തിരുവനന്തപുരം: സജി ചെറിയാന്റെ രാജിയെ സ്വാഗതം ചെയ്യുന്നുവെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശൻ. എംഎൽഎ സ്ഥാനവും രാജിവെക്കുന്നതാണ് ഉചിതമെന്ന് അദ്ദേഹം പറഞ്ഞു. എന്നാൽ പ്രസംഗത്തെ തള്ളി പറയാത്തത് അത്ഭുതപ്പെടുത്തുന്നെന്ന് വിഡി സതീശൻ പറഞ്ഞു. പ്രസംഗത്തിൽ സജി ചെറിയാനെതിരെ എഫഐആർ രജിസ്റ്റർ ചെയ്യണമെന്ന് വിഡി സതീശൻ ആവശ്യപ്പെട്ടു.
അതേസമയം സിപിഎമ്മിന്റെ നിലപാട് എന്താണെന്നും മുഖ്യമന്ത്രി സംഭവത്തിൽ മൗനം പാലിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. സർക്കാർ കേസ് രജിസ്റ്റർ ചെയ്തില്ലെങ്കില്‍ നിയമനടപടികളുമായി മുന്നോട്ടുപോകുമെന്നും പ്രതിപക്ഷ നേതാവ് വ്യക്തമാക്കി. സർക്കാർ തൊട്ടതെല്ലാം പൊള്ളുകയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
മാധ്യമങ്ങള്‍ വളച്ചൊടിച്ച് വാര്‍ത്ത നല്‍കിയതിന്റെ പേരില്‍ രാജി വച്ചെന്നാണ് സജി ചെറിയാന് പറയുന്നത്. പ്രസംഗത്തില്‍ അപകടകരമായ കാര്യങ്ങള്‍ ഉള്ളതു കൊണ്ടാണ് പ്രതിപക്ഷം രാജി ആവശ്യപ്പെട്ടത്. അല്ലാതെ വ്യക്തി വിരോധം കൊണ്ടല്ല. ആര്.എസ്.എസ് വിചാരധാരയിലാണ് സി.പി.എം സെക്രട്ടേറിയറ്റ് അംഗം കൂടിയായ മന്ത്രി ഭരണഘടനയെ കുറിച്ച് പറഞ്ഞത്. അക്കാര്യങ്ങള്‍ തെറ്റാണെന്ന് മന്ത്രിയോ പാര്‍ട്ടിയോ പറഞ്ഞിട്ടില്ലെന്നത് അദ്ഭുതകരമാണ്. എന്തുകൊണ്ടാണ് ഇത്തരം കാര്യങ്ങളില്‍ സി.പി.എം നിലപാടെടുക്കാത്തത്. ബ്രിട്ടീഷുകാര്‍ പറഞ്ഞുകൊടുത്തത് എഴുതിയെടുക്കുകയാണ് ചെയ്തതെന്ന പരാമര്‍ശത്തിലൂടെ അംബേദ്ക്കറെ പോലും തള്ളിപ്പറഞ്ഞിരിക്കുകയാണ്. ഭരണഘടനയില്‍ നിന്നും ജനാധിപത്യവും മതേതരത്വവും എടുത്ത് കളയണമെന്ന സംഘപരിവാര്‍ നിലപാടാണ് സജി ചെറിയാന് സ്വീകരിച്ചത്.
ഭരണഘടനയക്കെതിരായ പരാമർശത്തിലാണ് സജി ചെറിയാൻ മന്ത്രി സ്ഥാനം രാജിവെച്ചത്. രാജിയില്ലെന്ന് ആവർത്തിച്ച സജി ചെറിയാൻ, പാർട്ടി നേതൃത്വത്തിന്റെ ആവശ്യപ്രകാരമാണ് വൈകിട്ടോടെ രാജി സമർച്ചതെന്നാണ് വിവരം. എന്നാൽ രാജി സ്വതന്ത്ര തീരുമാനപ്രകാരമാണെന്ന് സജി ചെറിയാൻ മാധ്യമങ്ങളോട് പറഞ്ഞു. പത്തനംതിട്ട മല്ലപ്പള്ളിയിൽ ദിവസങ്ങൾക്ക് മുൻപ് നടന്ന വിവാദ പ്രസംഗം ആദ്യമായി പുറത്തുവിട്ടത് ന്യൂസ് 18 ആയിരുന്നു. പിന്നാലെ രാജി ആവശ്യം ശക്തമാവുകയായിരുന്നു.
ഭരണഘടനയെ ബഹുമാനിക്കുകയും ഭരണഘടനാ മൂല്യങ്ങളെ ആദരിക്കുകയും ചെയ്യുന്ന പൊതുപ്രവർത്തകനാണ് താനെന്ന് വാർത്താസമ്മേളനത്തിൽ സജി ചെറിയാൻ പറഞ്ഞു. നിയമപരമായും രാഷ്ട്രീയമായും എല്ല മാർഗങ്ങളും ഉപയോഗിച്ച് ഭരണഘടനാ മൂല്യങ്ങൾ ശാക്തീകരിക്കാൻ ശ്രമിക്കുന്ന പാർട്ടിയാണ് സിപിഎം. ഭരണഘടനാ ലക്ഷ്യങ്ങൾ പലപ്പോഴും അട്ടിമറിക്കപ്പെട്ടു. അതിനെതിരേ സിപിഎം അഭിമാനാർഹമായ പോരാട്ടങ്ങൾ നടത്തി.
പ്രസംഗത്തിൽ പറഞ്ഞതു മുഴുവൻ മാധ്യമങ്ങൾ കാട്ടിയില്ല. ഭരണഘടനയോടുള്ള അവമതിപ്പായി ഇത് വ്യാഖ്യാനിക്കുമെന്നു കരുതിയില്ല. സർക്കാരിന്റെയും മുന്നണിയുടെയും നയങ്ങളെ ദുർബലപ്പെടുത്താൻ പ്രസംഗത്തെ ദുരുപയോഗപ്പെടുത്തിയെന്നും അദ്ദേഹം പറഞ്ഞു.
Published by:Jayesh Krishnan
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.