കൊച്ചി: ബംഗാളിൽ നിന്ന് കേരളത്തിൽ ജോലിക്കെത്തിയ ഭായിമാർക്ക് ഇന്ന് വെയിലിന്റെ ചൂടായിരുന്നില്ല വെല്ലുവിളി. പരീക്ഷ ചൂടിലായിരുന്നു അവർ. ഇതര സംസ്ഥാനക്കാരെ മലയാളത്തിൽ സാക്ഷരരാക്കുക എന്ന ലക്ഷ്യത്തോടെ
കേരള സംസ്ഥാന സാക്ഷരത മിഷൻ അതോറിറ്റിയുടെ ചങ്ങാതി പദ്ധതിയുടെ ഭാഗമായിട്ടായിരുന്നു പരീക്ഷ.
മലയാളം പരീക്ഷ എഴുതിയവരിൽ പലരും നാട്ടിലെ സ്കൂളിൽ ചെറിയ ക്ലാസുകളിൽ പോയിട്ടുണ്ട്. റിപ്പോൺ മണ്ഡാരി പത്താം ക്ലാസുവരെ പഠിച്ചു. കൊൽക്കത്ത സ്വദേശിയായ മണ്ഡാരിക്ക് ഇംഗ്ലീഷ് എഴുതാനും വായിക്കാനും അറിയാം. പക്ഷേ പരീക്ഷയെ അഭിമുഖീകരിക്കുന്നത് ആദ്യമായിട്ടാണ്. പേരും വീട്ടുപേരും സ്ഥലവുമൊക്കെ മലയാളത്തിൽ എഴുതാൻ ചിലർക്ക് ചെറിയ തടസം നേരിട്ടെങ്കിലും പിന്നീട് ശരിയായെഴുതി.
90 മണിക്കൂർ വരെ മാത്രമെടുത്താണ് ഇതര സംസ്ഥാനക്കാരായവർ മലയാളം പഠിച്ചത്. ഇവർ താമസിക്കുന്ന ക്യാമ്പുകളിലും, വായനശാലകളിലും എത്തി നാലു ഇൻസ്ട്രക്ടർമാരുടെ നേതൃത്വത്തിൽ വൈകുന്നേരം 7 മുതൽ ക്ലാസ്സുകൾ നൽകിയിരുന്നു. പൊയ്ക്കാട്ടുശ്ശേരി ഗവ.എൽ.പി സ്കൂളിൽ 25 പേരാണ് പരീക്ഷക്കെത്തിയത്.
![]()
രാവിലെ 10 മുതൽ ഒന്നു വരെയായിരുന്നു പരീക്ഷ സമയം. ജി എൽ പി എസ് പൊയ്ക്കാട്ടുശ്ശേരി, മേയ്ക്കാട് അംഗനവാടി, നെടുമ്പാശ്ശേരി വായനശാല എന്നിവയായിരുന്നു പരീക്ഷാ കേന്ദ്രങ്ങൾ. പരീക്ഷ വിജയിക്കുന്നവർക്ക് സംസ്ഥാന സാക്ഷരത മിഷൻ സർട്ടിഫിക്കറ്റ് നൽകും.
നെടുമ്പാശ്ശേരി ഗ്രാമപഞ്ചായത്തിന്റെ പിന്തുണയോടെയായിരുന്നു പരീക്ഷ. നേരത്തെ പെരുമ്പാവൂർ നഗരസഭയിൽ ചങ്ങാതി പദ്ധതി നടപ്പിലാക്കിയിരുന്നു.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.