തിരുവനന്തപുരം: കോവിഡ് നിയന്ത്രണത്തിനായി ഏർപ്പെടുത്തിയിരിക്കുന്ന രാത്രികാല കർഫ്യൂവും
ഞായറാഴ്ച ലോക്ഡൗണും തുടരുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. ഇന്ന് ചേർന്ന അവലോകന യോഗത്തിന് ശേഷം നടത്തിയ വാർത്താസമ്മേളനത്തിലാണ് മുഖ്യമന്ത്രി ഇക്കാര്യം പറഞ്ഞു. ചൊവ്വാഴ്ച ചേരുന്ന അടുത്ത റിവ്യു യോഗത്തിൽ ഇക്കാര്യത്തിൽ മാറ്റം വരുത്തുന്നത് വീണ്ടും പരിശോധിക്കും. കോവിഡിനൊപ്പം ജീവിക്കാൻ തയ്യാറാകുകയും ജാഗ്രത കൈവിടാതിരിക്കാൻ ശ്രദ്ധിക്കുകയും വേണമെന്ന് മുഖ്യമന്ത്രി പറഞ്ഞു.
സംസ്ഥാനത്ത് ക്വറന്‍റീൻ ലംഘിച്ചാൽ സ്വന്തം ചെലവിൽ നിരീക്ഷണ കേന്ദ്രത്തിലേക്ക് മാറേണ്ടിവരുമെന്ന് മുഖ്യമന്ത്രി പറഞ്ഞു. രോഗപ്രതിരോധം ഊർജ്ജിതമാക്കാൻ അയൽപക്ക നിരീക്ഷണ സമിതികൾ രൂപീകരിക്കുമെന്ന് മുഖ്യമന്ത്രി പറഞ്ഞു. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ മുൻകൈയെടുത്താണ് ഇത് നടപ്പിലാക്കേണ്ടതെന്നും മുഖ്യമന്ത്രി പറഞ്ഞു. ഓണത്തിനു ശേഷം ഭയപ്പെട്ടതുപോലെ രോഗവ്യാപനം ഉണ്ടായില്ലെന്ന് മുഖ്യമന്ത്രി പറഞ്ഞു. വളരെ വേഗത്തിൽ തന്നെ സംസ്ഥാനത്തെ രോഗവ്യാപനം പിടിച്ചുകെട്ടാനാകുമെന്നും മുഖ്യമന്ത്രി പറഞ്ഞു.
കോവിഡ് പ്രതിരോധത്തിന് എല്ലാവരും പോരാളികളാകണമെന്ന് മുഖ്യമന്ത്രി ആഹ്വാനം ചെയ്തു. ഇതിന്‍റെ ഭാഗമായി ബി ദ വാരിയർ എന്ന പുതിയ പ്രചരണ പരിപാടിക്ക് മുഖ്യമന്ത്രി തുടക്കമിട്ടു. ആരോഗ്യമന്ത്രി വീണാ ജോർജും സന്നിഹിതയായിരുന്നു. സ്വയം പ്രതിരോധമാണെന്ന് ഏറ്റവും പ്രധാനമെന്ന് മുഖ്യമന്ത്രി പറഞ്ഞു. കഴിഞ്ഞ ആഴ്ചകളിൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചവരുടെ എണ്ണം വർദ്ധിച്ചിട്ടില്ലെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി.
അതേസമയം കേരളത്തില്‍ ഇന്ന് 29,682 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. തൃശൂര്‍ 3474, എറണാകുളം 3456, മലപ്പുറം 3166, കോഴിക്കോട് 2950, പാലക്കാട് 2781, കൊല്ലം 2381, തിരുവനന്തപുരം 2314, കോട്ടയം 2080, ആലപ്പുഴ 1898, കണ്ണൂര്‍ 1562, പത്തനംതിട്ട 1154, ഇടുക്കി 1064, വയനാട് 923, കാസര്‍ഗോഡ് 479 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്.
കഴിഞ്ഞ 24 മണിക്കൂറിനിടെ 1,69,237 സാമ്പിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 17.54 ആണ്. റുട്ടീന്‍ സാമ്പിള്‍, സെന്റിനല്‍ സാമ്പിള്‍, സിബി നാറ്റ്, ട്രൂനാറ്റ്, പി.ഒ.സി.ടി. പി.സി.ആര്‍., ആര്‍.ടി. എല്‍.എ.എം.പി., ആന്റിജന്‍ പരിശോധന എന്നിവ ഉള്‍പ്പെടെ ഇതുവരെ 3,22,34,770 ആകെ സാമ്പിളുകളാണ് പരിശോധിച്ചത്.
പ്രതിവാര ഇന്‍ഫെക്ഷന്‍ പോപ്പുലേഷന്‍ റേഷ്യോ (WIPR) ഏഴിന് മുകളിലുള്ള 296 തദ്ദേശ സ്വയംഭരണ പ്രദേശങ്ങളാണുള്ളത്. അതില്‍ 81 എണ്ണം നഗര പ്രദേശങ്ങളിലും 215 എണ്ണം ഗ്രാമ പ്രദേശങ്ങളിലുമാണുള്ളത്.
കഴിഞ്ഞ ദിവസങ്ങളിലുണ്ടായ 142 മരണങ്ങളാണ് കോവിഡ്-19 മൂലമാണെന്ന് ഇന്ന് സ്ഥിരീകരിച്ചത്. ഇതോടെ ആകെ മരണം 21,422 ആയി.
ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 185 പേര്‍ സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്. 28,008 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 1357 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല. തൃശൂര്‍ 3443, എറണാകുളം 3496, മലപ്പുറം 2980, കോഴിക്കോട് 2913, പാലക്കാട് 1852, കൊല്ലം 2372, തിരുവനന്തപുരം 2180, കോട്ടയം 1986, ആലപ്പുഴ 1869, കണ്ണൂര്‍ 1467, പത്തനംതിട്ട 1129, ഇടുക്കി 1051, വയനാട് 905, കാസര്‍ഗോഡ് 465 എന്നിങ്ങനെയാണ് സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചത്.
132 ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് രോഗം ബാധിച്ചത്. തൃശൂര്‍ 21, വയനാട് 18, പാലക്കാട് 17, കണ്ണൂര്‍ 15, കാസര്‍ഗോഡ് 12, പത്തനംതിട്ട 10, കൊല്ലം 9, കോട്ടയം, മലപ്പുറം 6 വീതം, എറണാകുളം 5, തിരുവനന്തപുരം, ആലപ്പുഴ 4 വീതം, കോഴിക്കോട് 3, ഇടുക്കി 2 എന്നിങ്ങനെ ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് രോഗം ബാധിച്ചത്.
രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 25,910 പേര്‍ രോഗമുക്തി നേടി. തിരുവനന്തപുരം 1748, കൊല്ലം 1939, പത്തനംതിട്ട 1039, ആലപ്പുഴ 1517, കോട്ടയം 1857, ഇടുക്കി 787, എറണാകുളം 2828, തൃശൂര്‍ 2791, പാലക്കാട് 2484, മലപ്പുറം 2805, കോഴിക്കോട് 2864, വയനാട് 888, കണ്ണൂര്‍ 1764, കാസര്‍ഗോഡ് 599 എന്നിങ്ങനേയാണ് രോഗമുക്തിയായത്. ഇതോടെ 2,50,065 പേരാണ് രോഗം സ്ഥിരീകരിച്ച് ഇനി ചികിത്സയിലുള്ളത്. 39,09,096 പേര്‍ ഇതുവരെ കോവിഡില്‍ നിന്നും മുക്തി നേടി.
സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 6,03,968 പേരാണ് ഇപ്പോള്‍ നിരീക്ഷണത്തിലുള്ളത്. ഇവരില്‍ 5,70,557 പേര്‍ വീട്/ഇന്‍സ്റ്റിറ്റിയൂഷണല്‍ ക്വാറന്റൈനിലും 33,441 പേര്‍ ആശുപത്രികളിലും നിരീക്ഷണത്തിലാണ്. 2780 പേരെയാണ് പുതുതായി ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.
Tags: Covid 19, Covid 19 in Kerala, Covid 19 today