കോട്ടയം: ഇരുവിഭാഗങ്ങളും ഭിന്നിച്ചുനിൽക്കുന്ന കേരള കോൺഗ്രസിൽ പി ജെ ജോസഫ് ചെയർമാനാകണമെന്ന് ന്യൂസ് 18 സർവേയിൽ പങ്കെടുത്ത ഭൂരിഭാഗംപേരും അഭിപ്രായപ്പെട്ടു. 43.4 ശതമാനം പേർ ജോസഫ് ചെയര്‍മാനാകണമെന്ന് ആവശ്യപ്പെട്ടപ്പോൾ ജോസ് കെ മാണിയെ 27.6 ശതമാനം പിന്തുണച്ചു. സി എഫ് തോമസ് അധ്യക്ഷ പദവിയിലെത്തണമെന്ന് 5.5 ശതമാനം പേരും നിഷ ജോസ് കെ മാണി പാർട്ടി ചെയർപേഴ്സണാകണമെന്ന് 3.2 ശതമാനവും അഭിപ്രായപ്പെട്ടു.
സ്ഥാനാർത്ഥികൾക്കെതിരായ ആരോപണങ്ങളും അധിക്ഷേപവും വോട്ടിനെ സ്വാധീനിക്കുമോ എന്ന ചോദ്യത്തിന് ഇല്ലെന്നാണ് ബഹുഭൂരിപക്ഷവും അഭിപ്രായപ്പെട്ടത്. സ്വീധീനിക്കുമെന്ന് 28.9 ശതമാനവും സ്വാധീനിക്കില്ലെന്ന് 67.6 ശതമാനവും അഭിപ്രായപ്പെട്ടു.
പാലായിൽ കെ എം മാണി സഹതാപ തരംഗം ഉണ്ടോ എന്നായിരുന്നു അടുത്ത ചോദ്യം. 53.9 ശതമാനം പേർ അത്തരമൊരു സഹതാപ തരംഗം ഇല്ലെന്ന് അഭിപ്രായപ്പെട്ടു. 42.6 ശതമാനം സഹതാപ തരംഗമുണ്ടെന്നും അഭിപ്രായപ്പെട്ടു.
ഉപതെരഞ്ഞെടുപ്പിന് മുൻപ് മക്കൾ രാഷ്ട്രീയം ചർച്ചയായ മണ്ഡലമാണ് പാലാ. മക്കൾ/ കുടുംബ രാഷ്ട്രീയത്തെ പിന്തുണക്കുന്നുണ്ടോ എന്നതായിരുന്നു സർവേയിലെ മറ്റൊരു ചോദ്യം. പങ്കെടുത്ത ബഹുഭൂരിപക്ഷവും (77.7 %) മക്കൾ/ കുടുംബ രാഷ്ട്രീയത്തെ പിന്തുണക്കുന്നില്ലെന്ന് നിലപാട് വ്യക്തമാക്കി. 19.1 ശതമാനം പേർ മാത്രം വ്യത്യസ്തമായ നിലപാടെടുത്തു.
കെ എം മാണിക്കെതിരെ ഉയർന്ന കോഴ ആരോപണം ഇപ്പോൾ പ്രസക്തമല്ലെന്നാണ് സർവേയിൽ പങ്കെടുത്ത ഭൂരിഭാഗംപേരും അഭിപ്രായപ്പെട്ടത്. പഴയ കോഴ ആരോപണം ഇപ്പോൾ പ്രസക്തമല്ലെന്ന് 69 ശതമാനം പേരും പ്രസക്തമാണെന്ന് 26.2 ശതമാനംപേരും അഭിപ്രായപ്പെട്ടപ്പോൾ 4.8 ശതമാനം പേർ ഇതിനോട് പ്രതികരിക്കാൻ വിസമ്മതിച്ചു.
പാലാ മണ്ഡലം രൂപീകൃതമായതുമുതൽ കെ എം മാണിയല്ലാതെ മറ്റൊരാൾ അവിടെ നിന്ന് ജയിച്ചിട്ടില്ല. ഒരു മണ്ഡലത്തിൽ ഒരു വ്യക്തി തന്നെ തുടർച്ചയായി പ്രതിനിധിയാകുന്നത് ഗുണകരമോ എന്ന ചോദ്യം സർവേയിൽ ഉന്നയിച്ചിരുന്നു. ഗുണകരമല്ലെന്ന മറുപടിയാണ് 60.6 ശതമാനംപേരും പറഞ്ഞത്. അതേസമയം, ഒരാൾ തന്നെ തുടർച്ചയായി ജയിക്കുന്നത് മണ്ഡലത്തിന് ഗുണകരമാകുമെന്ന് 36.6 ശതമാനം പേർ അഭിപ്രായപ്പെട്ടു.
സ്ഥാനാർത്ഥിയുടെ പ്രായം, പ്രതിച്ഛായ, വ്യക്തിശുദ്ധി എന്നിവ വോട്ടിനെ സ്വാധീനിക്കുമെന്ന് സർവേയിൽ പങ്കെടുത്ത 58.4 ശതമാനം പേരും അഭിപ്രായപ്പെട്ടു. എന്നാൽ ഈ മൂന്ന് ഘടകങ്ങളും വോട്ടിനെ സ്വാധീനിക്കില്ലെന്നാണ് 40 ശതമാനത്തിന്റെ നിലപാട്. 1.6 ശതമാനം ഇക്കാര്യത്തിൽ അഭിപ്രായം പറയാൻ തയാറായില്ല.
സ്ഥാനാർത്ഥിയുടെ ജാതിയും മതവും വോട്ടിനെ സ്വാധീനിക്കുമോ എന്നതായിരുന്നു സർവേയിലെ മറ്റൊരു ചോദ്യം. മതവും ജാതിയും വോട്ടിനെ സ്വാധീനിക്കില്ലെന്ന് 90.6 ശതമാനം പേർ അഭിപ്രായപ്പെട്ടു. 7.9 ശതമാനം പേർ ഇവ വോട്ടിനെ സ്വാധീനിക്കുമെന്ന് തുറന്നുപറഞ്ഞു. ഇക്കാര്യത്തിൽ 1.5 ശതമാനം പേർ അഭിപ്രായം പറഞ്ഞില്ല.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.
Tags: By Election in Kerala, News18 keralam, Pala by-election