കോട്ടയം: പാലാ ഉപതെരഞ്ഞെടുപ്പില്‍ കെ.എം മാണിയുടെ വിശ്വസ്തനും കേരള കോണ്‍ഗ്രസ് എം സംസ്ഥാന സെക്രട്ടറിയുമായ ജോസ് ടോം പുലിക്കുന്നേലാണ് യു.ഡി.എഫ് സ്ഥാനാര്‍ഥി. എന്നാല്‍ കാലങ്ങളായി കെ.എം മാണിയുടെ തെരഞ്ഞെടുപ്പ് ചിഹ്നമായ 'രണ്ടില' പകരക്കാരനായെത്തുന്ന ജോസ് ടോമിനു ലഭിക്കില്ല. ചെയർമാൻ സ്ഥാനത്തെച്ചൊല്ലി പി.ജെ. ജോസഫ്, ജോസ് കെ. മാണി വിഭാഗങ്ങള്‍ തമ്മിലുണ്ടായ തര്‍ക്കവും പിളര്‍പ്പും കോടതി കയറിയതാണ് ചിഹ്നം അനുവദിക്കുന്നതിലും വിലങ്ങുതടിയായിരിക്കുന്നത്. നിലവിലെ സാഹചര്യത്തിൽ ചിഹ്നം അനുവദിക്കേണ്ടത് പാർട്ടി ചെയർമാനായ പി.ജെ ജോസഫാണെന്ന് തെരഞ്ഞെടുപ്പ് കമ്മിഷനും വ്യക്തമാക്കിയിട്ടുണ്ട്.
പി.ജെ ജോസഫിന്റെ ശക്തമായ എതിര്‍പ്പിനൊടുവില്‍ ഒത്തുതീര്‍പ്പ് സ്ഥാനാര്‍ഥിയെന്ന നിലയിലാണ് ജോസ് ടോമിനെ ജോസ് വിഭാഗം നിര്‍ദ്ദേശിച്ചത്. രണ്ടില ലഭിച്ചില്ലെങ്കിലും കെ.എം മാണിക്കു പകരക്കാരനായി അദ്ദേഹത്തിന്റെ വിശ്വസ്തനെ നിര്‍ത്താനായതിന്റെ ആശ്വാസത്തിലാണ് ജോസ് കെ. മാണി വിഭാഗം.
കെ.എം മാണിയുടെ മരണത്തിനു പിന്നാലെ ഒരു വിഭാഗം യോഗം ചേര്‍ന്ന് ജോസ് കെ. മാണിയെ പാര്‍ട്ടി ചെയര്‍മാനായി പ്രഖ്യാപിച്ചിരുന്നു. ഇതേത്തുടർന്ന് നിലവിലെ സ്ഥാനാര്‍ഥി ജോസ് ടോം ഉള്‍പ്പെടെയുള്ളവർക്കെതിരെ പി.ജെ. ജോസഫ് അച്ചടക്ക നടപടിയെടുത്തു. എന്നാല്‍ അടുത്തിടെ വന്ന കോടതി ഉത്തരവനുസരിച്ച് പി.ജെ. ജോസഫാണ് പാര്‍ട്ടി ചെയര്‍മാന്‍. പിളപ്പ് സംബന്ധിച്ച് കേസ് ഇപ്പോഴും കോടതിയുടെ പരിഗണനയിലുമാണ്.
തെരഞ്ഞെടുപ്പില്‍ ചിഹ്നം അനുവദിക്കേണ്ടത് പാര്‍ട്ടി ചെയര്‍മാനെന്ന നിലയില്‍ ജോസഫാണ്. എന്നാല്‍ പാർട്ടി നടപടി നേരിടേണ്ടി വന്ന ഒരാള്‍ക്ക് ചിഹ്നം നല്‍കാൻ ജോസഫ് തയാറുമല്ല. ഇക്കാര്യം യു.ഡി.എഫ് നേതൃത്വത്തെയും ജോസഫ് അറിയിച്ചിട്ടുണ്ട്. പാര്‍ട്ടി പിളര്‍പ്പു സംബന്ധിച്ച് കേസുള്ളതിനാല്‍ ചിഹ്നം സംബന്ധിച്ച തീരുമാനം പിന്നീടെടുക്കുമെന്നു പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തലയും വ്യക്തമാക്കി. അതേസമയം പാലായില്‍ കെ.എം. മാണിയാണു വലിയ ചിഹ്നമെന്നാണ് ജോസ് ടോം പ്രതികരിച്ചത്.
പി.ജെ ജോസഫ് കത്തു നൽകിയില്ലെങ്കിൽ ജോസ് ടോമിന് സ്വതന്ത്ര സ്ഥാനാർഥിയായി മത്സരിക്കേണ്ടി വരുമെന്നും തെരഞ്ഞെടുപ്പ് കമ്മിഷൻ വ്യക്തമാക്കിയിട്ടുണ്ട്. ചിഹ്നം അനുവദിച്ചാലും ഇല്ലെങ്കിലും കേരള കോൺഗ്രസ് എം പാർട്ടിയുടെ നേതാവ് പി.ജെ ജോസഫ് ആണെന്ന് അടിവരയിടുന്നതു കൂടിയാകും പാലാ ഉപതെരഞ്ഞെടുപ്പ്.
Also Read പുലിക്കുന്നേലിൽ നിന്ന് മാണിക്ക് കിട്ടിയ പാല; അരനൂറ്റാണ്ടിനുശേഷം മാണിയിൽ നിന്ന് പുലിക്കുന്നേലിലേക്ക്
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.
Tags: Jose K Mani, Kerala congress m, P j joseph, Pala by-election