തിരുവനന്തപുരം: പ്രമുഖ പ്രവാസി വ്യവസായിയും സംസ്ഥാന സര്‍ക്കാരിന്റെ നോര്‍ക്ക വൈസ് ചെയര്‍മാനുമായ പത്മശ്രീ അഡ്വ സി കെ മേനോന് (72) നിര്യാതനായി. ചെന്നൈയിലെ അപ്പോളോ ആശുപത്രിയില്‍ ന്യൂമോണിയയെ തുടര്‍ന്ന് ചൊവ്വാഴ്ച വൈകിട്ട് ഏഴിനായിരുന്നു അന്ത്യം. തൃശൂര്‍ ചേരില്‍ കൃഷ്ണമേനോന് എന്ന സി കെ മേനോന് ഖത്തര്‍ ആസ്ഥാനമായ ബഹ്സാദ് ഗ്രൂപ് വ്യവസായ ശ്രൃംഖലയുടെ ചെയര്‍മാനും മാനേജിങ് ഡയറക്ടറുമാണ്. ഒരുവര്‍ഷമായി അസുഖത്തെ തുടര്‍ന്ന് ചികിത്സയിലായിരുന്നു. എറണാകുളത്തെ ആസ്റ്റര്‍ ഹോസ്പിറ്റലില്‍ രണ്ടാഴ്ചയായി കഴിഞ്ഞിരുന്ന അദ്ദേഹത്തെ അസുഖം മൂര്‍ച്ഛിച്ചതിനെ തുടര്‍ന്ന് ഒരാഴ്ച മുമ്പ് ചെന്നൈയിലെ അപ്പോളോ ആശുപത്രിയിലേക്ക് മാറ്റി. മൃതദേഹം റോഡ്മാര്‍ഗം തൃശൂരിലേക്ക് കൊണ്ടുവരും. സംസ്കാരം ബുധനാഴ്ച വൈകിട്ട് ആറിന് ഔദ്യോഗിക ബഹുമതിയോടെ പാറമേക്കാവ് ശാന്തിഘട്ടില്‍.
ഭാര്യ: ജയശ്രീമേനോന്‍. മക്കള്‍: അഞ്ജന മേനോന് (ദോഹ), ശ്രീരഞ്ജിനി മേനോന് (യുകെ), ജയകൃഷ്ണന് മേനോന് (ജെ കെ മേനോന്þ എക്സിക്യൂട്ടീവ് ഡയറക്ടര്‍, ബഹ്ദാദ് ഗ്രൂപ്പ്, ഖത്തര്‍)മരുമക്കള്‍: ഡോ. ആനന്ദ് (ദോഹ), ഡോ. റിതീഷ് (യുകെ), ശില്പ (ദോഹ).
തൃശൂര്‍ പാട്ടുരായ്ക്കല്‍ ചേരില്‍ കാര്‍ത്ത്യായിനി അമ്മയുടെയും പുളിയങ്കോട്ട് നാരായണന് നായരുടെയും മകനാണ്. തൃശൂര്‍ വിവേകോദയം, സിഎംഎസ് സ്കൂള്‍, സെന്റ് തോമസ് കോളേജ്, കേരളവര്‍മ കോളേജ് എന്നിവിടങ്ങളിലയയിരുന്നു വിദ്യാഭ്യാസം. ജബല്‍പൂര്‍ സര്‍വകാലാശാലയില്‍ നിന്ന് നിയമ ബിരുദവും നേടി. തുടര്‍ന്ന് വീട്ടുകാര്‍ നടത്തിക്കൊണ്ടിരുന്ന ശ്രീരാമജയം ബസ് സര്‍വീസില്‍ അച്ഛന്റെ സഹായിയായി. 1974ല്‍ ബസ് സര്‍വീസ് നിര്‍ത്തി.
1975ല്‍ ഖത്തറില്‍ ജോലി ലഭിച്ചു. തുടര്‍ന്ന് സ്വന്തമായി ട്രാന്‍സ്പോര്‍ട് വ്യവസായത്തിലേക്ക് കടന്നു. പെട്രോളിയം ട്രേഡിങ്, പെട്രോള്‍ ടാന്‍സ്പോര്‍ട്ടേഷന്‍, ലോജിസ്റ്റിക്സ്, സ്റ്റീല്‍ വ്യവസായം, ബേക്കറി എന്നിവ ഉള്‍പ്പട്ടെ ബഹ്സാദ് ഗ്രൂപായി ഇതു വളര്‍ന്നു. ഇപ്പോള്‍ 13 വിദേശരാജ്യങ്ങളിലായി ബിസിനസ് സംരംഭങ്ങളുണ്ട്. മുവായിരത്തില്‍ പരം മലയാളികള്‍ ബഹ്സാദ് ഗ്രൂപില്‍ ജോലി ചെയ്യുന്നു. ജീവകാരുണ്യ, സാമൂഹ്യസേവന മേഖലകളില്‍ ഏറെ പ്രശസ്തനാണ്. 2006ല്‍ കേന്ദ്ര സര്‍ക്കാര്‍ ഭാരതീയ പ്രവാസി പുരസ്കാരവും 2007ല്‍ പത്മശ്രീയും നല്കി ആദരിച്ചു. മുഖ്യമന്ത്രി ചെയര്‍മാനായ നോര്‍ക്കയുടെ വൈസ് ചെയര്‍മാനായിരുന്നു. പത്ത് വർഷമായി അദ്ദേഹം ഈ പദവി വഹിച്ചുവരികയായിരുന്നു.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.