ചങ്ങനാശ്ശേരി: ശബരിമല യുവതീപ്രവേശനവുമായി ബന്ധപ്പെട്ട് വിശ്വാസ സംരക്ഷണാര്‍ത്ഥം നടത്തിയ നാമജപഘോഷയാത്രയില്‍ പങ്കെടുത്ത വിശ്വാസികള്‍ക്കെതിരെ പൊലീസ് രജിസറ്റ്ർ ചെയ്ത കേസുകള്‍ പിന്‍വലിക്കണമെന്ന് എന്‍.എസ്.എസ്.ജനറല്‍ സെക്രട്ടറി ജി.സുകുമാരന്‍നായര്‍. മറ്റു കേസുകൾ സർക്കാർ പിൻവലിക്കുമ്പോൾ ശബരിമല വിശ്വാസികൾക്കെതിരെയുള്ള കേസിൽ സർക്കാർ മൗനം പാലിക്കുകയാണ്. സ്ത്രീകളടക്കമുള്ള വിശ്വാസികളെ പ്രതിയാക്കി സംസ്ഥാനസര്‍ക്കാര്‍ എടുത്ത കേസുകള്‍ ഇപ്പോഴും നിലനില്ക്കുകയാണ്. തൊഴില്‍രഹിതരും വിദ്യാര്‍ത്ഥികളും സംസ്ഥാനത്തും വിദേശത്തും തൊഴിലിനായി കാത്തിരിക്കുന്നവരുമാണ് ഇതില്‍ ഏറിയ ഭാഗവുമെന്നും സുകുമാരൻ നായർ ചൂണ്ടിക്കാട്ടി.
ശബരിമല സന്നിധാനത്ത് ദര്‍ശനത്തിനെത്തിയ നിരപരാധികളായ ഭക്തരെയും കേസിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. ഇതിലും വളരെ ഗൗരവമേറിയ കേസുകള്‍ പല കാരണങ്ങളാല്‍ ഈ സര്‍ക്കാര്‍ നിരുപാധികം പിന്‍വലിച്ചിട്ടുണ്ട്. ഈ സാഹചര്യത്തില്‍, നിരപരാധികളായ ഇവരുടെ പേരില്‍ എടുത്തിട്ടുള്ള കേസുകള്‍ ഇനിയെങ്കിലും പിന്‍വലിക്കാനുള്ള ധാര്‍മ്മിക ഉത്തരവാദിത്വം സര്‍ക്കാരിനുണ്ടാവണം.
Also Read 'ശബരിമല വിഷയത്തിൽ യു.ഡി.എഫ് നിലപാടിൽ സന്തോഷം; ചെന്നിത്തലയുടെ മറുപടി തൃപ്തികരം': എൻ.എസ്.എസ്
അല്ലാത്തപക്ഷം വിശ്വാസികള്‍ക്കെതിരെയുള്ള സര്‍ക്കാരിന്റെ പ്രതികാരമനോഭാവമായിരിക്കും ഇതില്‍ നിന്നും വ്യക്തമാകുന്നതെന്നും ജി.സുകുമാരന്‍നായര്‍ പറഞ്ഞു.
വിശ്വാസസംരക്ഷണത്തിനായി എടുത്ത നടപടികളെക്കുറിച്ച് യുഡിഎഫ് നല്‍കിയ വിശദീകരണത്തില്‍ കഴിഞ്ഞ ദിവസം എന്‍എസ്എസ് സന്തോഷം പ്രകടിപ്പിച്ചിരുന്നു. ആചാരസംരക്ഷണത്തിനായി എന്തു ചെയ്തു എന്ന മുന്നണികളോടുള്ള ചോദ്യത്തിന് യുഡിഎഫ് നല്‍കിയ വിശദീകരണം സ്വാഗതം ചെയ്യുന്നു. എന്‍എസ്എസ് നിലപാടുകളെ ചിലര്‍ ദുര്‍വ്യാഖ്യാനം ചെയ്ത് രാഷ്ട്രീയമായി അനുകൂലമാക്കാന്‍ ശ്രമിച്ചുവെന്നും എന്‍എസ്എസ് ജന. സെക്രട്ടറി ജി സുകുമാരന്‍ നായര്‍ പത്രക്കുറിപ്പില്‍ വ്യക്തമാക്കിയിരുന്നു.
ആചാരസംരക്ഷണത്തിനായി വിന്‍സന്റ് എംഎല്‍എ രണ്ട് തവണ കേരള നിയമസഭയില്‍ ബില്‍ അവതരിപ്പിക്കാന്‍ ശ്രമിച്ചെങ്കിലും അനുമതി കിട്ടിയില്ലെന്നും വിശ്വാസ സംരക്ഷണത്തിനായി എന്‍.കെ.പ്രേമചന്ദ്രന്‍ അവതരിപ്പിച്ച ബില്ലിന് പാര്‍ലമെന്റിലും അവതരണാനുമതി ലഭിച്ചില്ലെന്നും നേരത്തെ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല വ്യക്തമാക്കിയിരുന്നു. വിശദീകരണത്തിലൂടെ യുഡിഎഫ് നിലപാട് വ്യക്തമാക്കിയെന്ന് എന്‍എസ്എസ് പറയുന്നു.
Also Read ശബരിമല: 'നിങ്ങൾക്ക് ആത്മാർത്ഥതയുണ്ടോ? എൽഡിഎഫിനോടും യുഡിഎഫിനോടും ബിജെപിയോടും എൻഎസ്എസ്
വിശ്വാസസംരക്ഷണത്തിനായി മുന്നണികള്‍ ഒന്നും ചെയ്തില്ലെന്ന എന്‍എസ്എസ് വിമര്‍ശനത്തിന് മറുപടിയായാണ് ചെന്നിത്തല യുഡിഎഫ് ഇക്കാര്യത്തില്‍ സ്വീകരിച്ച നടപടികള്‍ വ്യക്തമാക്കിയത്.
ശബരിമല വിഷയത്തില്‍ അതൃപ്തി രേഖപ്പെടുത്തിക്കൊണ്ടുള്ള സുകുമാരന്‍ നായരുടെ കുറിപ്പ് കഴിഞ്ഞദിവസം പുറത്തുവന്നിരുന്നു. ഭക്തരുടെ ആവശ്യം പരിഗണിച്ചുള്ള നിയമനിര്‍മാണത്തിലേക്ക് മൂന്ന് മുന്നണികളും എത്തിയില്ലെന്നാണ് വാര്‍ത്താക്കുറിപ്പില്‍ എന്‍എസ്എസ് ജന. സെക്രട്ടറി വിമര്‍ശിക്കുന്നത്.
വിഷയത്തില്‍ മൂന്ന് മുന്നണികളും വിശദീകരണം നല്‍കിയിരുന്നു. ഇതില്‍ യുഡിഎഫ് നടത്തിയ ശ്രമങ്ങള്‍ വിശദീകരിച്ച് രമേശ് ചെന്നിത്തല നല്‍കിയ വിശദീകരണത്തില്‍ സന്തോഷമുണ്ടെന്നാണ് എന്‍എസ്എസ് ഇപ്പോള്‍ പ്രതികരിക്കുന്നത്.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.
Tags: Congress, G sukumaran nair, Nss, Ramesh chennitala, Sabarimala, Udf