ബത്തേരി: കേരളത്തിന്റെ തീരാവേദനയായി മാറിയിരിക്കുകയാണ് ബത്തേരി ഗവ. സര്‍വജന വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ അഞ്ചാം ക്ലാസുകാരി ഷെഹല ഷെറിൻ. അതേസമയം ഷെഹലയെ മരണത്തിലേക്ക് നയിച്ചതിൽ അധ്യാപകർ ഉൾപ്പെടെയുള്ളവരുടെ പങ്ക് പുറംലോകമറിഞ്ഞത് അതേ സ്കൂളിലെ മിടുമിടുക്കികളായ വിദ്യാർഥിനികളിലൂടെയാണ്.
ആരെയും ഭയക്കാതെ ചങ്കൂറ്റത്തോടെയാണ് നടന്നതെന്തെന്ന് ഏഴാം ക്ലാസുകാരിയായ നിദ മാധ്യമങ്ങളോട് വിവരിച്ചത്. അഞ്ചാംക്ലാസ് വിദ്യാർഥിനികളും ഷെഹലയുടെ സഹപാഠികളുമായ കീർത്തനയും വിസ്മയയും നിദയ്ക്കൊപ്പം ചേർന്നു. മുതിർന്ന കുട്ടികൾ പലരും അധ്യാപകരെ ഭയന്ന് പിൻമാറിയപ്പോഴാണ് ഈ കൊച്ചുമിടുക്കുകൾ മാധ്യമങ്ങൾക്കു മുന്നിലെത്തി എല്ലാം വെട്ടിത്തുറന്ന് പറഞ്ഞത്.
ഷെഹലയ്ക്കു വേണ്ടി ഇത്രയെങ്കിലും ശബ്ദിച്ചില്ലെങ്കിൽ കൂട്ടുകാരികളെന്ന് എങ്ങനെ പറയുമെന്നാണ് ഇവർ ചോദിക്കുന്നത്. ചാനൽ ചർച്ചകളിലും ഈ പെൺകുട്ടികൾ പരിചയസമ്പന്നരായവരെപ്പോലെയാണ് സ്കൂളിൽ നടന്നതെന്തെന്ന് വിവരിച്ചത്.
Also Read
നിദ ഫാത്തിമ, ഷെഹലയ്ക്കു വേണ്ടി ശബ്ദമുയർത്തിയ ഏഴാം ക്ലാസുകാരി
ദേശീയപാത 776 ലെ രാത്രിയാത്രാ നിരോധന സമരത്തിൽ ഹൈസ്കൂൾ വിദ്യാർഥികൾക്കു പിന്നാലെ നിദ ഫാത്തിമയുടെ നേതൃത്വത്തിൽ ടൗണിൽ പ്രകടനം നടത്തിയപ്പോഴും ഇവർ ഒപ്പമുണ്ടായിരുന്നു. ബത്തേരിക്കടുത്ത് കൈപ്പഞ്ചേരി സ്വദേശികളാണ് മൂവരും.