• HOME
  • »
  • NEWS
  • »
  • kerala
  • »
  • അട്ടപ്പാടി മധു കേസ്; സാക്ഷികള്‍ക്ക് പൊലീസ് സംരക്ഷണം നല്‍കാന്‍ ഉത്തരവ്

അട്ടപ്പാടി മധു കേസ്; സാക്ഷികള്‍ക്ക് പൊലീസ് സംരക്ഷണം നല്‍കാന്‍ ഉത്തരവ്

കേസിൻ്റെ വിസ്താരം തുടങ്ങുന്ന വേളയിൽ പ്രധാന സാക്ഷികൾ കൂറുമാറിയിരുന്നു. ഈ സാഹചര്യത്തിലാണ് എല്ലാ സാക്ഷികൾക്കും പൊലീസ് സംരക്ഷണം നൽകാൻ തീരുമാനിച്ചത്.

  • Share this:
    അട്ടപ്പാടി മധു കേസിൽ സാക്ഷികൾക്ക് പൊലീസ് സംരക്ഷണം നൽകാൻ ഉത്തരവ്. പാലക്കാട് ജില്ലാ ജഡ്ജി കലാം പാഷ ചെയർമാനായിട്ടുള്ള വിറ്റ്നസ് പ്രൊട്ടക്ഷൻ കമ്മറ്റിയുടേതാണ് തീരുമാനം. കേസിൻ്റെ വിചാരണ കഴിയുന്നത് വരെ സാക്ഷികൾക്ക് സംരക്ഷണം നൽകണമെന്നാണ് നിർദേശം. കേസിൻ്റെ വിസ്താരം തുടങ്ങുന്ന വേളയിൽ പ്രധാന സാക്ഷികൾ കൂറുമാറിയിരുന്നു. ഈ സാഹചര്യത്തിലാണ് എല്ലാ സാക്ഷികൾക്കും പൊലീസ് സംരക്ഷണം നൽകാൻ തീരുമാനിച്ചത്.

    പാലക്കാട് എസ്പി ആർ വിശ്വനാഥൻ,പബ്ലിക് പ്രോസിക്യൂട്ടർ പി അനിൽ എന്നിവരാണ് സമിതിയിലെ മറ്റ് അംഗങ്ങൾ. പ്രതികൾ സാക്ഷികളെ സ്വാധീനിക്കാതിരിക്കാൻ ശ്രമിക്കുക, സാക്ഷികളുടെ വീടിന് നിരീക്ഷണം ഏർപ്പെടുത്തുക, സാക്ഷി വിസ്താരത്തിന് കോടതിയിലേക്ക് പോകുമ്പോൾ എസ്കോർട് നൽകുക തുടങ്ങി ഏഴ് സുരക്ഷാ നിർദ്ദേശങ്ങളാണ് സമിതിയുടെ ഉത്തരവിലുള്ളത്.

    Also Read-Kavalappara Landslide | കവളപ്പാറ ഉരുള്‍പൊട്ടല്‍ ദുരന്തം; സര്‍ക്കാരിന്റെ പുനരധിവാസ പ്രവര്‍ത്തനങ്ങള്‍ തൃപ്തികരമല്ലെന്ന് ഹൈക്കോടതി

    സാക്ഷികൾ കൂറുമാറിയതോടെ  പുതിയ സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടറെ നിയമിച്ച് സർക്കാർ ഉത്തരവിറങ്ങിയിരുന്നു.  അഡ്വ രാജേഷ് എം മേനോനെയാണ് മധുവിൻ്റെ കുടുംബത്തിൻ്റെ നിർദ്ദേശപ്രകാരം പബ്ലിക് പ്രോസിക്യൂട്ടറായി നിയമിച്ചത്. മധു കേസിൽ സാക്ഷികൾ കൂറുമാറി തുടങ്ങിയതോടെയാണ് മധുവിൻ്റെ കുടുംബം പുതിയ സ്പെഷൽ പബ്ലിക് പ്രോസിക്യൂട്ടറെ നിയമിക്കണമെന്ന ആവശ്യവുമായി രംഗത്തെത്തിയത്.

    പുതിയ ആളെ നിയമിക്കുന്നത് വിചാരണ നിർത്തിവെക്കണമെന്ന കുടുംബത്തിൻ്റെ ആവശ്യം ഹൈക്കോടതി അംഗീകരിച്ചിരുന്നു. ഇതോടെ നിലവിലെ സ്പെഷൽ പബ്ലിക് പ്രോസിക്യൂട്ടർ സി. രാജേന്ദ്രൻ രാജി വെച്ചു.  കുടുംബത്തിൻ്റെ നിർദ്ദേശപ്രകാരം  അഡീഷണൽ സ്പെഷൽ പബ്ലിക് പ്രോസിക്യൂട്ടറായ അഡ്വ രാജേഷ് എം മേനോന് പകരം ചുമതല നൽകാനും തീരുമാനമായി.

    Also Read-Kerala High Court| ആറ് മാസം ഗർഭിണിയായ പതിനഞ്ചുകാരിയുടെ കുഞ്ഞിനെ പുറത്തെടുക്കാൻ ഹൈക്കോടതി അനുമതി

    മധുവിൻ്റെ കുടുംബം തന്നെയാണ് രാജേന്ദ്രനെയും നിർദ്ദേശിച്ചതെങ്കിലും സാക്ഷികളുടെ കൂറുമാറ്റം തടയാൻ ഇദ്ദേഹത്തിന് കഴിയാതെ വന്നതോടെയാണ് പുതിയ ആളെ നിയമിക്കണമെന്ന ആവശ്യവുമായി ഇവർ  രംഗത്തെത്തിയത്. ആവശ്യം അംഗീകരിച്ചതിൽ തൃപ്തിയുണ്ടെന്ന് കുടുംബം പ്രതികരിച്ചു. മധു കേസിൽ നാലാമത്തെ സ്പെഷൽ പബ്ലിക് പ്രോസിക്യൂട്ടറാണ് രാജേഷ് എം മേനോൻ.
    Published by:Jayesh Krishnan
    First published: