'വൈറ്റില മേൽപ്പാലം ഉദ്ഘാടനത്തിന് കാലതാമസമുണ്ടായിട്ടില്ല; നടന്നത് പാലാരിവട്ടം ആവര്‍ത്തിക്കാനുള്ള ശ്രമം': മന്ത്രി ജി. സുധാകരന്
'വൈറ്റില മേൽപ്പാലം ഉദ്ഘാടനത്തിന് കാലതാമസമുണ്ടായിട്ടില്ല; നടന്നത് പാലാരിവട്ടം ആവര്‍ത്തിക്കാനുള്ള ശ്രമം': മന്ത്രി ജി. സുധാകരന്
''പാലാരിവട്ടം ആവര്‍ത്തിക്കണമെന്നാണ് അവരുടെ ആഗ്രഹം. പാലാരിവട്ടത്ത് മാത്രമല്ല ഇത് എല്ലായിടത്തും സംഭവിക്കുമെന്ന് വരുത്തിത്തീര്‍ത്ത് കുറ്റക്കാരെ രക്ഷിക്കാനുള്ള നീക്കമായിരുന്നു. ''
കൊച്ചി: വൈറ്റില മേല്‍പ്പാലം ഉദ്ഘാടനം ചെയ്യുന്നതിൽ കാലതാമസം ഉണ്ടായിട്ടില്ലെന്ന് പൊതുമരാമത്ത് മന്ത്രി ജി. സുധാകരന്. പാലാരിവട്ടം ആവര്‍ത്തിക്കാനുള്ള ശ്രമമാണ് മേല്‍പ്പാലം അനധികൃതമായി തുറന്നുകൊടുത്തതിലൂടെ നടത്തിയതെന്നും അദ്ദേഹം പറഞ്ഞു. വൈറ്റില മേല്‍പ്പാലം സന്ദര്‍ശിച്ച ശേഷം മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
''പാലം പണിതുകഴിഞ്ഞാല്‍ അത് പൂര്‍ത്തിയായെന്ന് ചീഫ് എഞ്ചിനീയര്‍ സര്‍ക്കാരിന് സര്‍ട്ടിഫിക്കറ്റ് നല്‍കണം. അപ്പോഴും വണ്ടി ഓടില്ല, പാലം നിര്‍മാണം പൂര്ത്തിയായന്നേ ഉള്ളൂ. ശേഷം ചീഫ് എഞ്ചിനീയർമാരുടെ ഒരു ടീം പരിശോധിച്ച് ഫിറ്റ് ഫോര്‍ കമ്മീഷന് എന്ന സര്‍ട്ടിഫിക്കറ്റ് നല്‍കണം. അതിന്റെ സര്‍ട്ടിഫിക്കറ്റ് വൈറ്റില മേല്‍പ്പാലത്തിന് അഞ്ചാംതിയതിയാണ് കിട്ടിയത്. മുഖ്യമന്ത്രിയെ കണ്ടപ്പോള്‍ പാലം ഉദ്ഘാടനത്തിന് ഒമ്പതിന് സമയം അനുവദിച്ചു. ഒരു നിമിഷം പോലും നഷ്ടപ്പെട്ടിട്ടില്ല''- സുധാകരന് പറഞ്ഞു.
പാലം പണി പൂര്‍ത്തിയാകുന്നതിന് മുന്‍പ് അതുവഴി വണ്ടിയോടിച്ചാല്‍ പാലാരിവട്ടം ആവര്‍ത്തിക്കും. പാലാരിവട്ടം ആവര്‍ത്തിക്കണമെന്നാണ് അവരുടെ ആഗ്രഹം. പാലാരിവട്ടത്ത് മാത്രമല്ല ഇത് എല്ലായിടത്തും സംഭവിക്കുമെന്ന് വരുത്തിത്തീര്‍ത്ത് കുറ്റക്കാരെ രക്ഷിക്കാനുള്ള നീക്കമായിരുന്നു. ആ ടീം തന്നെയാണിത്. എത്രയും വേഗം ഉദ്ഘാടനം ചെയ്യണമെന്ന് പറഞ്ഞ് എടുത്തുചാടി എവിടെയെങ്കിലും കുഴപ്പമുണ്ടായാൽ അപ്പോള്‍ പറയും പാലാരിവട്ടം ആവര്‍ത്തിച്ചുവെന്ന്. അതുപോലെ ആവണം ഇതും. അതിനു വേണ്ടി ഞങ്ങളെ ധൃതിപിടിപ്പിച്ചതാണ്. ഇതുപോലെ തന്നെ ധൃതി പിടിപ്പിച്ചതാണ് ഇബ്രാഹിം കുഞ്ഞിനെയും. 2016ലെ തെരഞ്ഞെടുപ്പിന് മുന്‍പ് ഉദ്ഘാടനം ചെയ്യിക്കാന്‍ വേണ്ടി സിമന്റും കമ്പിയും ഒന്നും ചേര്‍ക്കാതെ പണിതതാണ് പാലാരിവട്ടത്തിന്റെ കാര്യത്തില്‍ സംഭവിച്ചതെന്നും മന്ത്രി പറഞ്ഞു.
Published by:Rajesh V
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.