തിരുവനന്തപുരം: സഭാ തർക്കം പരിഹരിക്കാൻ നിയമനിർമാണം നടത്തുമെന്ന സർക്കാർ തീരുമാനത്തിനെതിരെ സമരം പ്രഖ്യാപിച്ച് ഓർത്തഡോക്സ് സഭ. ഞായറാഴ്ച പള്ളികളിൽ പ്രതിഷേധം നടത്തുന്നതിന് പിന്നാലെ തിങ്കളാഴ്ച സെക്രട്ടറിയേറ്റിൽ മുന്നിൽ മെത്രാപ്പോലീത്തമാർ ഉപവാസമിരിക്കും. സർക്കാർ നീക്കം ഒരു കാരണവശാലും അംഗീകരിക്കാൻ ആകില്ലെന്ന് നിലപാടിലാണ് സഭ.
കോട്ടയം ദേവലോകം അരമനയിൽ അടിയന്തര സുന്നഹദോസ് യോഗം ചേർന്നാണ് ഓർത്തഡോക്സ് സഭ സമരം പ്രഖ്യാപിച്ചത്. സുപ്രീംകോടതി വിധി അട്ടിമറിച്ചുകൊണ്ട് സർക്കാർ നിയമനിർമ്മാണം നടത്തുമെന്ന് ഇപ്പോഴും വിശ്വസിക്കുന്നില്ല എന്ന് സഭ പറയുന്നു. എന്നാൽ പ്രതിഷേധത്തിന് തുടക്കമിടുകയാണ്. സർക്കാർ നീക്കം ഒരു കാരണവശാലും അംഗീകരിക്കാൻ ആകില്ല.
Also Read- പരാതിക്കാരിക്കെതിരെ ലൈംഗികാതിക്രമം; കാസര്‍ഗോഡ് ക്രൈംബ്രാഞ്ച് ഇന്‍സ്പെക്ടറെ സര്‍വ്വീസില്‍ നിന്ന് നീക്കി
സുപ്രീംകോടതി വിധിക്കെതിരെ ആയ നിയമനിർമാണങ്ങൾ നേരത്തെയും കോടതി റദ്ദാക്കിയിട്ടുണ്ട് എന്ന് ഓർത്തഡോക്സ് സഭ ചൂണ്ടിക്കാട്ടുന്നു. വിവാദങ്ങളിൽ നിന്ന് തലയൂരാനുള്ള ശ്രമമായാണ് പുതിയ നീക്കത്തെ സഭ സംശയിക്കുന്നത്. പള്ളികളിൽ യാക്കോബായ വിഭാഗത്തിന് ആരാധനാസ്വാതന്ത്ര്യം നിഷേധിച്ചിട്ടില്ല എന്ന വാദമാണ് ഓർത്തഡോക്സ് സഭ ചൂണ്ടിക്കാട്ടുന്നത്. നീക്കത്തിൽ നിന്ന് പിന്തിരിയാൻ സർക്കാരിനോട് ആവശ്യപ്പെടാൻ വീണ്ടും ചർച്ചകൾ നടത്തുമെന്നും ഓർത്തഡോക്സ് നേതൃത്വം വ്യക്തമാക്കുന്നു.
Also Read- സ്വപ്നയുടെ പുതിയ വെളിപ്പെടുത്തല്‍ അസംബന്ധം; നട്ടാൽ പൊടിക്കാത്ത നുണയെന്ന് സിപിഎം
എന്നാൽ, ചർച്ച് ബില്ലിൽ ഓർത്തഡോക്സ് സഭയുടെ നിലപാട് ദൗർഭാഗ്യകരമെന്ന് യാക്കോബായ സഭ മെത്രാപ്പോലീത്തൻ ട്രസ്റ്റി ജോസഫ് മാർ ഗ്രിഗോറിയോസ് പ്രതികരിച്ചു. ഓർത്തഡോക്സ് സഭയുടെ യാതൊന്നും തങ്ങൾ കവർന്നെടുത്തിട്ടില്ല. ബിൽ ഈ സഭാ സമ്മേളനത്തിൽ തന്നെ പാസാകും എന്നാണ് പ്രതീക്ഷയെന്നും ജോസഫ് മാർ ഗ്രിഗോറിയോസ് ന്യൂസ് 18 നോട് പറഞ്ഞു.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.