തിരുവനന്തപുരം: നിദ ഫാത്തിമയുടെ മൃതശരീരം ശനിയാഴ്ച പുലര്‍ച്ചെ ആറരയ്ക്ക് നെടുമ്പാശ്ശേരിയില്‍ എത്തും. വെള്ളിയാഴ്ച ഉച്ചയോടെ പോസ്റ്റുമോര്‍ട്ടം നടപടികള്‍ പൂര്‍ത്തിയാക്കി. എംബാം ചെയ്ത മൃതശരീരം വിമാനമാര്‍ഗ്ഗം വെള്ളിയാഴ്ച രാത്രി 10 മണിക്ക് നാഗ്പൂരില്‍ നിന്ന് ബംഗളൂരുവിലേക്ക് എത്തിക്കും.
അവിടെ നിന്ന് നെടുമ്പാശ്ശേരിയിലേക്ക് കൊണ്ടുവരികയാണ്. വിമാനത്താവളത്തില്‍ നിന്ന് മൃതശരീരം ആലപ്പുഴ അമ്പലപ്പുഴയിലെ വീട്ടില്‍ എത്തിക്കാന്‍ ആംബുലന്‍സ് ഏര്‍പ്പെടുത്തി. ഇക്കാര്യത്തില്‍ സാധ്യമായ എല്ലാ കാര്യങ്ങളും നിര്‍വഹിക്കാന്‍ നടപടി സ്വീകരിച്ചിട്ടുണ്ടെന്ന് കായിക മന്ത്രി വി അബ്ദുറഹിമാന് അറിയിച്ചു.
നിദയുടെ പിതാവ് ഷിഹാബ് നാഗ്പൂരില്‍ എത്തിയിട്ടുണ്ട്. സൈക്കിള്‍ പോളോ അസോസിയേഷന് ഭാരവാഹികളും ഒപ്പമുണ്ട്. നാഗ്പൂരിലെ ആശുപത്രിയിലും മൃതശരീരം കൊണ്ടുവരുന്നതിനും വേണ്ടി വരുന്ന ചെലവുകള്‍ വഹിക്കാന്‍ 5 ലക്ഷം രൂപ സംസ്ഥാന സ്പോർട്സ് കൗണ്‍സില്‍ അനുവദിച്ചിട്ടുണ്ട്. സ്പോർട്സ് കൗണ്‍സില്‍ പ്രതിനിധികള്‍ നാഗ്പൂരിലെ അധികൃതരുമായും കുട്ടിയുടെ ബന്ധുക്കളുമായും നിരന്തരം ബന്ധപ്പെടുന്നുണ്ട്.
Also Read- നിദ ഫാത്തിമയുടെ മരണവിവരം പിതാവ് അറിഞ്ഞത് വിമാനത്താവളത്തിലെ ടി.വിയിലൂടെ
കേന്ദ്ര കായികമന്ത്രി അനുരാഗ് സിങ്ങ് താക്കൂര്‍, മഹാരാഷ്ട്ര മുഖ്യമന്ത്രി, കായിക മന്ത്രി എന്നിവര്‍ക്ക് മന്ത്രി വി അബ്ദുറഹിമാന് കത്തയച്ചിട്ടുണ്ട്. കുട്ടിയുടെ ആകസ്മിക മരണവുമായി ബന്ധപ്പെട്ട് നീതിയുക്തമായ നടപടികള്‍ ഉണ്ടാകണമെന്ന് കത്തില്‍ ആവശ്യപ്പെട്ടിട്ടുണ്ട്. കുട്ടിയുടെ പോസ്റ്റ്മോര്‍ട്ടവും മറ്റു കാര്യങ്ങളും ഏകോപിപ്പിക്കാന്‍ ആലപ്പുഴ ജില്ലാ കലക്ടറെ ചുമതലപ്പെടുത്തിയിട്ടുണ്ട്. നാഗ്പൂരിലെ മലയാളി അസോസിയേഷനുകളുടെ പ്രതിനിധികള്‍ ആശുപത്രിയില്‍ സജീവമായി സഹായങ്ങള്‍ക്ക് രംഗത്തുണ്ട്.
അതേസമയം, നിദ ഫാത്തിമയുടെ മരണത്തിൽ, സൈക്കിൾ പോളോ ദേശീയ ഫെഡറേഷൻ സെക്രട്ടറി നേരിട്ട് ഹാജരാകണമെന്ന് ഹൈക്കോടതി വ്യക്തമാക്കി. സൈക്കിൾ പോളോ അസോസിയേഷൻ ഓഫ് കേരളയുടെ സെക്രട്ടറിയും കോടതിയിൽ ഹാജരാകണം. കോടതിയലക്ഷ്യക്കേസിൽ എതിർകക്ഷികൾക്ക് നോട്ടീസ് അയച്ചു. മത്സരത്തിനായി എത്തിയ കുട്ടികൾക്ക് വെള്ളവും ഭക്ഷണവും നൽകിയില്ലെന്ന് ഹർജിക്കാർ അറിയിച്ചു. ജനുവരി 12 ന് കേസ് വീണ്ടും പരിഗണിക്കും.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.