പാലക്കാട് എലപ്പുള്ളിയില്‍ സ്കൂള്‍ വിദ്യാര്‍ഥിയെ വീടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തി. തേനാരി കാരാങ്കോട് കളഭത്തിൽ ഉദയാനന്ദ് – രാധിക ദമ്പതികളുടെ ഏകമകനായ യു.അമർത്യ (14) ആണ് മരിച്ചത്.പാലക്കാട് ഭാരത് മാതാ സ്കൂൾ ഒൻപതാം ക്ലാസ് വിദ്യാർഥിയാണ്.
ഒഴിവുസമയങ്ങളിൽ കുട്ടി പതിവായി മൊബൈൽ ഫോണിൽ ഓൺലൈൻ ഗെയിം കളിക്കാറുണ്ടെന്നും ഗെയിമിലെ രംഗങ്ങൾ അനുകരിക്കാനുള്ള ശ്രമത്തിനിടെ മരിച്ചതാകാമെന്ന് സംശയിക്കുന്നതായി ബന്ധുക്കളും രക്ഷിതാക്കളും പോലീസിന് മൊഴി നൽകിയിട്ടുണ്ട്.
മൊബൈൽ ഫോൺ ഉൾപ്പെടെ പരിശോധിച്ച ശേഷമേ ഇക്കാര്യത്തില്‍ വ്യക്തത വരൂ എന്ന് പൊലീസ് പറഞ്ഞു. രക്ഷിതാക്കളുടെയും ബന്ധുക്കളുടെയും മൊഴിയെടുത്തെന്നും സംഭവത്തിൽ വിശദമായ അന്വേഷണം ആരംഭിച്ചെന്നും കസബ പോലീസ് അറിയിച്ചു.
KSEB ഉദ്യോഗസ്ഥന് ക്രൂര മർദ്ദനം; സംഭവം വൈദ്യുതി തകരാർ പരിഹരിക്കുന്നതിനിടെ
പാലക്കാട് റെയിൽവേ കോളനിയ്ക്ക് സമീപം വൈദ്യുതി തകരാർ പരിഹരിക്കാൻ പോയ KSEB ഓവർസിയർക്ക് ക്രൂർമർദ്ദനം. വൈദ്യുതി ലൈനിൽ വീണ കവുങ്ങ് വെട്ടിമാറ്റുന്നതിനെ ചൊല്ലിയാണ് റിട്ടയേർഡ് പൊലീസ് ഉദ്യോഗസ്ഥൻ്റെ മകനും സുഹൃത്തുക്കളും KSEB ജീവനക്കാരനെ ക്രൂരമായി മർദ്ദിച്ചത്. ഒലവക്കോട് KSEB സെക്ഷൻ ഓഫീസിലെ ഓവർസിയർ കണ്ണദാസിനാണ് ക്രൂരമായ മർദ്ദനമേറ്റത്. മരങ്ങൾ വീണതിനെ തുടർന്ന് മൂന്നു ദിവസമായി വൈദ്യുതി മുടങ്ങി കിടന്ന റെയിൽവേ കോളനിയ്ക്ക് സമീപത്തെ പാതിരി നഗറിലാണ് സംഭവം.
ഇവിടെ വൈദ്യുതി ബന്ധം പുന:സ്ഥാപിക്കാനായിരുന്നു ഓവർസീയർ കണ്ണദാസനും കരാർ ജീവനക്കാരനും എത്തുന്നത്. എന്നാൽ കുവുങ്ങ് വെട്ടിമാറ്റിയാൽ മതിലിന് കേടു പറ്റും എന്ന് പറഞ്ഞ് റിട്ട. എസ്. ഐ. തങ്കച്ചൻ അനുമതി നൽകിയില്ല. ഇതേ തുടർന്ന് കുറച്ചുനേരം വാക്ക് തർക്കമായി. പിന്നീട് മടങ്ങിയ കണ്ണദാസനെ അരമണിക്കൂറിന് ശേഷം തങ്കച്ചന്റെ മകനും കൂട്ടുകാരും ചേർന്ന് മർദ്ദിച്ചുവെന്നാണ് പരാതി.
മുഖത്ത് ഗുരുതരമായി പരുക്കേറ്റ കണ്ണദാസനെ പാലക്കാട് ജില്ലാശുപത്രിയിൽ പ്രവേശിപ്പിച്ചു. കണ്ണദാസന്റെ പരാതിയിൽ ഹേമാംബിക നഗർ പോലീസ് കേസെടുത്തു. കണ്ണദാസൻ മർദ്ദിച്ചുവെന്നാരോപിച്ച് റിട്ടയേർഡ് എസ് ഐ തങ്കച്ചനും ജില്ലാ ആശുപത്രിയിൽ ചികിത്സ തേടി.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.
Tags: Gaming Disorder, Malayalee student found dead, Palakkad