കോഴിക്കോട്: കൂടത്തായി കൊലപാതക പരമ്പരയിലെ മുഖ്യപ്രതിയായ ജോളി എൻ ഐ ടി ക്യാമ്പസിൽ കയറിയത് അറിയില്ലെന്ന് എൻ ഐ ടി രജിസ്ട്രാർ പങ്കജാക്ഷൻ. റഫറൻസുണ്ടെങ്കിലേ ക്യാമ്പസിനകത്ത് കയറാൻ കഴിയുകയുള്ളൂവെന്നും രജിസ്ട്രാർ പങ്കജാക്ഷൻ
വ്യക്തമാക്കി. ജോളി ക്യാമ്പസിനകത്ത് കയറിയതറിയില്ല.
അന്വേഷണസംഘം വന്നതിന് ശേഷമാണ് കാര്യങ്ങൾ അറിയുന്നത്. ആഗസ്ത് 21നാണ് അന്വേഷണസംഘം ക്യാമ്പസിലെത്തിയത്. ജോളി എത്ര തവണ ക്യാമ്പസിൽ കയറിയെന്നത് പരിശോധിച്ചിട്ടില്ല. ജോളി NITയിൽ അധ്യാപികയല്ലെന്ന് അന്വേഷണസംഘത്തെ അറിയിച്ചത് രണ്ടു മാസം മുമ്പാണെന്നും രജിസ്ട്രാർ പങ്കജാക്ഷൻ പറഞ്ഞു.
അതേസമയം, കൂടത്തായി കൊലപാതകപരമ്പരയില്‍ പ്രതികളെ പൊന്നാമറ്റം വീട്ടിലെത്തിച്ചു തെളിവെടുത്തു. വീട്ടുവളപ്പിൽ നിന്നും കീടനാശിനിയുടെ കുപ്പി കണ്ടെത്തി. ആദ്യ മൂന്ന് കൊലപാതകങ്ങളും എങ്ങനെ നടത്തിയെന്ന് അന്വേഷണ സംഘത്തോട് ജോളി വിശദീകരിച്ചു. ആളുകള്‍ കൂവിവിളിച്ചാണ് ജോളിയെ വരവേറ്റത്.
കൊല്ലപ്പെട്ട മഞ്ചാടി മാത്യുവിന്‍റെ വീട്ടിലെത്തിച്ചും തെളിവെടുപ്പ് നടത്തി. കോഴിക്കോട് എന്‍.ഐ.ടി, ജോളിയുടെ ഇപ്പോഴത്തെ ഭര്‍ത്താവ് ഷാജുവിന്‍റെ വീട്, പ്രജികുമാറിന്‍റെ സ്വര്‍ണ്ണക്കട എന്നിവിടങ്ങളിലും തെളിവെടുപ്പ് നടത്തും. കൊലപാതകപരമ്പരയില്‍ അഞ്ചു കേസുകള്‍ കൂടി പൊലീസ് രജിസ്റ്റര്‍ ചെയ്തു.
അന്നമ്മയെ കൊലപ്പെടുത്തിയ കേസില്‍ ജോളി മാത്രമാണ് പ്രതി. മറ്റു കേസുകളില്‍ മാത്യുവിനെയും പ്രതിയാക്കി. ഗുളികയില്‍ സയനെഡ് പുരട്ടി നല്‍കിയാണ് സിലിയെ ജോളി കൊന്നതെന്ന് എഫ്.ഐ.ആറില്‍ പറയുന്നു. അഞ്ച് കൊലകള്‍ നടത്തിയത് പൊട്ടാസ്യം സയനൈഡ് ഉപയോഗിച്ച് ആണെന്നും അന്നമ്മയെ കൊല്ലാനുപയോഗിച്ചത് കീടനാശിനി ആണെന്നും ജോളി അന്വേഷണസംഘത്തോട് പറഞ്ഞു. ബിഎസ്എൻഎൽ ജീവനക്കാരനായ ജോൺസനൊപ്പം ജോളി കോയമ്പത്തൂരിൽ കഴിഞ്ഞതായി സ്ഥിരീകരിച്ച സാഹചര്യത്തില്‍ അന്വേഷണം തമിഴ്നാട്ടിലേക്കും വ്യാപിപ്പിക്കും.
അതേസമയം, മകന്‍ റോമോയുടെ കൈവശമുണ്ടായിരുന്ന ജോളിയുടെ മൊബൈല്‍ഫോണുകള്‍ അന്വേഷണസംഘത്തിന് കൈമാറി. റോമോയുടെയും റോയിയുടെ സഹോദരി റെഞ്ചിയുടെയും മൊഴി അന്വേഷണസംഘം വൈക്കത്തെത്തി രേഖപ്പെടുത്തി.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.
Tags: Jolly koodathayi, Koodathaayi, Koodathaayi deaths, Koodathaayi murder case, Koodathayi murder