തിരുവനന്തപുരം: മുന്നാക്ക വിഭാഗത്തിലെ സാമ്പത്തികമായി പിന്നാക്കം നിൽക്കുന്നവർക്കുള്ള സംവരണത്തിൽ അപാകതകൾ പരിഹരിക്കണമെന്ന് ആവശ്യപ്പെട്ട് എൻഎസ്എസ് ഹൈക്കോടതിയെ സമീപിച്ചു. സാമ്പത്തിക സംവരണത്തിനുള്ള അർഹത നിശ്ചയിക്കുന്നത് നോൺ ക്രീമിലെയർ സർട്ടിഫിക്കറ്റിന്റെ അടിസ്ഥാനത്തിൽ ആണെന്നിരിക്കെ, മുന്നാക്ക സമുദായ അംഗങ്ങൾക്ക് സംവരണത്തിലെ പ്രയോജനം ലഭ്യമാകുന്നില്ല എന്നാണ് ആരോപണം.
മുന്നാക്ക സമുദായ പട്ടിക കാലവിളംബം കൂടാതെ പ്രസിദ്ധീകരിക്കണമെന്ന് ആവശ്യപ്പെട്ട് മുൻപ് സമർപ്പിച്ച ഹർജിക്കൊപ്പം ആണ് എൻഎസ്എസ് ഉപഹർജി നൽകിയത്. എൻഎസ്എസ് ജനറൽ സെക്രട്ടറി ജി സുകുമാരൻ നായർ ഇക്കാര്യം പ്രസ്താവനയിലൂടെ അറിയിച്ചു. സംസ്ഥാനത്തെ മുന്നോക്ക വിഭാഗത്തിലെ സാമ്പത്തികമായി പിന്നോക്കം നിൽക്കുന്നവർക്ക് 10 ശതമാനം സംവരണം സർക്കാർ നടപ്പാക്കിയെങ്കിലും ആ വിഭാഗത്തിന് അതിന്റെ പ്രയോജനം വേണ്ടവണ്ണം ലഭിക്കുന്നില്ല എന്നാണ് സുകുമാരൻ നായർ ചൂണ്ടിക്കാട്ടുന്നത്.
മുന്നോക്ക സമുദായങ്ങളിലെ സാമ്പത്തികമായി പിന്നോക്കം നിൽക്കുന്നവർക്ക് ഭരണഘടന അനുശാസിക്കുന്ന സംവരണം ലഭിക്കാത്തത് സംസ്ഥാനത്ത് ഇത് നടപ്പിലാക്കിയതിലുള്ള അപാകതകൾ മൂലമാണെന്ന് സുകുമാരൻനായർ ആരോപിച്ചു. ഇക്കാര്യങ്ങൾ ആവശ്യപ്പെട്ട് എൻഎസ്എസ് നേരത്തെ ഹൈക്കോടതിയിൽ ഹർജി നൽകിയതാണ്.
You may also like:എ.ആർ ക്യാമ്പിലെ ബാരക്കിൽ മദ്യപാനം: പൊലീസ് സംഘടനാ നേതാവ് ഉൾപ്പെടെ 5 പേർക്ക് സസ്പെൻഷൻ
സംസ്ഥാന സർക്കാർ നിയമിച്ച മുന്നോക്ക കമ്മീഷൻ മുന്നോക്ക സമുദായങ്ങളുടെ പട്ടിക ഉൾപ്പെടുന്ന റിപ്പോർട്ട് 2019 ൽ സമർപ്പിക്കുകയും സർക്കാർ അത് അംഗീകരിക്കുകയും ചെയ്തതാണ്. എന്നാൽ മുന്നോക്ക സമുദായ പട്ടിക നാളിതുവരെ പ്രസിദ്ധീകരിച്ചിട്ടില്ല എന്ന് സുകുമാരൻ നായർ പറയുന്നു. ഇത് സാമ്പത്തിക സംവരണത്തിന്റെ പ്രയോജനം മുന്നോക്ക വിഭാഗത്തിന് ലഭിക്കാതിരിക്കാൻ ഒരു പ്രധാന കാരണമാണ്.
സാമ്പത്തിക സംവരണം നിശ്ചയിക്കുന്നത് നോൺ ക്രീമിലെയർ സർട്ടിഫിക്കറ്റ് അടിസ്ഥാനത്തിലാണ്. മുന്നോക്ക സമുദായ പട്ടികയിൽ ഉൾപ്പെടാത്തവർക്ക് സംവരണം ലഭിക്കാതിരിക്കാൻ അതുകൊണ്ടുതന്നെ കാരണമാകുന്നു. ഏതൊക്കെ സമുദായത്തിന് സംവരണ അർഹതയുണ്ട് എന്നത് ഈ പട്ടിക പ്രസിദ്ധീകരിച്ചാൽ മാത്രമേ അറിയാൻ കഴിയൂ.
You may also like:സ്കൂൾ വിദ്യാർഥിനിയായ മകൾക്ക് അശ്ലീല ചിത്രങ്ങളും സന്ദേശങ്ങളും അയച്ച പിതാവ് അറസ്റ്റിൽ
റവന്യൂ വകുപ്പ് ഉദ്യോഗസ്ഥർ നോൺ ക്രിമിലെയർ സർട്ടിഫിക്കറ്റ് നൽകാൻ ഇരിക്കുന്നതും ഈ പട്ടിക ഇല്ലാത്തതിനാലാണ്. സംവരണം തന്നെ ഫലത്തിൽ ലഭിക്കാതെ വരുന്ന സാഹചര്യം ചൂണ്ടിക്കാട്ടി എൻഎസ്എസ് ഇതോടെ ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു.
സർക്കാറിനെതിരെ സംവരണ വിഷയത്തിൽ നേരത്തെ തന്നെ രംഗത്തെത്തിയിരുന്നു. സംവരണം സംബന്ധിച്ച ഉത്തരവ് പുറപ്പെടുവിച്ചപ്പോൾ ഇതിലെ അപാകതകൾ ചൂണ്ടിക്കാട്ടിയായിരുന്നു വിമർശനം. സാമ്പത്തിക സംവരണം നടപ്പാക്കിയാൽ എൻഎസ്എസ് ഉൾപ്പെടെയുള്ള സംഘടനകൾ അതിനെ സ്വാഗതം ചെയ്യും എന്നായിരുന്നു ഇടതു സർക്കാരിന്റെ പ്രതീക്ഷ.
പൊതുവിൽ സ്വാഗതം ചെയ്തുവെങ്കിലും കുറവുകൾ എണ്ണി പറഞ്ഞു വിമർശിക്കുകയായിരുന്നു എൻഎസ്എസ് ജനറൽ സെക്രട്ടറി ജി സുകുമാരൻ നായർ അന്ന് ചെയ്തത്. ജാതി സംവരണത്തിലെ മാതൃകയിൽ സംവരണം നിശ്ചയിക്കുന്നതിനുള്ള ക്രമം മാറ്റി തീരുമാനിക്കണമെന്നും അന്ന് സുകുമാരൻനായർ ആവശ്യപ്പെട്ടിരുന്നു.
തെരഞ്ഞെടുപ്പ് തൊട്ടുമുൻപിൽ നിൽക്കേ എൻഎസ്എസ് ജനറൽ സെക്രട്ടറി സുകുമാരൻ നായർ സംവരണ വിഷയത്തിൽ സർക്കാരിനെതിരെ നിലപാടെടുത്തത് തെരഞ്ഞെടുപ്പിലും ചർച്ച ആകും എന്ന് ഉറപ്പാണ്. സാമ്പത്തിക സംവരണം നടപ്പാക്കിയ ഇതിലൂടെ വിവിധ മുന്നോക്ക സമുദായങ്ങളുടെ പിന്തുണ അനുകൂലമാകും എന്ന് സർക്കാർ കണക്കുകൂട്ടിയിരുന്നു.
തദ്ദേശ തെരഞ്ഞെടുപ്പിൽ ക്രൈസ്തവസഭകളിൽ നിന്നും പിന്തുണ ഉണ്ടാകാൻ ഇത് കാരണമായി എന്നും സർക്കാർ വിലയിരുത്തുന്നുണ്ട്. അതേസമയം ഈ വിഷയത്തിൽ മെല്ലെപ്പോക്ക് ആണ് സർക്കാർ നടത്തുന്നത് എന്നാണ് എൻഎസ്എസ് നിലപാട്.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.
Tags: 10 percent reservation, Economic reservation, Nss, Sukumaran nair