പത്തനംതിട്ട: കോന്നിയില്‍ നിര്‍മാണത്തിലിരുന്ന വീടിന്റെ മേല്‍ക്കൂര തകര്‍ന്ന് തൊഴിലാളി മരിച്ചു. മങ്ങാനം പുതുപ്പറമ്പില്‍ അതുല്‍ കൃഷ്ണൻ (31) ആണ് മരിച്ചത്. വീടിന്റെ കോണ്‍ക്രീറ്റ് മേല്‍ക്കൂര തകര്‍ന്നുവീഴുകയായിരുന്നു. ഭിത്തിക്കും കോണ്‍ക്രീറ്റിനും ഇടയില്‍പ്പെട്ടാണ് അതുൽ മരിച്ചത്. തട്ട് പൊളിക്കുന്ന ജോലിയില്‍ ഏര്‍പ്പെട്ടിരുന്നവര്‍ അടക്കം അഞ്ച് തൊഴിലാളികള്‍ ഇവിടെ ഉണ്ടായിരുന്നു. രണ്ടര മണിക്കൂറോളം നടത്തിയ പരിശ്രമത്തിനു ശേഷമാണ് മൃതദേഹം പുറത്തെടുക്കാനായത്.
ശനിയാഴ്ച ഉച്ചയോടെയാണ് അപകടമുണ്ടായത്. കിഴേക്കേമുറിയില്‍ ജോസ് എന്നയാളുടെ ഉടമസ്ഥതയിലുള്ള സ്ഥലത്ത് നിര്‍മിച്ച ഇരുനില കെട്ടിടത്തിന്റെ മുകള്‍ നിലയിലെ തട്ട് പൊളിക്കുന്നതിനിടെയാണ് അപകടമുണ്ടായത്.
രണ്ടാം നിലയുടെ തട്ട് പൊളിക്കുന്ന ജോലിയില്‍ അതുലും ഒപ്പമുണ്ടായിരുന്ന മറ്റൊരാളും മാത്രമാണ് ഉണ്ടായിരുന്നത്. ഇത് പോളിക്കുന്ന വേളയില്‍ മേല്‍ക്കൂര അടര്‍ന്ന് അതുല്‍ കൃഷ്ണയുടെ ശരീരത്തില്‍ പതിക്കുകയായിരുന്നു. ഒപ്പമുണ്ടായിരുന്നവര്‍ക്ക് രക്ഷാപ്രവര്‍ത്തനം നടത്തി അതുലിനെ പുറത്തെടുക്കാന്‍ സാധിച്ചില്ല. ഭിത്തിക്ക് മുകളില്‍ തകര്‍ന്ന് വീണ കോണ്‍ക്രീറ്റിന് ഇടയില്‍ അതുല്‍ പെട്ടുപോകുകയായിരുന്നു.
മുകള്‍ നിലയുടെ കോണ്‍ക്രീറ്റ് പൂര്‍ത്തിയായിട്ട് രണ്ടാഴ്ചയില്‍ താഴെ മാത്രമേ ആയിട്ടുള്ളു എന്നാണ് വിവരം. പത്തനംതിട്ടയില്‍ നിന്നും കോന്നിയില്‍ നിന്നും ഫയര്‍ഫോഴ്സ് എത്തി രണ്ടര മണിക്കൂര്‍ നീണ്ട പരിശ്രമത്തിനൊടുവിലാണ് മൃതദേഹം പുറത്തെടുത്തത്.
കോട്ടയം: എരുമേലി സിഎഫ്എൽടിസിയിലേക്കുള്ള ഭക്ഷണം വാർപ്പിലാക്കി വാഹനത്തിൽ കയറ്റിയപ്പോൾ അകലം പാലിക്കാതിരുന്നതിന് രണ്ടു പേർക്കെതിരെ കേസ്. എരുമേലി കെ എസ് ആർ ടി സിക്കു സമീപം പ്രവർത്തിക്കുന്ന രാജാ ഹോട്ടലിന് മുന്നിലായിരുന്നു സംഭവം. രാവിലത്തെ ഭക്ഷണമായ ചപ്പാത്തിയും മുട്ടക്കറിയും അടങ്ങുന്ന വാർപ്പ് രണ്ടു പേർ ചേർന്ന് വാഹനത്തിലേക്ക് കയറ്റികയായിരുന്നു. ഇതു കണ്ടു അതുവഴി വന്ന എരുമേലി എസ്എച്ചഒ ഇവർക്കെതിരെ കേസെടുക്കുകയായിരുന്നു.
അതേസമയം വാർപ്പ് പിടിച്ചതിന് കേസെടുത്ത സംഭവം വിവാദമായിട്ടുണ്ട്. ഒരു വാർപ്പിന്റെ രണ്ടു വശത്തായി രണ്ടുപേർ ചേർന്ന് പിടിക്കുമ്പോൾ എങ്ങനെയാണ് അകലം പാലിക്കുന്നതെന്ന് ഇവർ ചോദിക്കുന്നു. ഇക്കാര്യം പൊലീസിനോട് ആരാഞ്ഞെങ്കിലും കേസെടുക്കാനുള്ള തീരുമാനത്തിൽനിന്ന് അവർ പിൻവാങ്ങിയില്ല.
Also Read സംസ്ഥാനത്ത് കോവിഡ് ബാധിച്ച് 209 മരണം കൂടി; ഇന്ന് രോഗം സ്ഥിരീകരിച്ചത് 17,328 പേർക്ക്
ഇതോടെ മുഖ്യമന്ത്രി, മനുഷ്യാവകാശ കമ്മീഷൻ, ജില്ലാ കളക്ടർ, ജില്ലാ പൊലീസ് മേധാവി എന്നിവർക്ക് പരാതി നൽകി. എന്നാൽ സംഭവം വിവാദമായതോടെ, വാർപ്പ് പിടിച്ചതിനല്ല, ഹോട്ടലിന് മുന്നിൽ കൂട്ടം കൂടി നിന്നതിനാണ് കേസെടുത്തതെന്നാണ് പൊലീസ് നൽകുന്ന വിശദീകരണം.
എരുമേലി സിഎഫ്എൽടിസിയിൽ 85 പേരാണ് നിലവിൽ കോവിഡ് ബാധിച്ചു ചികിത്സയിലുള്ളത്. ഇവർക്കുള്ള ഭക്ഷണമാണ് വാർപ്പിലാക്കി, വാഹനത്തിലേക്ക് കയറ്റാൻ ശ്രമിച്ചത്. അതിനിടെയാണ് അതുവഴി വന്ന പൊലീസ്, വാർപ്പ് പിടിച്ചവർക്കെതിരെ കേസെടുത്തത്.
മറ്റൊരു സംഭവത്തിൽ കോവിഡ് മാനദണ്ഡം ലംഘിച്ചത് ചോദ്യം ചെയ്തതിന് കൊച്ചി പള്ളുരുത്തിയിൽ പൊലീസ് സബ് ഇൻസ്പെക്ടറെ ആക്രമിച്ചു. പള്ളുരുത്തി എസ്.ഐ വൈ. ദീപുവാണ് അക്രമിക്കപ്പെട്ടത്. സംഭവവുമായി ബന്ധപ്പെട്ട് പള്ളുരുത്തി സ്വദേശി റിന്‍ഷാദിനെ(21) പൊലീസ് പിടികൂടി. ഇയാളെ പിന്നീട് അറസ്റ്റു രേഖപ്പെടുത്തി റിമാൻഡ് ചെയ്തു.
ഇക്കഴിഞ്ഞ വ്യാഴാഴ്ച രാത്രി ഏഴ് മണിയോടെ പള്ളുരുത്തി തങ്ങള്‍ നഗറിലാണ് കേസിന് ആസ്പദമായ സംഭവം ഉണ്ടായത്. റിന്‍ഷാദ് ഉള്‍പ്പെടെ മൂന്ന് പേര് മാസ്ക് ധരിക്കാതെ നടന്നു വരുന്നതിനിടെയാണ് പെട്രോളിങിലായിരുന്ന പൊലീസ് സംഘം അവിടേക്ക് എത്തിയത്. എന്നാൽ പൊലീസിനെ കണ്ടതോടെ റിൻഷാദിനൊപ്പം ഉണ്ടായിരുന്ന രണ്ട് പേര് ഓടി രക്ഷപ്പെട്ടു.