്‍ എന്നയാളോടും അദ്ദേഹത്തിന്റെ മകളോടും എഎസ്‌ഐ കയര്‍ത്തു സംസാരിക്കുന്നതിന്റെയും അധിക്ഷേപിക്കുന്നതിന്റെയും വീഡിയോ ദൃശ്യങ്ങള്‍ സാമൂഹ്യ മാധ്യമങ്ങളില്‍ പ്രചരിക്കുകയും സംഭവം വിവാദമാവുകയും ചെയ്തിരുന്നു. കുടുംബപ്രശ്നത്തില്‍ പരാതി നല്‍കാനെത്തിയതായിരുന്നു സുദേവന്‍.
നെയ്യാർ ഡാം പൊലീസ് സ്റ്റേഷനിൽ പരാതി നൽകാനെത്തിയപ്പോഴാണ് കളളിക്കാട് സ്വദേശി സുദേവനെ ഗോപകുമാർ അധിക്ഷേപിച്ചത്. സുദേവനെ അധിക്ഷേപിച്ച് സംസാരിക്കുന്ന വീഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലായിരുന്നു. പരാതിക്കാരനോട് മോശമായി പെരുമാറിയ എ.എസ്.ഐയെ ഉടൻതന്നെ ഡിജിപി ഇടപെട്ട് സ്ഥലംമാറ്റിയിരുന്നു. ആദ്യം നൽകിയ പരാതിയിൽ തുടർ നടപടിയുണ്ടാകാതായതോടെയാണ് സുദേവൻ വീണ്ടും സ്റ്റേഷനിലെത്തിയത്. ഈ സമയത്താണ് മകളുടെ സാനിധ്യത്തിൽ അധിക്ഷേപത്തിന് ഇരയായത്.
ഞായറാഴ്ചയാണ് സുദേവൻ ആദ്യം പരാതി നൽകിയത്. അന്ന് പൊലീസ് വിവരങ്ങൾ തേടി. എന്നാൽ കേസിൽ തുടർനടപടികളൊന്നും ഉണ്ടാകാത്ത സാഹചര്യത്തിലാണ് പിറ്റേന്ന് വീണ്ടും സുദേവൻ സ്റ്റേഷനിലെത്തിയത്. കേസുമായി ബന്ധപ്പെട്ട കാര്യങ്ങൾ സംസാരിക്കുന്നതിനിടെ ഗ്രേഡ് എസ്എഐ ഗോപകുമാർ സുദേവനോട് തട്ടിക്കയറി. മദ്യപിച്ചുവെന്ന് ആരോപിച്ചാണ് പൊലീസ് തന്നെ അധിക്ഷേപിച്ചതെന്നു സുദേവൻ പറയുന്നു. ദൃശ്യങ്ങൾ സമൂഹികമാധ്യമങ്ങളിൽ പ്രചരിച്ചതോടെ പൊലീസ് മേധാവി തന്നെ ഇടപെട്ടത്.
Published by:Anuraj GR
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.