കൊച്ചി: പണക്കിഴി വിവാദവുമായി ബന്ധപ്പെട്ട് ആരോപണ വിധേയയായ തൃക്കാക്കര നഗരസഭാ ചെയര്‍പേഴ്സണ്‍ അജിത തങ്കപ്പന്റെ രാജിയാവശ്യപ്പെട്ട് പ്രതിപക്ഷമായ എല്‍.ഡി.എഫ് കൊണ്ടുവന്ന അവിശ്വാസ പ്രമേയം ചര്‍ച്ച ചെയ്യാതെ തള്ളി. പ്രമേയം ചര്‍ച്ച ചെയ്യുന്നതിനാവശ്യമായ കോറം തികയാതെ വന്നതോടെ വരണാധികാരിയായ നഗരസകാര്യ ജോയിന്റെ ഡയറക്ടര്‍ യോഗം പിരിച്ചുവിടുകയാണെന്ന് അറിയിയിക്കുകയായിരുന്നു.
22 അംഗ കൗണ്‍സിലെ ഇടതുപക്ഷത്തിന്റെ 17 കൗണ്‍സിലര്‍മാരും കോണ്‍ഗ്രസ് വിമതനായി വിജയിച്ച സ്വതന്ത്ര കൗണ്‍സില്‍ പി.സി മനൂപുമാണ് യോഗത്തിനെത്തിയത്. കോവിഡ് പോസ്റ്റീവായ 18 ാംവാര്‍ഡ് കൗണ്‍സിലര്‍ സുമ മോഹന്‍ പി.പി.ഇ.കിറ്റ് ധരിച്ചാണ് അവിശ്വാസപ്രമേയ ചര്‍ച്ചയ്ക്കെത്തിയത്. 4 സ്വതന്ത്രരടക്കം 25 പേരാണ് അവിശ്വാസപ്രമേയ ചര്‍ച്ചയില്‍ നിന്നും വിട്ടു നിന്നത്.
നഗരസഭയില്‍ കോണ്‍ഗ്രസിന് 16 അംഗങ്ങളാണുള്ളത്. ലീഗിന് അഞ്ചുപേര്‍. കോണ്‍ഗ്രസ് വിമതരായി മത്സരിച്ചു ജയിച്ച നാലു സ്വതന്ത്രരുടെ പിന്തുണയും യു.ഡി.എഫിനാണ്. കോണ്‍ഗ്രസിലെ നാല് കൗണ്‍സിലര്‍മാര്‍ അവിശ്വാസ പ്രമേയചര്ച്ചയ്ക്കുള്ള വിപ്പ് സ്വീകരിയ്ക്കാന്‍ വിസമ്മതിച്ചിരുന്നു. മൂന്നു മുസ്ലിംലീഗ് സ്വതന്ത്ര അംഗങ്ങളും കലാപക്കൊടി ഉയര്‍ത്തിയിരുന്നു.
ജില്ലാ കോണ്‍ഗ്രസ് നേതൃത്വം നേരിട്ടെത്തി ഇവരുടെ പ്രശ്നങ്ങള്‍ ഈ മാസം 26 നുള്ളില്‍ പരിഹരിയ്ക്കാമെന്ന ഉറപ്പിന്റെ അടിസ്ഥാനത്തിലാണ് അവിശ്വസാപ്രമേയ ചര്‍ച്ചയില്‍ നിന്നും വിട്ടുനില്കാനുള്ള മുന്നണി തീരുമാനം അംഗീകരിച്ചത്.
Also Read-
CPM| സംസ്ഥാനത്തെ ഏറ്റവും മുതിര്‍ന്ന സിപിഎം ബ്രാഞ്ച് സെക്രട്ടറി; 94ാം വയസിലും നാരായണപിള്ളയുടെ വിപ്ലവ വീര്യത്തിന് കുറവില്ല
സ്വന്തം കൗണ്‍സിലര്‍മാരെ യു.ഡി.എഫിന് വിശ്വാസമില്ലാത്തിനാലാണ് അവിശ്വാസ പ്രമേയ ചര്‍ച്ചയില്‍ പങ്കെടുക്കുന്നതിനുള്ള അവസരം പോലും കൗണ്‍സിലര്‍മാര്‍ക്ക് നിഷേധിച്ചതെന്ന് ഇടതുമുന്നണി ആരോപിച്ചു. പ്രമേയം ചര്‍ച്ച ചെയ്ത് വോട്ടിനിട്ടാല്‍ ഭരണപക്ഷത്തെ മിക്ക കൗണ്‍സിലര്‍മാരുടെയും മനസാക്ഷി വോട്ട് അജിതാ തങ്കപ്പന് എതിരാകുമായിരുന്നു എന്നും ഭരണപക്ഷം ആരോപിച്ചു.
ചെയര്‍പേഴ്സണിനെതിരായ പ്രതിഷേധവുമായി മുന്നോട്ടുപോകും. അജിതാ തങ്കപ്പന് രാജിവെച്ചില്ലെങ്കില്‍ ആറുമാസം കഴിഞ്ഞ വീണ്ടും അവിശ്വാസപ്രമേയത്തിന് നോട്ടീസ് നല്‍കുമെന്നും പ്രതിപക്ഷ നേതാവ് ചന്ദ്രബാബു പറഞ്ഞു.
അതേസമയം, തൃക്കാകരയിലെ യു.ഡി.എഫ് ഒറ്റക്കെട്ടാണെന്ന് അവിശ്വാസ പ്രമേയത്തിലൂടെ തെളിഞ്ഞതായി ചെയര്‍പേഴ്സണ്‍ അജിതാ തങ്കപ്പന് പ്രതികരിച്ചു. അടിസ്ഥാന രഹിതമായ ആരോപണങ്ങളിലൂടെ നഗരസഭയുടെ വികസന പ്രവര്‍ത്തനങ്ങളെ ഒന്നടങ്കം താളെ തെറ്റിയ്ക്കാനാണ് പ്രതിപക്ഷം ശ്രമിയ്ക്കുന്നത്. അപവാദ പ്രചാരകരുടെ മുഖത്തേറ്റ അടിയാണ് അവിശ്വാസ പ്രമേയ പരാജയമെന്നും അവര്‍ പറഞ്ഞു. പാര്‍ട്ടി ആവശ്യപ്പെട്ടാല്‍ അധ്യക്ഷ സ്ഥാനം രാജിവെയ്ക്കുമെന്നും അജിതാ തങ്കപ്പന് പറഞ്ഞു.
തൃക്കാക്കര നഗരസഭയിലെ വിവിധ വാര്‍ഡുകളിലെ വയോജനങ്ങള്‍ക്ക് വിതരണം ചെയ്യാനുള്ള ഓണക്കോടിയോടൊപ്പം 10000 രൂപ വീതം വിതരണം ചെയ്തോടെയാണ് വിവാദങ്ങള്‍ക്ക് തുടക്കം. ഓണക്കോടിയ്ക്കൊപ്പം പണം ശ്രദ്ധയില്‍പ്പെട്ട ഭരണ-പ്രതിപക്ഷ കൗണ്‍സിലര്‍മാര്‍ ചെയര്‍പേഴ്സണ്‍ന്റെ മുറിയിലെത്തി പണം തിരികെ നല്കി. പിന്നീട് ദൃശ്യങ്ങളടക്കം കൗണ്‍സിലര്‍മാര്‍ വിജിലന്‍സില്‍ പരാതി നല്കി.
പണം ലഭിച്ചതായി കോണ്‍ഗ്രസ് കൗണ്‍സിലര്‍മാരടക്കം വെളിപ്പെടുത്തിയതോടെ ചെയര്‍പേഴ്സണ്‍ പ്രതിരോധത്തിലായി. പിന്നീട് ജില്ലാ കോണ്‍ഗ്രസ് നേതൃത്വം പലതവണയായി ചര്‍ച്ചകള്‍ വിളിച്ചുചേര്‍ത്ത് ഇടഞ്ഞുനിന്ന കൗണ്‍സിര്‍മാരെ അനുനയിപ്പിയ്ക്കുകയായിരുന്നു.
പ്രതിപക്ഷ പരാതിയില്‍ അന്വേഷം ആരംഭിച്ച വിജിലന്‍സിന് തെളിവുകള്‍ കൈമാറാതെ ചെയര്‍പേഴ്സണ്‍ മുറി പൂട്ടി കടന്നുകളഞ്ഞത് വിവാദമായിരുന്നു. തെളിവുകള്‍ നശിപ്പിയ്ക്കാതിരിയ്ക്കുന്നതിനായി മുറിയില്‍ പ്രവേശിയ്ക്കുന്നത് തടഞ്ഞ് വിജിലന്‍സ് മുറി സീല്‍ ചെയ്തിരുന്നു. എന്നാല്‍ പൂട്ടു തര്‍ത്ത് ചെയര്‍പേഴ്സണ്‍ അകത്തുകടന്നതിനേ തുടര്‍ന്ന് വലിയ സംഘര്‍ഷങ്ങളും ഉടലെടുത്തിരുന്നു. ഭരണ-പ്രതിപക്ഷ അംഗങ്ങള്‍ തമ്മില്‍ ഏറ്റുമുട്ടുകയും പോലീസ് ബലപ്രയോഗത്തില്‍ നിരവധി പ്രതിപക്ഷ കൗണ്‍സിലര്‍മാര്‍ക്ക് പരുക്കുപറ്റുകയും ചെയ്തിരുന്നു. വിവാദങ്ങള്‍ക്കിടെ നരഗസഭാ സെക്രട്ടറിയെ സ്ഥലംമാറ്റുകയും ചെയ്തിരുന്നു.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.