വാളയാർ: സർക്കാരിന് കിട്ടേണ്ട പണത്തേക്കാൾ കൂടുതൽ കൈക്കൂലി പിരിച്ചെടുത്ത് വാളയാർ RTO ചെക്ക് പോസ്റ്റിലെ ഉദ്യോഗസ്ഥർ. 14 മണിക്കൂർ കൊണ്ട് വാളയാർ ചെക്ക് പോസ്റ്റിൽ നിന്നും സർക്കാരിന് കിട്ടിയത് 69350 രൂപ ആണെങ്കിൽ ആറ് മണിക്കൂർ കൊണ്ട് 67000 രൂപയാണ് ഉദ്യോഗസ്ഥർ കൈക്കൂലിയായി പിരിച്ചെടുത്തത്.
വാളയാർ ആർ ടി ഒ ചെക് പോസ്റ്റിൽ വിജിലൻസ് ഡിവൈഎസ് പി ഷംസുദ്ദീൻ്റെ നേതൃത്വത്തിൽ നടത്തിയ മിന്നൽ പരിശോധനയിയിലാണ് 67000 രൂപ കൈക്കൂലി പണം പിടിച്ചെടുത്തത്.
ഇന്നലെ രാത്രി രണ്ടു മണിയ്ക്കായിരുന്നു പരിശോധന. ഇരുപതിനായിരം രൂപയുടെ കെട്ടുകളാക്കിയാണ് കൈക്കൂലിയായി പിരിച്ചെടുത്ത പണം സൂക്ഷിച്ചിരുന്നത്.
സംഭവത്തിൽ മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ടർ വി. ബിനോയി, അസിസ്റ്റൻ്റ് മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ടർമാരായ ജോർജ്, അനീഷ്, പ്രവീൺ, കൃഷ്ണകുമാർ എന്നിവർക്കെതിരെ നടപടിയ്ക്ക് ശുപാർശ ചെയ്യും. ഇന്നലെ രാത്രി എട്ടുമണിക്ക് ഡ്യൂട്ടിയ്ക്ക് കയറിയവരാണ് 6 മണിക്കൂർ കൊണ്ട് 67,000 രൂപ കൈക്കൂലിയായി പിരിച്ചെടുത്തത്.
Also Read - തനിക്കെതിരായ അഭിമുഖത്തിന് പിന്നിൽ അന്വേഷണ ഉദ്യോഗസ്ഥൻ; പരാതിയുമായി ദിലീപ്
എന്നാൽ ഇന്നലെ പകൽ 10 മുതൽ രാത്രി 12 വരെയുള്ള 14 മണിക്കൂറിൽ സർക്കാരിന് ലഭിച്ച വരുമാനം 69, 350 രൂപ മാത്രണെന്നും വിജിലൻസ് പരിശോധനയിൽ കണ്ടെത്തി.
വിജിലൻസ് ഇൻസ്പെക്ടർ ബാലകൃഷ്ണൻ, എസ് ഐമാരായ B സുരേന്ദ്രൻ, മുഹമ്മദ് സലിം , എഎസ് ഐ മനോജ് കുമാർ, സിവിൽ പൊലീസ് ഓഫീസർമാരായ രമേഷ്, തലേഷ് എന്നിവർ റെയ്ഡിന് നേതൃത്വം നൽകി.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.
Tags: Bribe, Corruption, Vigilance, Walayar check post