തിരുവനന്തപുരം: ശബരിമല വിഷയത്തെച്ചൊല്ലി ഭരണ പ്രതിപക്ഷ അംഗങ്ങള്‍ തമ്മിലുള്ള വാക്പോരില്‍ നാലാം ദിവസവും നിയമസഭ സ്തംഭിച്ചു. നടുത്തളത്തിലിറങ്ങിയ പ്രതിപക്ഷം ബാനറുമായി സ്പീക്കറുടെ ഡയസിനു മുന്നിലെത്തി. ഇതിനെ പ്രതിരോധിക്കാന്‍ ഭരണപക്ഷ എം.എല്‍.എമാരും രംഗത്തെത്തി. ഇതോടെ സ്പീക്കര്‍ ചോദ്യോത്തരവേളയും തുടര്‍ നടപടികളും റദ്ദാക്കി.
നിയമസഭ സ്തംഭിപ്പിച്ചത് മുഖ്യമന്ത്രിയാണെന്ന് രമേശ് ചെന്നിത്തല ആരോപിച്ചു. മുഖ്യമന്ത്രി സ്പീക്കര്‍ക്ക് കുറിപ്പു കൊടുത്തു. പാര്‍ട്ടി സെക്രട്ടറിയെ പോലെയാണ് മുഖ്യമന്ത്രി സഭയില്‍ പെരുമാറിയത്. സഭാ നേതാവ് തന്നെ നിയമസഭ തടസ്സപ്പെടുത്തുന്നതു ചരിത്രത്തില്‍ ആദ്യമാണെന്നും ചെന്നിത്തല പറഞ്ഞു. ജലീല്‍ വിഷയം നിയമസഭയില്‍ വരാതിരിക്കാനാണ് മുഖ്യമന്ത്രി സഭ തടസപ്പെടുത്തിയത്. പിണറായിടുടെ സ്റ്റഡീ ക്ലാസ് പ്രതിപക്ഷത്തിന് ആവശ്യമില്ലെന്നും ചെന്നിത്തല പറഞ്ഞു.
Also Read ഭരണ-പ്രതിപക്ഷാംഗങ്ങൾ നേർക്കുനേർ: നിയമസഭ ഇന്നും പിരിഞ്ഞു
നടപടികളുമായി സഹകരിക്കുമെന്ന് നിയസഭ ആരംഭിച്ചയുടന്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല വ്യക്തമാക്കിയിരുന്നു. മൂന്ന് എം.എല്‍.എമാര്‍ സഭാ കവാടത്തില്‍ സത്യഗ്രഹമിരിക്കുമെന്നും അദ്ദേഹം അറിയിച്ചു. ഇതിനിടെ കോണ്‍ഗ്രസും ആര്.എസ്.എസും തമ്മിലുള്ള ഒത്തുകളിയാണെന്ന് ആരോപിച്ച് മുഖ്യമന്ത്രി പിണറായി വിജയന് രംഗത്തെത്തി. രാഹുല്‍ ഗാന്ധിയുടേതല്ല, അമിത് ഷായുടെ നിലപാടാണു യുഡിഎഫ് പിന്തുടരുന്നതെന്നും അദ്ദേഹം പറഞ്ഞു. ഇതിനു മറുപടി പറയാന്‍ എഴുന്നേറ്റ ചെന്നിത്തലയ്ക്ക് മൈക്ക് നിഷേധിച്ചു. ഇതേത്തുടര്‍ന്നാണ് ബഹളം ആരംഭിച്ചത്.
നടുത്തളത്തില്‍ ഇറങ്ങിയ പ്രതിപക്ഷാംഗങ്ങള്‍ ബാനര്‍ ഉയര്‍ത്തി സ്പീക്കറുടെ ഡയസ് മറച്ചു. ഇതോടെ ഭരണപക്ഷ എം.എല്‍.എമാരും പ്രതിഷേധവുമായിറങ്ങി. ബഹളം ശക്തമായതോടെ ചോദ്യോത്തരവേളയും സബ്മിഷനും റദ്ദാക്കി സഭ പെട്ടെന്ന് പിരിഞ്ഞു. അതേസമയം പ്രതിപക്ഷ എം.എല്‍.എമാര്‍ നിയമസഭാ കവാടത്തിനു മുന്നില്‍ സത്യഗ്രഹം തുടരുകയാണ്. വി.എസ് ശിവകുമാര്‍, പാറക്കല്‍ അബ്ദുല്ല, എന്‍.ജയരാജ് എന്നിവരാണ് സത്യഗ്രഹമിരിക്കുന്നത്.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.
Tags: Cm kerala, Cpm, Ldf, Niyamasbha, Ramesh chennithala, Udf