തിരുവനന്തപുരം: നിപ സ്ഥിരീകരിക്കപ്പെട്ട സാഹചര്യത്തിൽ മുഖ്യമന്ത്രിയുടെ അധ്യക്ഷതയിൽ ഇന്ന് എറണാകുളത്ത് അവലോകനയോഗം ചേരും. ഐസൊലേഷന്‍ വാര്‍ഡില്‍ ഇന്നലെ മൂന്നു പേരെ കൂടി പ്രവേശിപ്പിച്ചു. ചികിത്സയിലുള്ള യുവാവിന്റെ ആരോഗ്യനിലയില്‍ പുരോഗതിയുണ്ടെന്ന് മന്ത്രി കെ കെ ശൈലജ അറിയിച്ചു.
നിപ ബാധിതനായ യുവാവ് ആരോഗ്യം വീണ്ടെടുക്കുകയാണ്. നിലവിലെ സ്ഥിതിയില്‍ ആശങ്കപ്പെടാനില്ലെന്ന് ആരോഗ്യമന്ത്രി കെ കെ ശൈലജ കഴിഞ്ഞദിവസം പറഞ്ഞിരുന്നു. ഐസൊലേഷന്‍ വാര്‍ഡില്‍ കഴിയുന്നവരുടെ നിലയും തൃപ്തികരമാണ്.
കേന്ദ്രസംഘവും കോഴിക്കോട് നിന്നുള്ള പ്രത്യേക മെഡിക്കല്‍ സംഘവും സ്ഥിതിഗതികള്‍ വിലയിരുത്തുന്നുണ്ട്. ഓരോ മണിക്കൂറിലും മെഡിക്കല്‍ റിപ്പോര്‍ട്ടുകള്‍ കോര്‍ കമ്മിറ്റി അവലോകനം ചെയ്യുകയാണ്. 311 പേരാണ് സംസ്ഥാനത്താകെ നിരീക്ഷണത്തിലുള്ളത്. ഇവരുടെ ആരോഗ്യസ്ഥിതിയിലും കാര്യമായ ആശങ്കയില്ലെന്നാണ് വിലയിരുത്തല്‍.
നിപ ബാധിതന്റെ വീട് സ്ഥിതിചെയ്യുന്ന പറവൂരില്‍ പ്രതിരോധ ബോധവത്ക്കരണ പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചു. ഓസ്ട്രേലിയയില്‍ നിന്നുള്ള പ്രതിരോധ മരുന്ന് കൊച്ചിയില്‍ എത്തിച്ചിട്ടുണ്ട്. എന്നാല്‍ അത് നല്‍കേണ്ട സാഹചര്യം ഇല്ലെന്നാണ് ആരോഗ്യവകുപ്പിന്റെ വിലയിരുത്തല്‍. നിലവിലെ സാഹചര്യങ്ങള്‍ അവലോകനം ചെയ്യാന്‍ മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ ഇന്ന് കൊച്ചിയില്‍ യോഗം ചേരും.
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.