കോഴിക്കോട്: താമരശ്ശേരി ചുരത്തിൽ വലിയ പാറക്കല്ല് ബൈക്കിന് മുകളിലേക്കു വീണ് പരിക്കേറ്റ് ചികിത്സയിലായിരുന്ന യാത്രക്കാരിൽ ഒരാൾ ശനിയാഴ്ചയാണ് മരിച്ചത്. ഏറെ ഭീതിയോടെയാണ് ഈ വാർത്ത ചുരത്തിലൂടെ സഞ്ചരിക്കുന്നവർ ശ്രവിച്ചത്. ചുരത്തിൽ മണ്ണിടിച്ചിലും പാറയിടിച്ചിലും ഉണ്ടാകാറുണ്ടെങ്കിലും അതെല്ലാം കനത്തമഴയത്തു മാത്രമാണ്. ചുരത്തിന്റെ ചരിത്രത്തിൽ ആദ്യമായാണ് പാറ യാത്രക്കാരുടെ ദേഹത്തേക്ക് വീഴുന്നത്. അപകടത്തിന്റെ വീഡിയോ ദൃശ്യങ്ങളാണ് പുറത്തുവന്നിരിക്കുന്നത്.
Also Read-
Murder Attempt| യുവതി സ്കൂട്ടറിൽ സഞ്ചരിക്കവെ മാതൃസഹോദരൻ വെട്ടിവീഴ്ത്തി
മലപ്പുറം വണ്ടൂർ സ്വദേശി അഭിനവ് ആണ് അപകടത്തിൽ ദാരുണമായി മരിച്ചത്. വയനാട്ടിലേക്കുള്ള വിനോദയാത്ര അഭിനവിന്റെ അപ്രതീക്ഷിത മരണത്തിന് കാരണമായതിന്റെ നടുക്കത്തിലാണ് സുഹൃത്തുക്കൾ. മലപ്പുറം വണ്ടൂരിൽനിന്ന് മൂന്ന് ബൈക്കുകളിലായാണ് ആറ് സുഹൃത്തുക്കൾ വയനാട് കാണാൻ പുറപ്പെട്ടത്. ചുരത്തിന്റെ ഭംഗി ആസ്വദിച്ചുകൊണ്ടുള്ള യാത്രക്കിടെ ജീവനെടുക്കുന്ന അപകടം ആരും സ്വപ്നത്തിൽപോലും പ്രതീക്ഷിച്ചിരുന്നില്ല.
Also Read-
Vijay Babu| പീഡനക്കേസിൽ മുന്‍കൂര്‍ ജാമ്യം തേടി വിജയ് ബാബു ഇന്ന് കോടതിയെ സമീപിക്കും
ചുരത്തിൽ ആ സമയത്ത് മഴയോ കോടമഞ്ഞ് പോലുമോ ഉണ്ടായിരുന്നുമില്ല. ദിവസേന ആയിരക്കണക്കിന് വാഹനങ്ങളാണ് ചുരം കയറുന്നത്. നവീകരണങ്ങൾ മുറപോലെ നടക്കുന്നുണ്ടെങ്കിലും ചുരത്തിന്റെ സുരക്ഷിതത്വം ഇല്ലാതാവുന്നതിന്റെ തെളിവാണ് ശനിയാഴ്ചത്തെ അപകടം. ചുരത്തിൽ നിരവധിയിടങ്ങളിൽ പാറക്കല്ലുകൾ താഴേക്ക് പതിക്കാൻ പാകത്തിൽ കിടപ്പുണ്ട്. ഇതാണ് യാത്രക്കാരുടെ സുരക്ഷക്ക് ഭീഷണി ഉയർത്തുന്നത്.
വ്യാഴാഴ്ച മുങ്ങിമരിച്ചത് അഞ്ചുകുട്ടികൾ; തൃശൂരിലും കോട്ടയത്തും
സംസ്ഥാനത്ത് രണ്ടിടങ്ങളിലായി വ്യാഴാഴ്ച മുങ്ങിമരിച്ചത് 5 കുട്ടികൾ. തൃശൂരിലും കോട്ടയത്തുമായാണ് ദുരുന്തം സംഭവിച്ചത്. തൃശൂർ ചാവക്കാടിന് സമീപം ഒരുമനയൂരിൽ മൂന്ന് കുട്ടികൾ മുങ്ങി മരിച്ചു. വൈകിട്ട് 5.45ഓടെയായിരുന്നു സംഭവം.
കായലിൽ കുളിക്കാനിറങ്ങിയ കുട്ടികളാണ് അപകടത്തിൽപ്പെട്ടത്. ഒരുമനയൂർ കഴുത്താക്കലിലാണ് സംഭവം. സുഹൃത്തുക്കളായ അഞ്ച് കുട്ടികൾ കുളിക്കാനായി കായലിൽ ഇറങ്ങുകയായിരുന്നു. ഇതിൽ മൂന്ന് പേർ ചെളിയിൽപ്പെട്ടു. ഇത് കണ്ട് പേടിച്ച മറ്റ് രണ്ട് കുട്ടികൾ ഓടി വീട്ടിലേക്ക് പോയി. പേടിച്ചുപോയ ഇവർ വിവരം ആരോടും പറഞ്ഞില്ല. സംഭവം ശ്രദ്ധയിൽപ്പെട്ട പ്രദേശവാസികൾ മൂന്ന് കുട്ടികളെയും പുറത്തെത്തിച്ച് ആശുപത്രിയേലക്ക് കൊണ്ടുപോയെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
ഒരുമനയൂർ സ്വദേശികളായ സൂര്യ (16), മുഹസിൻ (16), വരുൺ (16) എന്നിവരാണ് മരിച്ചത്. ഇവരുടെ കൂടെയുണ്ടായിരുന്ന മറ്റ് രണ്ട് കുട്ടികളും സുരക്ഷിതരാണ്. ചെളിനിറഞ്ഞ പ്രദേശമാണ് ഇവിടം. ഫയര്‍ ഫോഴ്സ് സ്ഥലത്തെത്തുന്നതിന് മുന്‍പേ തന്നെ മൃതദേഹങ്ങള്‍ നാട്ടുകാര്‍ പുറത്തെത്തിച്ചിരുന്നു.
Also Read-
ഭാര്യയെ തീകൊളുത്തി കൊന്ന് ഭർത്താവ് ജീവനൊടുക്കിയ സംഭവം: ചികിത്സയിലായിരുന്ന മകളും മരിച്ചു
കോട്ടയത്ത് മീനച്ചിലാറ്റിൽ കുളിക്കാനിറങ്ങിയ രണ്ട് കുട്ടികളാണ് മുങ്ങി മരിച്ചത്. പേരൂർ പള്ളിക്കുന്നേൽ കടവിലാണ് സംഭവം. പേരൂർ മാന്നാനം സെന്റ് എഫ്രേംസ് സ്കൂൾ വിദ്യാർത്ഥി ചെറുവാണ്ടൂർ വെട്ടിക്കൽ വീട്ടിൽ സുനിലിന്റെ മകൻ നവീൻ (15), ഏറ്റുമാനൂർ ബോയ്സ് ഹൈസ്കൂൾ വിദ്യാർത്ഥി ചെറുവാണ്ടൂർ കിഴക്കേ മാന്തോട്ടത്തിൽ ലിജോയുടെ മകൻ അമൽ (16) എന്നിവരാണ് മരിച്ചത്.
ഉച്ചയ്ക്ക് ഒരുമണിയോടെയാണ് അപകടം. പേരൂർ പള്ളിക്കുന്നേൽ കടവിൽ കുളിക്കാൻ എത്തിയതായിരുന്നു നാലംഗ സംഘം. ഇതില്‍ രണ്ടുപേര്‍ കാല്‍വഴുതി ഒഴുക്കില്‍പ്പെട്ടു. സമീപവാസികള്‍ കുട്ടികളെ രക്ഷിക്കാന്‍ ശ്രമിച്ചെങ്കിലും പുറത്തെടുക്കുമ്പോഴേക്കും നവീന്‍ മരിച്ചിരുന്നു. കാരിത്താസ് ആശുപത്രിയില്‍ വെച്ചാണ് അമല്‍ മരിച്ചത്.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.