ആലപ്പുഴ: ഉപാധികളൊന്നുമില്ലാതെയാണ് ചെറിയാന് ഫിലിപ്പ് കോണ്‍ഗ്രസിലേക്ക് മടങ്ങിയെത്തിയതെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശന്. മടങ്ങിയെത്തുന്നത് ഭാരവാഹിയാകാനാണോ എന്ന സംശയം ഉണ്ടാകാതിരിക്കാനാണ് കോണ്‍ഗ്രസ് പുനഃസംഘടന കഴിയുന്നതു വരെ അദ്ദേഹം കാത്തിരുന്നത്.
ഒരു ഭാരവാഹിത്വവും വഹിക്കാന്‍ താല്പര്യമില്ലെന്ന് അദ്ദേഹം അറിയിച്ചിട്ടുണ്ട്. രണ്ടു മൂന്നു പേര് കോണ്‍ഗ്രസ് വിട്ടു പോയപ്പോള്‍ സി.പി.എം വലിയ ആഘോഷമാക്കി മാറ്റിയിരുന്നു. കാതു കുത്തിയവന് പോയാല്‍ കടുക്കനിട്ടവന്‍ വരുമെന്ന് അന്നു ഞങ്ങള്‍ പറഞ്ഞിരുന്നതാണ്. ചെറിയാന് ഫിലിപ്പിന്റെ പാര്‍ട്ടിയിലേക്കുള്ള തിരിച്ചു വരവ് അതിന്റെ തുടക്കമാണ്.
ഇതിനു മുന്‍പ് എറണാകുളത്ത് ആയിരത്തിലധികം പേരും കോഴിക്കട്, മലപ്പുറം തിരുവനന്തപുരം ജില്ലകളില്‍ നൂറുകണക്കിനു പേരും കോണ്‍ഗ്രസില്‍ ചേര്‍ന്നു. വരും ദിവസങ്ങളില്‍ കൂടുതല്‍ പേര് കോണ്‍ഗ്രസിലെത്തുമെന്നും അദ്ദേഹം പറഞ്ഞു.
കൂടുതല്‍ അറിയാവുന്നത് കൊണ്ടാണ് മുഖ്യമന്ത്രിയുടെ ഓഫീസ് ശരിയല്ലെന്ന് ചെറിയാന് ഫിലിപ്പ് പറഞ്ഞത്. നേരത്തെ തന്നെ മുഖ്യമന്ത്രിയുടെ ഓഫീസ് ആരോപണവിധേയമാണ്. നൂറു ദിവസമാണ് മുഖ്യമന്ത്രിയുടെ പ്രിന്‍സിപ്പല്‍ സെക്രട്ടറി ജയിലില്‍ കിടന്നത്. ഇന്ന് കസ്റ്റസ് അദ്ദേഹത്തെ പ്രതിയാക്കി കുറ്റപത്രം സമര്‍പ്പിച്ചിട്ടുണ്ട്.
അതേ സമയം മോന്സന് കേസില്‍ പ്രതിപക്ഷം നിയമസഭയില്‍ ചൂണ്ടിക്കാട്ടിയ അതേ കാര്യങ്ങള്‍ തന്നെയാണ് ഹൈക്കോടതിയും പറഞ്ഞിരിക്കുന്നത്. മോന്സന് തട്ടിപ്പുകാരനാണെന്ന് 2019-ല്‍ ഇന്റലിജന്‍സ് റിപ്പോര്‍ട്ട് നല്‍കിയിരുന്നതാണ്. 2020-ല്‍ വിശദമായ റിപ്പോര്‍ട്ടും നല്കി. അതിനു ശേഷമാണ് ഡി.ജി.പി ഉള്‍പ്പെടെയുള്ളവര്‍ സുരക്ഷ ഏര്‍പ്പെടുത്തിയത്. ഇത് സമൂഹത്തില്‍ വിശ്വാസ്യത ഉണ്ടാക്കിക്കൊടുത്തു. ഈ വിശ്വാസ്യതയാണ് പലരെയും ചതിക്കുഴിയില്‍ വീഴ്ത്തിയത്. ആളുകളെ ചതിക്കുഴിയില്‍ വീഴ്ത്തിയതിന്റെ ഉത്തരവാദിത്തം പോലീസിനും സര്‍ക്കാരിനുമുണ്ട്.
പോലീസ് മുഖ്യമന്ത്രിയുടെ നിയന്ത്രണത്തിലല്ല. സംസ്ഥാനത്ത് പോലീസ് അതിക്രമങ്ങള്‍ വര്‍ധിക്കുകയാണ്. കുഞ്ഞിനെ നഷ്ടപ്പെട്ടെന്നു കാണിച്ച് അമ്മ ഡി.ജി.പിക്ക് പരാതി നല്‍കിയിട്ടും ആറു മാസത്തിനു ശേഷമാണ് എഫ്.ഐ.ആര് എടുക്കാന്‍ പോലും തയാറായത്. ഡി.ജി.പിയില്‍ നിന്നും നീതി കിട്ടിയില്ലെങ്കില്‍ പിന്നെ എവിടെ നിന്നാണ് സ്ത്രീകള്‍ക്ക് സുരക്ഷ കിട്ടുക. നീതിയെ കുറിച്ച് പ്രസംഗിക്കുമ്പോള്‍ മറുവശത്ത് നീതി നിഷേധം നടക്കുകയാണ്.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.
Tags: Monson Mavunkal, V D Satheesan