കോഴിക്കോട്: പാർലമെന്റ് പാസാക്കിയ പൗരത്വ ഭേദഗതി നിയമം (സിഎഎ) നടപ്പാക്കാതിരിക്കാൻ ഒരു സംസ്ഥാനത്തിനും കഴിയില്ലെന്ന് കോൺഗ്രസ് നേതാവ് കപിൽ സിബൽ പറഞ്ഞു. അത് നിഷേധിക്കാൻ ഒരു വഴിയുമില്ലെന്ന് കോൺഗ്രസ് നേതാവ് കപിൽ സിബൽ ശനിയാഴ്ച പറഞ്ഞു. പൗരത്വ ഭേദഗതി നിയമം നടപ്പാക്കാതിരിക്കാൻ ശ്രമിക്കുന്നത് ഭരണഘടനാ വിരുദ്ധമാണെന്നും അദ്ദേഹം കോഴിക്കോട്ട് പറഞ്ഞു.
"പാർലമെന്‍റ് പാസാക്കിയ സിഎഎ, നടപ്പാക്കില്ല എന്ന് ഒരു സംസ്ഥാനത്തിനും പറയാൻ കഴിയില്ല. അത് സാധ്യമല്ല, ഭരണഘടനാ വിരുദ്ധവുമാണ്. ഇതിനെ എതിർക്കാൻ കഴിയും, നിയമസഭയിൽ പ്രമേയം പാസാക്കാനും നിയമം പിൻവലിക്കാൻ കേന്ദ്ര സർക്കാരിനോട് ആവശ്യപ്പെടാനും കഴിയും, എന്നാൽ നടപ്പാക്കാതിരിക്കാനാകില്ല. അത് നടപ്പാക്കില്ലെന്ന് പറയുന്നത് ഭരണഘടനാപരമായി പ്രശ്‌നകരമാവുകയും കൂടുതൽ ബുദ്ധിമുട്ടുകൾ സൃഷ്ടിക്കുകയും ചെയ്യും” കേരള ലിറ്ററേച്ചർ ഫെസ്റ്റിവലിൽ (കെഎൽഎഫ്) മുൻ നിയമ-നീതിന്യായ മന്ത്രി കൂടിയായ കപിൽ സിബൽ പറഞ്ഞു.
"എൻആർസി, എൻപിആറിനെ അടിസ്ഥാനമാക്കിയുള്ളതാണ്, എൻപിആർ നടപ്പാക്കേണ്ടത് ലോക്കൽ രജിസ്ട്രാർ ആണ്. ഒരു സംസ്ഥാനതല ഉദ്യോഗസ്ഥനെ ഇന്ത്യാ യൂണിയനുമായി സഹകരിക്കാൻ ഞങ്ങൾ അനുവദിക്കില്ല എന്നതാണ് ചില സംസ്ഥാനങ്ങൾ പറയുന്നത്. പ്രായോഗികമായി ഇത് സാധ്യമാണോ ഇല്ലയോ എന്ന് എനിക്ക് ഉറപ്പില്ല. എന്നാൽ ഭരണഘടനാപരമായി, പാർലമെന്റ് പാസാക്കിയ നിയമം പാലിക്കില്ലെന്ന് പറയുന്നത് സംസ്ഥാന സർക്കാരിന് വളരെ ബുദ്ധിമുട്ടാണ്.”- കപിൽ സിബൽ പറഞ്ഞു
സിഎഎയ്‌ക്കെതിരെ രാജ്യവ്യാപകമായി നടന്നുകൊണ്ടിരിക്കുന്ന പ്രക്ഷോഭത്തെ ഒരു "നേതാവും" "ഇന്ത്യയിലെ ജനങ്ങളും" തമ്മിലുള്ള പോരാട്ടമാണെന്ന് കപിൽ സിബൽ വിശേഷിപ്പിച്ചു. ഒരു രാഷ്ട്രീയപാർട്ടിയല്ല പോരാട്ടരംഗത്തുള്ളത്. മറിച്ച് വിദ്യാർത്ഥികൾ, ദരിദ്രർ, മധ്യവർഗക്കാർ എന്നിങ്ങനെ ജനസമൂഹം തന്നെ സമരത്തിലാണ്. ഇപ്പോൾ നടക്കുന്ന പ്രതിഷേധം രാഷ്ട്രീയപ്രേരിതമല്ലെന്ന് ആഗോളതലത്തിലും രാജ്യത്തിനകത്തുമുള്ളവർ മനസിലാക്കുന്നുണ്ടെന്നും കപിൽ സിബൽ പറഞ്ഞു. "സമരം ചെയ്യുന്നവർ വിദ്യാർത്ഥികളാണ്, സാധാരണക്കാരും പാവപ്പെട്ടവരുമായ മധ്യവർഗ ജനതയാണ്. അവർ ഒരു രാഷ്ട്രീയ പാർട്ടിയുമായി ബന്ധപ്പെടുന്നില്ല."- കപിൽ സിബൽ വ്യക്തമാക്കി.
ഭരണഘടനയിൽ അനുശാസിക്കുന്ന സമത്വം, സ്വാതന്ത്ര്യം, മതേതരത്വം എന്നിവയുടെ ലംഘനമാണ് സിഎഎ എന്ന് പ്രഖ്യാപിക്കണമെന്ന് ആവശ്യപ്പെട്ട് കേരള സർക്കാർ ഈ ആഴ്ച ആദ്യം സുപ്രീം കോടതിയെ സമീപിച്ചിരുന്നു. ഈ നിയമത്തെ ചോദ്യം ചെയ്ത് സുപ്രീം കോടതിയെ സമീപിച്ച ആദ്യത്തെ സംസ്ഥാന സർക്കാരാണ് കേരളം. സിഎഎയ്ക്കെതിരെ ആദ്യമായി നിയമസഭയിൽ പ്രമേയം പാസാക്കിയതും കേരളമാണ്.
കേരളത്തിന്‍റെ ചുവടുപിടിച്ച് വിവാദമായ നിയമം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് പഞ്ചാബ് നിയമസഭ വെള്ളിയാഴ്ച പ്രമേയം പാസാക്കിയിരുന്നു. രാജസ്ഥാൻ, മധ്യപ്രദേശ്, പശ്ചിമ ബംഗാൾ, മഹാരാഷ്ട്ര എന്നിവയുൾപ്പെടെ നിരവധി സംസ്ഥാന സർക്കാരുകൾ സിഎഎ, ദേശീയ പൗരത്വ രജിസ്റ്റർ (എൻആർസി), ദേശീയ ജനസംഖ്യാ രജിസ്റ്റർ (എൻപിആർ) എന്നിവയോട് വിയോജിപ്പ് പ്രകടിപ്പിച്ചിട്ടുണ്ട്.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.
Tags: Implementation of Amended Citizenship Act, Kapil Sibal, Kerala literature festival, Unconstitutional