തിരുവനന്തപുരം: കോവളത്തെ കൊല്ലപ്പെട്ട പതിനാലുകാരിയുടെ മാതാപിതാക്കള്‍ക്ക് ഐക്യദാര്‍ഡ്യം പ്രഖ്യാപിച്ച് പ്രതിപക്ഷ നേതാവ് വി ഡി സതീശന്. കേട്ടുകേള്‍വി പോലുമില്ലാത്ത അപരിഷ്കൃതമായ രീതിയിലുള്ള കേസന്വേഷണത്തിലൂടെ രണ്ടു ദമ്പതികളെ പൊലീസ് എത്രമാത്രം പീഡിപ്പിച്ചെന്ന അവിശ്വസനീയമായ കാര്യമാണ് ഇപ്പോള്‍ പുറത്തുവന്നിരിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു.
പൊന്നുപോലെ വളര്‍ത്തിയെടുത്ത മകളെ രക്ഷിതാക്കള്‍ തന്നെ കൊന്നെന്നു പറയാന്‍ പൊലീസ് നിര്‍ബന്ധിക്കുകയായിരുന്നു. പാവം മനുഷ്യനെ ക്രൂരമായി കാല്‍വെള്ളയില്‍ ചൂരല്‍ കൊണ്ടടിച്ചും ക്യാന്‍സര്‍ രോഗിയായ സ്ത്രീയെ അധിക്ഷേപിച്ചും അസഭ്യം പറഞ്ഞുമാണ് മകളെ കൊന്നെന്ന കുറ്റം സമ്മതിപ്പിച്ചത്. സഹോദര പുത്രനെയും ക്രൂരമായി മര്‍ദ്ദിച്ചു. കാന്‍സര്‍ രോഗിയായ അമ്മയെ പത്തും മുപ്പതും പൊലീസുകാര്‍ക്കിടയില്‍ ഇരുത്തി അസഭ്യം പറഞ്ഞും കസേര തല്ലിപ്പൊളിച്ചും ബന്ധുക്കളെ പ്രതികളാക്കുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തു.
19 വയസുകാരനെ തട്ടിക്കൊണ്ട് പോയി കൊന്ന് തള്ളിയ ഗുണ്ടകളും ഈ പോലീസും തമ്മില്‍ എന്താണ് വ്യത്യാസമെന്നും ഗുണ്ടകളേക്കാള്‍ ക്രൂരമായാണ് ഈ പ്രായമായവരോട് പൊലീസ് പെരുമാറിയതെന്നും അദ്ദേഹം പറഞ്ഞു. എത്ര അപരിഷ്കൃതമാണ് പൊലീസിന്റെ അന്വേഷണ രീതി. ശാസ്ത്രീയമായ ഒരു അന്വേഷണരീതിയും പൊലീസിനില്ലേ. മകളെ പീഡിപ്പിച്ച് കൊന്നെന്നു വരുത്തി തീര്‍ക്കാന്‍ മാതാപിതാക്കളോട് ചെയ്ത ക്രൂരതയില്‍ കേരളം അപമാനഭാരത്താല്‍ നാണിച്ചു തലതാഴ്ത്തുകയാണെന്ന് വ ഡി സതീശന് പറഞ്ഞു.
ഈ കുടുംബത്തിന് മതിയായ നഷ്ടപരിഹാരം നല്‍കണം. കാന്‍സര്‍ രോഗിയായ അമ്മയുടെ ചികിത്സാ ചെലവ് സര്‍ക്കാര്‍ ഏറ്റെടുക്കണം. അമ്മ ക്യാന്‍സര്‍ രോഗിയാണ് അച്ഛന് ശാരീരിക അവശതകളുണ്ട്. ഇവരുടെ ചികിത്സാ ചിലവ് സര്‍ക്കാര്‍ ഏറ്റെടുക്കണം. അല്ലെങ്കില്‍ ആവശ്യമായ ചികിത്സാ സഹായവും നിയമസഹായവും പ്രതിപക്ഷം നല്‍കുമെന്ന് അദ്ദേഹം വ്യക്തമാക്കി.
പൊലീന്റെയും ഗുണ്ടകളുടെയും അതിക്രമം ഇതുപോലെ വര്‍ധിച്ചൊരു കാലഘട്ടം ഇതിന് മുന്‍പ് ഉണ്ടായിട്ടില്ല. പൊലീസ് പാര്‍ട്ടിയുടെ നിയന്ത്രണത്തിലാണ്. പഴയകാല സെല്‍ഭരണത്തിന്റെ പുതിയ മോഡലാണ് കേരളത്തിലിപ്പോള്‍. ഒരു ഗുണ്ടയെ പോലും പൊലിസിന് അറസ്റ്റു ചെയ്യാനാകില്ല. അറസ്റ്റു ചെയ്താല്‍ രക്ഷിക്കാന്‍ സി.പി.എം നേതാക്കള്‍ രംഗത്തിറങ്ങും. കോട്ടയത്ത് 19 കാരനെ കൊലപ്പെടുത്തി മൃതദേഹം പൊലീസ് സ്റ്റേഷന് മുന്നില്‍ കൊണ്ടിട്ട ഗുണ്ടയെ കാപ്പയില്‍ ഇളവ് നല്കി ജയിലില്‍ നിന്നും പുറത്തിറക്കിയത് ആരാണെന്ന് അന്വേഷിക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.
Published by:Jayesh Krishnan
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.