തിരുവനന്തപുരം: ഇബ്രാഹിം കുഞ്ഞ് എം എൽ എയെ അറസ്റ്റ് ചെയ്ത നടപടിയെ രാഷ്ട്രീയമായും നിയപരമായും യു ഡി എഫ് നേരിടുമെന്ന് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല. മുഖ്യമന്ത്രി പിണറായി വിജയൻ ഇടപെട്ടാണ് എം എൽ എമാരെ അറസ്റ്റ് ചെയ്യിപ്പിക്കുന്നതും കള്ളക്കേസിൽ കുടുക്കുന്നതെന്നും പ്രതിപക്ഷനേതാവ് ആരോപിച്ചു.
വിജിലൻസിനെ സമ്മർദ്ദത്തിലാക്കി മുഖ്യമന്ത്രി കള്ളക്കേസ് എടുപ്പിക്കുകയാണ്. വഴിവിട്ടു പ്രവർത്തിച്ച ഉദ്യോഗസ്ഥർ നാളെ മറുപടി പറയേണ്ടി വരുമെന്നും അദ്ദേഹം പറഞ്ഞു. അറസ്റ്റ് ചെയ്യുന്നതിനായി വിജിലൻസ് ഉദ്യോഗസ്ഥരുടെ മേൽ മുഖ്യമന്ത്രി നേരിട്ട് സമ്മർദ്ദം ചെലുത്തുകയാണെന്നും നിയമം നിയമത്തിന്റെ വഴിക്കല്ല മറിച്ച് പിണറായിയുടെ വഴിക്കാണ് പോകുന്നതെന്നും അദ്ദേഹം പറഞ്ഞു.
You may also like:48കാരൻ 13കാരിയെ വിവാഹം കഴിച്ചു; വിവാഹത്തിന് കാരണം 13 വയസുള്ള കുട്ടികളെ ശ്രദ്ധിക്കാൻ ആരുമില്ലാത്തത് [NEWS]Local Body Election 2020 | 'പെൻഷൻ മുടങ്ങിയിട്ടില്ല, റേഷൻ മുടങ്ങിയിട്ടില്ല, പാവങ്ങൾക്കെല്ലാം വീടുമായി' - പിന്നെന്തിന് മാറി ചിന്തിക്കണമെന്ന് മുകേഷ് [NEWS] NDA, UDF സ്ഥാനാർത്ഥികൾക്ക് വോട്ട് ചോദിച്ച് അരുൺ ഗോപി; വോട്ടെല്ലാം സ്ഥാനാർത്ഥികൾക്കും തെറിയെല്ലാം അരുൺ ഗോപിക്കെന്നും ശ്രീജിത്ത് പണിക്കർ [NEWS]
പ്രതിപക്ഷനേതാവ് ഫേസ്ബുക്കിൽ കുറിച്ചത്,
'ഇബ്രാഹിംകുഞ്ഞ് എം എൽഎ യെ അറസ്റ്റ് ചെയ്ത നടപടി രാഷ്ട്രീയമായും നിയമപരമായും യുഡിഎഫ് നേരിടും. മുഖ്യമന്ത്രി പിണറായി വിജയൻ ഇടപെട്ടാണ് യുഡിഎഫ് എം എൽഎമാരെ അറസ്റ്റ് ചെയ്യിപ്പിക്കുന്നതും കള്ളക്കേസിൽ കുടുക്കുന്നതും.
അറസ്റ്റ് ചെയ്യുന്നതിനായി വിജിലൻസ് ഉദ്യോഗസ്ഥരുടെ മേൽ മുഖ്യമന്ത്രി നേരിട്ട് സമ്മർദ്ദം ചെലുത്തുകയാണ്. നിയമം നിയമത്തിന്റെ വഴിയ്ക്കല്ല മറിച്ച് പിണറായിയുടെ വഴിക്കാണ് പോകുന്നത്. മുഖ്യമന്ത്രിയുടെ ആവശ്യപ്രകാരം വഴിവിട്ടു പ്രവർത്തിച്ച ഉദ്യോഗസ്ഥർ നാളെ മറുപടി പറയേണ്ടിവരും. വിജിലൻസിനെ ഉപയോഗിച്ച് നടത്തുന്ന രാഷ്ട്രീയപ്രതികാരം കേരളത്തിലെ ജനങ്ങൾ മനസിലാക്കും.
സ്വർണക്കള്ളക്കടത്ത് തുടങ്ങി വിവിധ മാഫിയാ പ്രവർത്തനങ്ങൾമൂലം മുഖംനഷ്ടപ്പെട്ട എൽഡിഎഫ് സർക്കാർ പഞ്ചായത്ത് തിരഞ്ഞെടുപ്പിന് മുൻപായി നടത്തിയ രാഷ്ട്രീയനാടകമാണ് ഇബ്രാഹിംകുഞ്ഞിന്റെ അറസ്റ്റ്. യുഡിഎഫിന്റെ 12 എംഎൽഎമാരാരെ അറസ്റ്റ് ചെയ്യുമെന്നാണ് എൽ ഡി എഫ് കൺവീനറും ഇപ്പോൾ സിപിഎം സെക്രട്ടറിയുമായ വിജയരാഘവൻ പറഞ്ഞിരുന്നത്. അധികാരം ഉണ്ടെന്ന് കരുതി എന്തും ചെയ്യാമെന്ന് സർക്കാർ കരുതേണ്ടതില്ല.
മൊബിലൈസേഷൻ അഡ്വാൻസ് കൊടുക്കുന്ന ആദ്യത്തെ സംഭവമല്ല ഇത്. ഈ സർക്കാരിന്റെ കാലത്തും മൊബിലൈസേഷൻ അഡ്വാൻസ് നൽകിയിട്ടുണ്ടല്ലോ? പാലാരിവട്ടം പാലത്തിന്റെ കരാറുകാരായ ആർഡിഎസ് വേറെയും പ്രവൃത്തികൾ സംസ്ഥാനത്ത് ഏറ്റെടുത്ത് ചെയ്യുന്നുണ്ട്. എന്തുകൊണ്ട് അവരെ ബ്ലാക്ക് ലിസ്റ്റ് ചെയ്യുന്നില്ല? ഈ സർക്കാറിന്റെ കാലത്താണ് പാലാരിവട്ടം പാലത്തിന്റെ 30 ശതമാനം പൂർത്തിയാക്കിയത്. എങ്കിൽ ഈ സർക്കാറിനും ഉത്തരവാദിത്തമില്ലേ? പാലാരിവട്ടം പാലത്തിന്റെ ഉറപ്പ് പരിശോധിക്കുന്നതിനായി ലോഡ് ടെസ്റ്റ് നടത്തണമെന്ന് ഹൈക്കോടതി പറഞ്ഞു. സർക്കാർ സുപ്രീംകോടതിയിൽ പോയി. ശാസ്ത്രീയമായ ലോഡ് ടെസ്റ്റ് നടത്താതെ പാലം നിർമാണത്തിൽ അഴിമതിയുണ്ടെന്ന് വരുത്തിത്തീർക്കാൻ ശ്രമിച്ചു.
രാഷ്ട്രീയ പ്രേരിതമായിട്ടാണ് യു ഡി എഫ് എം എൽ എമാരെ കള്ളക്കേസിൽ കുടുക്കിയത്. ബിസിനസ് പൊളിഞ്ഞു എന്ന തെറ്റിന് കാസർകോട് എം എൽ എ കമറുദ്ദീനെ അറസ്റ് ചെയ്തു. കെ എം ഷാജിക്കെതിരെ നടപടിയെടുക്കുന്നു. ഇപ്പോൾ മുൻ മന്ത്രി ഇബ്രാഹിം കുഞ്ഞിനെ അറസ്റ്റ് ചെയ്തിരിക്കുന്നു. ഇനിയും അറസ്റ്റുകൾ ഉണ്ടാകുമെന്നാണ് എൽ ഡി എഫ് കൺവീനർ പറയുന്നത്. അഴിമതിയും മാഫിയാ പ്രവർത്തനവും കൊണ്ട് മുഖം നഷ്ടപ്പെട്ട പിണറായി സർക്കാറിന് ഇതുകൊണ്ടൊന്നും മുഖം തിരിച്ചു കിട്ടില്ല. രാഷ്ട്രീയപ്രേരിത അറസ്റ്റിനെ യു ഡി എഫ് ഒറ്റക്കെട്ടായി നേരിടും.'
പാലാരിവട്ടം പാലം അഴിമതി കേസുമായി ബന്ധപ്പെട്ടാണ് മുന്‍മന്ത്രി ഇബ്രാഹിം കുഞ്ഞിനെ വിജിലന്‍സ് സംഘം അറസ്റ്റ് ചെയ്തത്. രാവിലെ ഇബ്രാഹിം കുഞ്ഞിന്റെ വീട്ടിലെത്തിയ അന്വേഷണ സംഘം അദ്ദേഹം ആശുപത്രിയില്‍ ആണെന്ന് അറിഞ്ഞ് അവിടേക്ക് എത്തിയാണ് അറസ്റ്റ് രേഖപ്പെടുത്തിയത്.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.
Tags: Opposition leader ramesh chennithala, V. K Ibrahim kunju