കോട്ടയം: നഗരസഭ അധ്യക്ഷ ബിൻസി സെബാസ്റ്റ്യനെതിരായി ഇടതുപക്ഷം കൊണ്ടുവന്ന അവിശ്വാസ പ്രമേയനീക്കം പൊളിഞ്ഞു. യുഡിഎഫിന് ആശ്വാസം പകർന്ന നടപടി ബിജെപി- യുഡിഎഫ് നീക്കുപോക്കുകളുടെ ഭാഗമായാണെന്ന് പ്രതിപക്ഷം ആരോപിച്ചു. ബിജെപിയുടെ 8 അംഗങ്ങൾ വിട്ടു നിന്നതോടെ ക്വാറം തികയാത്തതിനെ തുടർന്ന് അവിശ്വാസം ചർച്ചയ്ക്ക് എടുക്കാനാവില്ല എന്ന് വരണാധികാരി യോഗത്തെ അറിയിക്കുകയായിരുന്നു.
എൽഡിഎഫിലെ 22 അംഗങ്ങൾ മാത്രമാണ് യുഡിഎഫിലെ നഗരസഭാധ്യക്ഷ ബിൻസി സെബാസ്റ്റ്യനെതിരായ അവിശ്വാസ പ്രമേയം ചർച്ച ചെയ്യാനായി വിളിച്ച് ചേർത്ത യോഗത്തിൽ ഹാജരായിരുന്നത്. യുഡിഎഫിലെ 21 അംഗങ്ങളും ബിജെപിയിലെ 8 അംഗങ്ങളും വിട്ടുനിന്നു. ധാർമികതയുടെ പേരിൽ അവിശ്വാസത്തെ പിന്തുണക്കേണ്ടതില്ല എന്ന നിലപാടാണ് ബിജെപി സ്വീകരിച്ചത്.
ഒരു കോൺഗ്രസ് അംഗത്തിന്റെ നിര്യാണത്തെ തുടർന്ന് 21 പേരാണ് നിലവിൽ യുഡിഎഫിൽ ഉള്ളത്. ഈ സാഹചര്യം മുതലാക്കി അവിശ്വാസം അവതരിപ്പിച്ച് ഭരണത്തിലേറാൻ എൽഡിഎഫ് കൊണ്ടുവന്നിരിക്കുന്ന പ്രമേയം അനവസരത്തിലാണെന്ന് ബിജെപി കൗൺസിലർമാർ പറഞ്ഞു. ഇതു മൂലം പിന്തുണക്കേണ്ടതില്ലെന്ന നിർദേശം ബിജെപി ജില്ലാ നേതൃത്വം രാവിലെ അംഗങ്ങൾക്ക് നൽകിയിരുന്നു.
കോൺഗ്രസ് അംഗങ്ങൾക്ക് ഡിസിസിയും വിപ്പ് നൽകിയിരുന്നു. ഇതിനിടെ ബിജെപി അവിശ്വാസത്തിൽ പങ്കെടുക്കാതിരുന്നത് യുഡിഎഫുമായുള്ള മുൻ ധാരണയുടെയും മറ്റ് നീക്കുപോക്കുകളുടെയും ഭാഗമായാണെന്ന് പ്രതിപക്ഷനേതാവ് ഷീജ അനിൽ ആരോപിച്ചു.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.