തിരുവനന്തപുരം: ശബരിമല വിഷയത്തിൽ പ്രതിപക്ഷ ബഹളത്തെ തുടർന്ന് ചോദ്യോത്തരവേള റദ്ദാക്കി നിയമസഭ ഇന്നത്തേക്ക് പിരിഞ്ഞു. ശ്രദ്ധ ക്ഷണിക്കലും സബ്മിഷനും റദ്ദാക്കിയിരുന്നു. തുടർച്ചയായ രണ്ടാം ദിവസമാണ് ശബരിമല വിഷയം ഉന്നയിച്ച് പ്രതിപക്ഷം സഭയിൽ ബഹളമുണ്ടാക്കിയത്. ശബരിമലയിലെ നിരോധനാജ്ഞ പിൻവലിക്കണമെന്നതാണ് പ്രതിപക്ഷത്തിന്‍റെ പ്രധാന ആവശ്യം.
ഒമ്പത് മണിക്കു സഭ ചേര്‍ന്നപ്പോള്‍ തന്നെ ചോദ്യോത്തരവേള റദ്ദ് ചെയ്ത് അടിയന്തിര പ്രമേയം ചർച്ച ചെയ്യണമെന്ന് പ്രതിപക്ഷ നേതാവ് ആവശ്യപ്പെട്ടു. എന്നാൽ അടിയന്തിര പ്രമേയം അനുവദിക്കരുതെന്ന നിലപാടുമായി മുഖ്യമന്ത്രി രംഗത്തെത്തി. ഇതിനു പിന്നാലെ പ്രതിപക്ഷത്തിന്റെ ആവശ്യം സ്പീക്കര്‍ തള്ളി. ചോദ്യോത്തരവേള തടസപ്പെടുത്തുന്നത് അംഗീകരിക്കാനാകില്ലെന്ന് സ്പീക്കർ പറഞ്ഞു. എംഎല്‍എമാരെകുറിച്ച് ഗവർണര്‍ നടത്തിയ പ്രസ്താവന ഇതിനിടെ സ്പീക്കര്‍ ഓര്‍മ്മപ്പെടുത്തി. സ്പീക്കറുടെ കസേര മറിച്ചിട്ടി പാരമ്പര്യം ഉള്ളവരല്ലെന്നായിരുന്നു ഇതിന് പ്രതിപക്ഷ എംഎല്‍എമാരുടെ മറുപടി.
പി.സി ജോർജുമായി യോജിച്ച് പുതിയ തന്ത്രം പയറ്റാൻ ബിജെപി
ഇതിന് പിന്നാലെയാണ് പ്രതിപക്ഷം നടുത്തളത്തിൽ ഇറങ്ങി പ്രതിഷേധിച്ചത്. ബാനറുകളും പ്ലക്കാർഡുകളുമായാണ് പ്രതിപക്ഷം നടുത്തളത്തിൽ ഇറങ്ങിയത്. ഒടുവിൽ ചോദ്യോത്തരവേള റദ്ദാക്കുകയാണെന്ന് സ്പീക്കർ അറിയിക്കുകയായിരുന്നു. ശ്രദ്ധക്ഷണിക്കലും സബ്മിഷനും റദ്ദാക്കി സഭ ഇന്നത്തേക്ക് പിരിയുകയാണെന്നും സ്പീക്കർ അറിയിച്ചു. ഇതോടെ പ്രതിപക്ഷ അംഗങ്ങൾ പുറത്തേക്ക് പോയി.
പുറത്തെത്തിയ പ്രതിപക്ഷനേതാവ് ശബരിമല തീർഥാടനം അട്ടിമറിക്കാൻ സർക്കാർ ശ്രമിക്കുകയാണെന്ന് മാധ്യമങ്ങളോട് പറഞ്ഞു. തീർത്ഥാടകർ ശബരിമലയിലേക്ക് പോകരുത് എന്നാണ് സർക്കാർ ആഗ്രഹിക്കുന്നത്. ശബരിമല വിഷയത്തിൽ നിയമസഭയിലെ പ്രതിഷേധം തുടരമെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു.
എന്നാൽ മറ്റ് വിഷയങ്ങളില്‍ വിമര്‍ശിക്കാന്‍ ഇല്ലാത്തതിനാലാണ് ശബരിമല വിഷയത്തില്‍ മാത്രം പ്രതിപക്ഷം പ്രതിഷേധിക്കുന്നതെന്ന് ദേവസ്വംമന്ത്രി കടകംപള്ളി സുരേന്ദ്രൻ പറഞ്ഞു.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.
Tags: Kerala assembly, Opposition protest, Sabarimala issue, പ്രതിപക്ഷ പ്രതിഷേധം, ശബരിമല വിഷയം