കള്ളപ്പണ വേട്ടയുമായി ബന്ധമില്ല; തർക്കം തീർക്കാൻ പോയത് സി.പി.എം ബ്രാഞ്ച് സെക്രട്ടറിക്കൊപ്പമെന്ന് പി.ടി തോമസ്
കള്ളപ്പണ വേട്ടയുമായി ബന്ധമില്ല; തർക്കം തീർക്കാൻ പോയത് സി.പി.എം ബ്രാഞ്ച് സെക്രട്ടറിക്കൊപ്പമെന്ന് പി.ടി തോമസ്
ഇടപാടിലെ പണം കള്ളപ്പണമാണോയെന്ന് അറിയില്ല. ആ പണം ഏത് രീതിയിലുള്ളതാണെന്ന് ഇടപാടുകാർ തെളിയിക്കട്ടെ. അതിനു കഴിഞ്ഞില്ലെങ്കിൽ അവരെ അറസ്റ്റു ചെയ്യണമെന്നും പി.ടി.തോമസ് ആവശ്യപ്പെട്ടു.
കൊച്ചി: ആദായ നികുതി വകുപ്പ് കള്ളപ്പണം പിടിച്ച സംഭവത്തിൽ തനിക്ക് ബന്ധമൊന്നുമില്ലെന്നു പി.ടി തോമസ് എം.എൽ.എ.വസ്തു സംബന്ധമായ തർക്കം തീർക്കാൻ മാത്രമാണ് ഇടപെട്ടതെന്നും അദ്ദേഹം പറഞ്ഞു. അതേസമയം സംഭവത്തിൽ ആദായ നികുതി വകുപ്പ് അന്വേഷണം തുടങ്ങി. പി.ടി തോമസ് എം.എൽ.എ ഉൾപ്പെടെ ഇടപാടിൽ ഇടപെട്ട മുഴുവൻ പേരെയും ചോദ്യം ചെയ്യും.
സംഭവത്തിൽ പങ്കില്ലെന്ന വാദത്തിൽ ഉറച്ചു നിൽക്കുകയാണ് പി.ടി തോമസ്. താൻ ഇറങ്ങിയ ശേഷം സമീപത്തെ അമ്പല കമ്മിറ്റിക്കാരുമായി സംസാരിച്ചു നിൽകുമ്പോഴാണ് ആദായനികുതി വകുപ്പെത്തിയത്. ആരോ ഒറ്റിയത് കൊണ്ടാണ് അവിടെ ആദായ നികുതി വകുപ്പ് എത്തിയതെന്ന് അദ്ദേഹം പറഞ്ഞു. ഇടപാടിലെ പണം കള്ളപ്പണമാണോയെന്ന് അറിയില്ല. ആ പണം ഏത് രീതിയിലുള്ളതാണെന്ന് ഇടപാടുകാർ തെളിയിക്കട്ടെ. അതിനു കഴിഞ്ഞില്ലെങ്കിൽ അവരെ അറസ്റ്റു ചെയ്യണമെന്നും പി.ടി.തോമസ് ആവശ്യപ്പെട്ടു.
മരിച്ചുപോയ തൻറെ ഡ്രൈവറുടെ വസ്തു സംബന്ധമായ തർക്കങ്ങളിൽ അവരുടെ വീട്ടുകാർ ആവശ്യപ്പെട്ടതിനെ തുടർന്നാണ് ഇടപെട്ടത്. ഇടപ്പള്ളി പൊലീസ് സ്റ്റേഷൻ ആക്രമണ കേസിലെ പ്രതിയുടെ കുടുംബമാണിത്. അവരുടെ സങ്കടം സി.പി.എം നേതാക്കൾക്ക് പരിഹരിക്കാൻ കഴിഞ്ഞില്ലെന്നും പി.ടി തോമസ് കുറ്റപ്പെടുത്തി.
താൻ ഒറ്റയ്ക്ക് ചർച്ചയ്ക്ക് പോയത്. സിപിഎം ബ്രാഞ്ച് സെക്രട്ടറിയും സ്ഥലം കൗൺസിലറും കുടുംബാംഗങ്ങളുടെ ബന്ധുക്കളും ഉണ്ടായിരുന്നു . സ്ഥലം വിൽപ്പന സംബന്ധിച്ച് പലതവണ ചർച്ച നടത്തിയതുമാണ് . കിട്ടുന്ന 80 ലക്ഷം രൂപ കുടുംബാംഗങ്ങൾക്ക് കൃത്യമായി വീതം വയ്ക്കാനുള്ള ഉടമ്പടിയും തയാറാക്കിയിരുന്നു. ഇതിൻറെ എല്ലാം രേഖകളുമുണ്ട്. തന്നെ വിവാദങ്ങളിലേക്ക് മനപ്പൂർവ്വം വലിച്ചിഴയ്ക്കുകയാണ്. വസ്തുത മനസ്സിലാക്കാതെ അധിക്ഷേപിക്കാൻ ശ്രമിക്കുന്ന മാധ്യമങ്ങൾ ഉൾപ്പെടെയുള്ളവർക്കെതിരെ നിയമ നടപടികൾ സ്വീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു.
അതേസമയം സംഭവത്തിൽ ആദായ നികുതി വകുപ്പ് അന്വേഷണം തുടങ്ങി. പി.ടി തോമസ് എം.എ ൽ എ.യടക്കം ഇടപാടിൽ ഇടപെട്ട മുഴുവൻ പേരെയും ചോദ്യം ചെയ്യനാണ് നീക്കം. വസ്തു വാങ്ങാനെത്തിയ രാമകൃഷ്ണനെ ദേഹസ്വസ്ഥം അനുഭവപ്പെട്ടതിനെ തുടർന്നു ഇന്നലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സ്ഥലം വില്പന നടത്താൻ തയാറായ വീട്ടുകാരോടും വിശദീകരണം തേടും.
ഇന്നലെയാണ് ഇടപ്പള്ളിയിലെ വസ്തു ഇടപാടുമായി ബന്ധപ്പെട്ട ആദായനികുതി വകുപ്പ് പരിശോധന നടത്തി 80 ലക്ഷം രൂപ പിടിച്ചെടുത്തത്. ദേശീയപാതയിൽ ഇടപ്പള്ളിക്ക് സമീപമുള്ള നാല് സെൻ്റോളം ഭൂമിയാണ് വിൽക്കാൻ ശ്രമിച്ചത് .
Published by:Aneesh Anirudhan
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.