• HOME
  • »
  • NEWS
  • »
  • kerala
  • »
  • കോട്ടയത്ത് പുഴയിൽ ഒഴുകിവന്ന വൃദ്ധയെ രക്ഷപ്പെടുത്തി; 82കാരിയെ രക്ഷിച്ചത് നാടകീയമായി

കോട്ടയത്ത് പുഴയിൽ ഒഴുകിവന്ന വൃദ്ധയെ രക്ഷപ്പെടുത്തി; 82കാരിയെ രക്ഷിച്ചത് നാടകീയമായി

പുഴയിൽ കുളിച്ചുകൊണ്ടിരുന്ന സ്ത്രീകളാണ് എന്തോ ഒഴുകി വരുന്നത് കണ്ടത്. മൃതദേഹമാണ് എന്ന് സംശയം തോന്നിയ സ്ത്രീകൾ സമീപത്തുണ്ടായിരുന്ന ചെറുപ്പക്കാരെ ബഹളം വെച്ച് വിളിച്ചു വരുത്തുകയായിരുന്നു. ഒഴുകിവന്ന സ്ത്രീ കൈപൊക്കി രക്ഷിക്കണം എന്ന് ആംഗ്യം കാട്ടിയതോടെ യുവാക്കൾ വള്ളവുമായി വെള്ളത്തിലേക്ക് ചാടി ഇറങ്ങുകയായിരുന്നു

Kottayam

Kottayam

  • Share this:
    കോട്ടയം: പുഴയിൽ ഒഴുകിവന്ന വൃദ്ധയെ രക്ഷപെടുത്തി. കോട്ടയം ചുങ്കം പാലത്തിനു സമീപമാണ് നാടകീയ സംഭവങ്ങൾ അരങ്ങേറിയത്. ഉച്ചയ്ക്ക് ശേഷം രണ്ടരയോടെയാണ് പുഴയിലൂടെ എന്തോ ഒഴുകിവരുന്നത് നാട്ടുകാരുടെ ശ്രദ്ധയിൽ പെട്ടത്. പുഴയിൽ കുളിച്ചുകൊണ്ടിരുന്ന സ്ത്രീകളാണ് ഇത് കണ്ടത്. മൃതദേഹമാണ് എന്ന് സംശയം തോന്നിയ സ്ത്രീകൾ സമീപത്തുണ്ടായിരുന്ന ചെറുപ്പക്കാരെ ബഹളം വെച്ച് വിളിച്ചു വരുത്തുകയായിരുന്നു. ഒഴുകിവന്ന സ്ത്രീ കൈപൊക്കി രക്ഷിക്കണം എന്ന് ആംഗ്യം കാട്ടിയതോടെ യുവാക്കൾ വള്ളവുമായി വെള്ളത്തിലേക്ക് ചാടി ഇറങ്ങുകയായിരുന്നു. മരത്തിനു താഴെ താമസിച്ചിരുന്ന ബിബിൻ എം ആർ  ധനേഷ് എന്നിവരാണ് വള്ളവുമായി ആദ്യം പുഴയിലേക്ക് പോയത്. ഇവർ ശ്രമിച്ചിട്ടും ഏറെ ഭാരമുള്ള സ്ത്രീയെ വള്ളത്തിലേക്ക് കയറാനായില്ല. തുടർന്ന് സമീപം താമസിക്കുന്ന ഷാൽ  ഉൾപ്പെടെ കൂടുതൽ പേർ പുഴയിലേക്ക് രക്ഷാപ്രവർത്തനത്തിന് എത്തുകയായിരുന്നു.

    വള്ളത്തിൽ ഇരുന്ന് സ്ത്രീയെ കരയിലേക്ക് വലിച്ചടുപ്പിച്ചു കയറ്റുകയായിരുന്നു എന്ന് രക്ഷാപ്രവർത്തനത്തിന് നേതൃത്വം നൽകിയ ഷാൽ ന്യൂസ് 18 നോട് പറഞ്ഞു. ഏറെ ശ്രമകരമായി ആണ്  ഇവരെ കരയ്ക്ക് എത്തിക്കാൻ ആയത്.  കരക്ക് എത്തിച്ച ശേഷം ഇവരോട് വിവരങ്ങൾ ചോദിച്ചറിയാൻ ശ്രമിച്ചെങ്കിലും നടന്നില്ല എന്ന് ദൃക്സാക്ഷികൾ പറയുന്നു. ബോധരഹിതയായ നിലയിലായിരുന്നു ഇവർ.

    കോട്ടയത്ത് നിന്ന് കൂടുതൽ ഫയർഫോഴ്സ് യൂണിറ്റും സ്ഥലത്തെത്തി രക്ഷാപ്രവർത്തനം നടത്തുന്നതിന് ശ്രമിച്ചിരുന്നു. ഫയർഫോഴ്സ് എത്തുന്നതിന്  മുന്നോടിയായി തന്നെ ഇവരെ നാട്ടുകാർ കരയ്ക്കെത്തിക്കുകയായിരുന്നു. ഇവർ ഒരു സാരി ഉടുത്തിരുന്നതായും അതിനു പുറത്ത് ഒരു നൈറ്റി ധരിച്ചിരുന്നതായും രക്ഷാപ്രവർത്തനത്തിന് നേതൃത്വം നൽകിയ സ്ത്രീ പറഞ്ഞു. ഏറെ വെള്ളം കുടിച്ചിട്ടുണ്ട് എന്നാണ് രക്ഷപ്പെടുത്തിയപ്പോൾ മനസ്സിലാക്കിയത്. കരയ്ക്ക് എത്തിച്ചശേഷം ഇവർ ഇത് ഛർദ്ദിച്ചു കളഞ്ഞതായി സംഭവസ്ഥലത്ത് ഉണ്ടായിരുന്നവർ പറഞ്ഞു.

    Also Read- അനന്യയ്ക്ക് ഹോസ്പിറ്റലിൽ നിന്ന് മർദ്ദനമേറ്റിരുന്നതായി അച്ഛൻ അലക്സാണ്ടർ

    കോട്ടയം മെഡിക്കൽ കോളജിൽ എത്തിച്ച ഇവർക്ക് വേഗത്തിൽ തന്നെ ചികിത്സ നൽകുകയായിരുന്നു. ഇവർക്ക് അപകടനില തരണം ചെയ്തതായി കോട്ടയം മെഡിക്കൽ കോളേജിലെ ഡോക്ടർമാർ അറിയിച്ചു. 82 വയസ്സുണ്ട് എങ്കിലും അപകടനില ഉള്ളതായി ഇപ്പോൾ കരുതുന്നില്ല എന്നും ഡോക്ടർമാർ പറഞ്ഞു. കോട്ടയം മെഡിക്കൽ കോളേജിൽ എത്തിച്ചപ്പോൾ പേര് രാജമ്മ എന്നും കറുകച്ചാൽ ആണ് വീട് എന്നും  ഇവർ ഡോക്ടർമാരോട് പറഞ്ഞിട്ടുണ്ട്. എവിടെനിന്നാണ് പുഴയിൽ വീണത് എന്നതടക്കമുള്ള വിവരങ്ങൾ ചോദിച്ചറിയാൻ ശ്രമിച്ചുവെങ്കിലും ഇവർക്ക് ബോധം നഷ്ടപ്പെടുകയായിരുന്നു.

    രാജമ്മ എത്ര കിലോമീറ്റർ ഒഴുകി?

    ഒഴുക്കിൽപ്പെട്ട് ചുങ്കം പാലത്തിനടിയിൽ നിന്നും രക്ഷപ്പെടുത്തിയ രാജമ്മ എത്ര ദൂരം പുഴയിൽ ഒഴുകി വന്നു എന്നത് ഇപ്പോഴും ദുരൂഹത തുടരുകയാണ്. ഏറെ ഒഴുക്ക് ഉള്ള പ്രദേശമാണ് ഇവിടം എന്ന് രക്ഷാപ്രവർത്തനത്തിന് നേതൃത്വം നൽകിയവർ ന്യൂസ് 18 നോട് പറഞ്ഞു. അതുകൊണ്ടുതന്നെ ഏറെ ദൂരം ഒഴുകാനുള്ള സാധ്യത കുറവാണ്. മറ്റെന്തെങ്കിലും വസ്തുവിൽ പിടിച്ചു കിടന്നല്ല രാജമ്മ ഉണ്ടായിരുന്നത് എന്നും ദൃക്സാക്ഷികൾ പറയുന്നു.

    സംഭവം സോഷ്യൽ മീഡിയ വഴി പ്രചരിപ്പിച്ചതോടെ രാജമ്മയുടെ മകൾ വിവരം കാണുകയായിരുന്നു. രാവിലെ തോട്ടയ്ക്കാട് ആശുപത്രിയിൽ പോകുന്നതിന് വീട്ടിൽ നിന്നും ഇറങ്ങിയതാണ് എന്നാണ് ഇവർ പോലീസ് നൽകിയിരിക്കുന്ന പ്രാഥമിക വിവരം. ഏതായാലും സംഭവത്തിലെ ദുരൂഹത അകറ്റാൻ ഉള്ള ശ്രമത്തിലാണ് കോട്ടയം ഗാന്ധിനഗർ പോലീസ്.
    Published by:Anuraj GR
    First published: