ജീവ കാരുണ്യ പ്രവർത്തനങ്ങൾക്ക് കമ്മീഷൻ പറ്റുന്നു എന്ന ആക്ഷേപങ്ങൾ തള്ളി ജീവകാരുണ്യ പ്രവർത്തകൻ ഫിറോസ് കുന്നംപറമ്പിൽ. ഉപജീവനം ഉദ്ഘാടനങ്ങൾക്കും മറ്റും ക്ഷണിക്കുമ്പോൾ ലഭിക്കുന്ന പ്രതിഫലം കൊണ്ടാണ്. തന്നെ രാഷ്ട്രീയക്കാരനായി കണ്ട് ഒരു വിഭാഗം കുപ്രചരണം നടത്തിയത് കൊണ്ടാണ് തെരഞ്ഞെടുപ്പിൽ മൽസരിക്കാൻ ആലോചിച്ചതെന്നും തവനൂരുകാരുടെ ക്ഷണം നിരസിക്കാൻ കഴിഞ്ഞില്ലെന്ന് അദേഹം ന്യൂസ് 18 നോട് പറഞ്ഞു.
എന്ത് കൊണ്ടാണ് മൽസരിക്കാൻ തയാറായത് എന്ന ചോദ്യത്തിന് ഫിറോസ് കുന്നംപറമ്പലിന്‍റെ മറുപടി ഇങ്ങനെ.
"ഒരു വേദിയിൽ ഞാൻ ലീഗ് അനുഭാവി ആണെന്ന് പറഞ്ഞു. അതിന് ശേഷം എൻ്റെ ജീവ കാരുണ്യ പ്രവർത്തനങ്ങൾക്ക് പണം ലഭിക്കാതിരിക്കാൻ പല മേഖലകളിൽ നിന്നും ആസൂത്രിത നീക്കം നടന്നു. സൈബർ ആക്രമണം ശക്തമായി. ആ ഘട്ടത്തിൽ ആണ് തെരഞ്ഞെടുപ്പിൽ മൽസരിക്കുന്നത് സംബന്ധിച്ച് ആദ്യം ആലോചിക്കുന്നത്.
തവനൂർ മൽസരിക്കാൻ നിർദ്ദേശിച്ചത് യുഡിഎഫ് നേതൃത്വം ആണ്. സീറ്റ് ചർച്ചകളെല്ലാം തർക്കം ആയപ്പോൾ മൽസരിക്കാനില്ല എന്ന് തീരുമാനിച്ചത് ആണ്. പക്ഷേ തവനൂരിലെ യുഡിഎഫ് പ്രവർത്തകരുടെ ക്ഷണം നിരസിക്കാൻ കഴിഞ്ഞില്ല. മറ്റാരെയും സ്ഥാനാർഥി ആയി അംഗീകരിക്കില്ല എന്ന് കൂടി അവർ പറഞ്ഞത് കൊണ്ടാണ് ഇവിടേക്ക് തന്നെ വന്നത്. "സ്ഥാനാർഥി ആകുന്നതിന് പിന്നിൽ മറ്റൊരു കാരണവും ഉണ്ട്. ഫിറോസ് കുന്നംപറമ്പിൽ പറയുന്നു. "സോഷ്യൽ മീഡിയ വഴിയുള്ള ജീവകാരുണ്യ പ്രവർത്തനങ്ങൾക്ക് പരിമിതി ഉണ്ട്. അത് സോഷ്യൽ മീഡിയ ഉടമകളോ സർക്കാരോ തീരുമാനിച്ചാൽ നിന്ന് പോയേക്കും. അത് ശാശ്വതമല്ല. അർഹരായവർക്ക് ചികിത്സസഹായം ലഭ്യമാക്കാൻ സര്‍ക്കാർ സംവിധാനം വഴി തന്നെ ശ്രമിക്കണം.
സൗജന്യ ചികിത്സ പദ്ധതി യുഡിഎഫ് മുന്നോട്ട് വെച്ചത് ആകർഷിച്ചു. എംഎൽഎ ആയാൽ കൂടുതൽ ആളുകൾക്ക് സഹായം നൽകാൻ സാധിക്കും എന്നാണ് പ്രതീക്ഷ. രാഷ്ട്രീയത്തിൽ ഇറങ്ങിയാലും ജീവ കാരുണ്യ പ്രവർത്തി ചെയ്യാൻ സാധിക്കും"
തവനൂരിൽ ആരെല്ലമാണ് എതിർ സ്ഥാനാർഥികളെന്നത് ചർച്ച ചെയ്യാൻ ഇല്ല.ആളുകളുടെ പ്രശ്നങ്ങൾ എല്ലാം മനസിലാക്കി പരിഹരിക്കാൻ ആണ് ശ്രമിക്കുന്നത്.റോഡിനും പാലത്തിനും അപ്പുറത്ത് ജനങ്ങൾക്ക് ഉള്ള പ്രശ്നങ്ങൾ പരിഹരിക്കേണ്ടതുണ്ട്.
ഈ സർക്കാര്‍ ആരോഗ്യ മേഖലയിൽ നേട്ടം ഉണ്ടാക്കി എന്ന അവകാശവാദങ്ങൾ അംഗീകരിക്കാൻ കഴിയില്ല എന്നും ഫിറോസ് പറയുന്നു. ഇന്നും ചികിത്സക്ക് വേണ്ടി ലക്ഷങ്ങൾ ചെലവഴിക്കേണ്ടി വരുന്നു. പല ചികിത്സകൾക്കും സ്വകാര്യ ആശുപത്രികളെ ആശ്രയിക്കേണ്ട സാഹചര്യം ആണ് . സര്‍ക്കാർ ചെയ്ത എന്തെങ്കിലും ഒരെണ്ണം ഉയർത്തി കാണിച്ച് നൂറു ശതമാനം വിജയം അവകാശപ്പെടാൻ കഴിയില്ല. നിപ്പ പോലെ ഉള്ള രോഗങ്ങൾ നിയന്ത്രിക്കാൻ സർക്കാരിന് സാധിച്ചു എന്നത് അംഗീകരിക്കുന്നു എന്നും ഫിറോസ് അഭിപ്രായപ്പെട്ടു.
Also Read- പ്രതിപക്ഷ നേതാവിന്റെ കള്ളവോട്ട് ആരോപണം തിരിഞ്ഞുകൊത്തുന്നു; കോണ്‍ഗ്രസുകാരെന്ന് കുമാരിയും കുടുംബവും
താൻ യുഡിഎഫ് സ്ഥാനാർത്ഥി ആകാൻ പോകുന്നു എന്ന് അറിഞ്ഞത് മുതൽ അപവാദം പ്രചരിപ്പിക്കുകയാണെന്നും ഫിറോസ് പറയുന്നു "ജീവ കാരുണ്യ സഹായ ആവശ്യങ്ങൾക്ക് ഒരാള് മറ്റൊരാളുടെ അക്കൗണ്ടിലേക്ക് നൽകുന്ന പണത്തിൽ നിന്ന് ഒരു പൈസ പോലും സ്വന്തം ആവശ്യത്തിന് എടുത്തിട്ടില്ല. രോഗിക്ക് കൂടുതൽ ലഭിക്കുന്ന പണം മറ്റ് രോഗിക്ക് നൽകാറുണ്ട്. അത് അവരുടെ അനുമതിയോടെ ആണ്. ഞാൻ പണം തട്ടിയെടുത്തു എങ്കിൽ ഇതിനോടകം എന്തെല്ലാം അന്വേഷണം എനിക്ക് എതിരെ വന്നേനെ?.. വിലങ്ങ് വച്ച് ഉള്ളിൽ ആയേനെ? ഇപ്പൊൾ ഉയരുന്നത് എല്ലാം ആരോപണം മാത്രം ആണ്"
"ഉപജീവനം ഉദ്ഘാടനങ്ങൾ ചെയ്യുമ്പോൾ ലഭിക്കുന്ന പ്രതിഫലം കൊണ്ട്. അത് നല്ല സംഖ്യ ലഭിക്കാറുണ്ട്. എൻ്റെ കൂടെ ഉള്ളവർക്ക് അതിൽ ഒരു വിഹിതം നൽകുന്നു. എൻ്റെ വീട്ടിലെ ചെലവും യാത്ര ചെലവും എല്ലാം അങ്ങനെ ആണ് നിർവഹിക്കുന്നത്. ഇതിൽ ഒരു ഭാഗവും ഞാൻ സഹായം ചോദിച്ച് എത്തുന്നവർക്ക് നൽകാറുണ്ട്. " ഫിറോസ് കുന്നംപറമ്പിൽ പറയുന്നു.
തവനൂരിൽ എല്ലാവരുടെയും വോട്ട് ലഭിക്കും എന്ന് കരുതുന്നു. താൻ തവനൂർ തന്നെ ഉണ്ടാകും. ജീവ കാരുണ്യ പ്രവർത്തനങ്ങൾ അവസാനിപ്പിക്കില്ല.ജാതി മത രാഷ്ടീയ ഭേതമന്യേ എല്ലാവരുടെയും കൂടെ നിൽക്കുമെന്നും ജയം ഉറപ്പാണ് എന്നും പറഞ്ഞാണ് ഫിറോസ് സംഭാഷണം അവസാനിപ്പിച്ചത്. പാണക്കാട് ഹൈദരലി ശിഹാബ് തങ്ങളെ സന്ദർശിച്ച് അനുഗ്രഹം വാങ്ങി ആണ് ഫിറോസ് കുന്നംപറമ്പിൽ തവനൂരിലേക്ക് പോയത്.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.
Tags: Assembly Election 2021, Firoz Kunnamparambil, KC Venugopal MP, Kerala Assembly Election 2021, Kerala Assembly Polls 2021