കൊച്ചി: ദുരിതാശ്വാസനിധി തട്ടിപ്പ് തീക്കട്ടയിൽ ഉറമ്പരിക്കുന്നതുപോലെയുള്ള അവസ്ഥയാണെന്ന് പ്രതിപക്ഷനേതാവ് വി ഡി സതീശൻ. സംഭവത്തെക്കുറിച്ച് പ്രത്യേക അന്വേഷണം വേണമെന്നും പ്രതിപക്ഷനേതാവ് ആവശ്യപ്പെട്ടു.
കുട്ടികൾ കുടുക്ക വരെ പൊട്ടിച്ച് നൽകിയ പണമാണ് അപഹരിക്കപ്പെട്ടതെന്ന് പ്രതിപക്ഷനേതാവ് പറഞ്ഞു. ഈ സംഭവത്തെക്കുറിച്ച് അന്വേഷിക്കാൻ പ്രത്യേക സംഘം വേണം. ഇല്ലെങ്കിൽ പ്രളയ ഫണ്ട് തട്ടിപ്പ് കേസിന്റെ അവസ്ഥയാകുമെന്നും വി ഡി സതീശൻ പറഞ്ഞു.
പ്രളയ ഫണ്ട് തട്ടിപ്പിൽ പാർട്ടിക്ക് വേണ്ടപ്പെട്ടവരെയാണ് സംരക്ഷിച്ചത്. ദുരിതാശ്വാസ ഫണ്ട് തട്ടിപ്പ് അന്വേഷണം പ്രതിപക്ഷവും നിരീക്ഷിക്കും ആരെയും രക്ഷപ്പെടാൻ അനുവദിക്കില്ലെന്നും വി ഡി സതീശൻ പറഞ്ഞു.
നികുതി നിർദേശങ്ങൾക്കെതിരെയുള്ള സമരം പോലീസ് അടിച്ചമർത്തുകയാണെന്ന് പ്രതിപക്ഷനേതാവ് പറഞ്ഞു. സമരം അനുവദിക്കില്ലെന്ന് പോലീസുകാരാണ് പറയുന്നത്. ആരുടെ നിർദ്ദേശപ്രകാരമാണ് ഇവരിത് പറയുന്നതെന്ന് വ്യക്തമാക്കണം. കൊല്ലത്ത് യൂത്ത് കോൺഗ്രസിനെതിരെ നടത്തിയ പോലീസ് മർദ്ദനം ക്രിമിനലുകളുടെ പിന്തുണയോടെയാണ്. ഇതിന് പിറകിൽ റിസോർട്ട് വിവാദവുമായി ബന്ധപ്പെട്ട ആളുകൾ ഉണ്ടെന്നും വി ഡി സതീശൻ ആരോപിച്ചു.
യൂത്ത് കോൺഗ്രസ് നേതാവിനെ കൊന്നുകളയും എന്ന ഭീഷണിപ്പെടുത്തിയ ഒരു റിസോർട്ട് ഉടമയ്ക്ക് മർദ്ദനത്തിൽ പങ്കുണ്ട്. ബിബിസി ക്കെതിരെയുള്ള റെയ്ഡിനെ അപലപിക്കുന്നവരാണ് സംസ്ഥാനത്ത് മാധ്യമപ്രവർത്തകർക്കെതിരെ കേസെടുക്കുന്നത്. ഇരട്ടത്താപ്പാണ് സർക്കാറിന്റെ മുഖമുദ്ര സർക്കാരിനെ വിമർശിച്ചു എന്നതിന്റെ പേരിലാണ് ഒരു മാധ്യമപ്രവർത്തകനെതിരെ നടപടി എടുത്തിരിക്കുന്നതെന്നും വി ഡി സതീശൻ പറഞ്ഞു.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.