തിരുവനന്തപുരം: ഒന്നും രണ്ടും തംരംഗത്തേക്കാള്‍ അപകടകരമായ രീതിയില്‍ കോവിഡ് സമൂഹവ്യപനം ഉണ്ടാകുമെന്നു മനസിലാക്കിയാണ് കോണ്‍ഗ്രസും യു.ഡി.എഫും നേരത്തെ പ്രഖ്യാപിച്ച സമരപരിപാടികളെല്ലാം മാറ്റിവച്ച് മാതൃക കാട്ടിയതെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്. സമരത്തേക്കാള്‍ പ്രധാനം ജനങ്ങളുടെ ആരോഗ്യമാണെന്നു മനസിലാക്കിയാണ് അത്തരമൊരു തീരുമാനം എടുത്തത്. എന്നാല്‍ പാര്‍ട്ടി സമ്മേളനങ്ങളും തിരുവാതിര കളിയും നടത്തുമെന്ന വാശിയിലായിരുന്നു സി.പി.എം. ജില്ലാ സമ്മേളനങ്ങളും തിരുവാതികളിയുമാണ് കോവിഡ് വ്യാപനത്തിന്റെ കേന്ദ്രമാക്കി തലസ്ഥാന ജില്ലയെ മാറ്റിയതെന്ന് അദ്ദേഹം വിമര്‍ശിച്ചു.
നാല് എം.എല്‍.എമാര്‍ ഉള്‍പ്പെടെ സമ്മേളനത്തില്‍ പങ്കെടുത്തവരില്‍ പലരും രോഗബാധിതരായി. മന്ത്രി ഉള്‍പ്പെടെ മുന്നൂറോളം പേര് എത്ര പേര്‍ക്ക് രോഗം പകര്‍ന്നു കൊടുത്തു കാണുമെന്ന്ും മരണത്തിന്റെ വ്യാപരികളായി രോഗവ്യാപനത്തിന്റെ കാരണമായി പാര്‍ട്ടി സമ്മേളനത്തെ മാറ്റിയെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
സര്‍ക്കാരും ആരോഗ്യ വകുപ്പും നിശ്ചലമായിരിക്കുകയാണ്. ഒന്നും രണ്ടും തരംഗങ്ങളില്‍ ചെയ്തു പോലുള്ള യാതൊരു മുന്നൊരുക്കങ്ങളും മൂന്നാം തരംഗത്തെ നേരിടാന്‍ സര്‍ക്കാര്‍ സ്വീകരിച്ചിട്ടില്ല. സര്‍ക്കാര്‍ ആശുപത്രികളില്‍ അവശ്യ മരുന്നുകള്‍ ഉള്‍പ്പെടെ യാതൊരു സംവിധാനങ്ങളുമില്ല. മുന്‍ ആരോഗ്യ മന്ത്രിക്ക് പോലും മരുന്ന് കിട്ടാനില്ല. സാധാരണക്കാര്‍ പോലും സ്വകാര്യ ആശുപത്രികളെ ആശ്രയിക്കേണ്ട സ്ഥിതിയാണ്.
കോവിഡ് ബ്രിഗേഡുകളെ പോലും പിരിച്ചുവിട്ടു. പിരിച്ചു വിടരുതെന്ന് പ്രതിപക്ഷം അന്നേ പറഞ്ഞതാണ്. ആരോഗ്യ വകുപ്പ് ഡയറക്ടര്‍ക്കോ ജില്ലാ മെഡിക്കല്‍ ഓഫീസര്‍ക്കോ പ്രഥമിക ആരോഗ്യ കേന്ദ്രങ്ങള്‍ക്കോ ഒരു പങ്കും ഇല്ലാത്ത തരത്തിലുള്ള സംവിധാനങ്ങളാണുള്ളത്. ആരോഗ്യ വകുപ്പിനെ നിശ്ചലമാക്കി ചിലര്‍ ഇത് ഹൈജാക്ക് ചെയ്തിരിക്കുകയാണ്. ഈ രോഗത്തെ വിധിക്ക് വിട്ടുകൊടുത്തിരിക്കുകയാണ്. രണ്ടാഴ്ചയ്ക്കുള്ളില്‍ രോഗം പടരുമെന്ന മന്ത്രിയുടെ മുന്നറിയിപ്പല്ലാതെ രോഗം നേരിടാനുള്ള ഒരു മുന്നൊരുക്കങ്ങളും സര്‍ക്കാര്‍ ഇതുവരെ സ്വീകരിച്ചിട്ടില്ല. ജാഗ്രത പുലര്‍ത്തണമെന്നാണ് മുഖ്യമന്ത്രിയും പറഞ്ഞത്. ഈ വാക്കുകള്‍ കൊണ്ട് എന്തു പ്രയോജനമാണുള്ളത്.
50 പേരില്‍ കൂടുതല്‍ കൂടാന്‍ പാടില്ലെന്ന് ഉത്തരവിറക്കിയ കളക്ടര്‍ തന്നെ സര്‍ക്കാരിന്റെ സമ്മര്‍ദ്ദത്തിന് വഴങ്ങി കുടുംബശ്രീ തെരഞ്ഞെടുപ്പ് നടത്താന്‍ അനുമതി നല്കി. തിരുവനന്തപുരം ജില്ലയിലെ രണ്ടില്‍ ഒരാള്‍ക്ക് രോഗമുണ്ടെന്ന് മന്ത്രി തന്നെ പറഞ്ഞ അതേ ദിവസമാണ് മുന്നൂറും നാനൂറും പേരെ വച്ച് കുടുംബശ്രീ തെരഞ്ഞെടുപ്പ് നടത്തിയത്. രാഷ്ട്രീയ താല്പര്യമാണ് സി.പി.എമ്മിന് പ്രധാനം. ആളുകള്‍ രോഗം വന്ന് മരിക്കുന്നത് അവര്‍ക്ക് പ്രശ്നമല്ല. സി.പി.എം കാട്ടുന്ന അധികാരത്തിന്റെ ഈ ധാര്‍ഷ്ട്യം അവസാനിപ്പിക്കണമെന്ന് വിഡു സതീശന് പറഞ്ഞു.
പാര്‍ട്ടി സമ്മേളനം നടത്തലാണ് സര്‍ക്കാരിന് പ്രധാനം. പാര്‍ട്ടി സമ്മേളനങ്ങള്‍ നടക്കുന്നതിനാലാണ് സ്കൂളുകള്‍ പോലും അടയ്ക്കാത്തത്. കോവിഡ് ബാധിക്കാന്‍ കുട്ടികളെ വിട്ടുകൊടുത്തിട്ട് ജാഗ്രത കാണിക്കണമെന്നു പറയുകയാണ്. ആദ്യം മന്ത്രിമാര്‍ ഉള്‍പ്പെടെയുള്ളവര്‍ ജാഗ്രത കാണിക്കട്ടെ. കോവിഡ് വ്യാപനം രൂക്ഷമെന്ന് മന്ത്രിസഭാ യോഗത്തില്‍ വിലയിരുത്തിയ മന്ത്രിമാര്‍ തന്നെയല്ലേ മൂന്നൂറും നാനൂറും പേര്‍ക്കൊപ്പം പാര്‍ട്ടി സമ്മേളനങ്ങളില്‍ പങ്കെടുത്തതെന്നും അദ്ദേഹം ചോദിച്ചു.
Published by:Jayesh Krishnan
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.