കോട്ടയം: കേരള കോണ്‍ഗ്രസ് എമ്മിനെതിരെ പാലാ നഗരസഭ അധ്യക്ഷ ജോസിൻ ബിനോ. കേരള കോൺഗ്രസ് പാർട്ടി ചെയർമാൻ ജോസ് കെ.മാണിക്കെതിരേയും പരിഹാസമുയർത്തിയാണ് സിപിഎം പ്രതിനിധിയായ ജോസിന്റെ വിമർശനം. നിർമാണം പൂർത്തിയാക്കാത്ത ശ്മശാനം ജോസ് കെ.മാണി ഉദ്ഘാടനം ചെയ്തതിനെതിരേ കഴിഞ്ഞദിവസം ജോസിൻ ബിനോ ജനങ്ങളോട് മാപ്പു പറഞ്ഞിരുന്നു.
ഇത് പിൻവലിച്ച് ഖേദം രേഖപ്പെടുത്തണമെന്ന കേരള കോൺഗ്രസ് എമ്മിന്റെ ആവശ്യം ബാലിശവും അപഹാസ്യവുമെന്ന് ജോസിൻ ബിനോ പറഞ്ഞു. ”ഞങ്ങൾ അനുസരിക്കുന്നത് നേതാവിന്‍റെ വീട്ടിൽനിന്ന് വരുന്ന നിർദേശങ്ങളല്ല. പാലാ നഗരസഭയുടെ 75 വർഷത്തെ ചരിത്രത്തിൽ ആദ്യമായൊരു സി.പി.എം കൗൺസിലർ ചെയർപഴ്സൺ ആയതിൽ പലർക്കും അസഹിഷ്ണുത ഉണ്ടാവാം. ഒറ്റക്ക് ഭരിക്കാനുള്ള ഭൂരിപക്ഷം ലഭിക്കാത്തതിലും അസഹിഷ്ണുത ഉണ്ടാകാം.എന്നാൽ, രാഷ്ട്രീയ സാഹചര്യം മനസ്സിലാക്കി യാഥാർഥ്യം മനസ്സിലാക്കി പ്രതികാര രാഷ്ട്രീയം ഉപേക്ഷിച്ച് സഹകരിച്ച് പ്രവർത്തിക്കണമെന്നാണ് മുന്നണി നേതാവിനോട് അഭ്യർഥിക്കാനുള്ളത്” ജോസിൻ പറയുന്നു.
ജോസിൻ ബിനോയുടെ പരാമർശങ്ങൾക്കെതിരെ കേരള കോൺഗ്രസ് എം ശക്തമായ വിമർശനവുമായി രംഗത്തെത്തിയിരുന്നു. ഇതിന് മറുപടിയായിട്ടാണ് ജോസിൻ ബിനോയുടെ പുതിയ പ്രതികരണം. കേരള കോൺഗ്രസ് എമ്മിലെ ആന്‍റോ പടിഞ്ഞാറേക്കര ചെയർമാനായിരിക്കെ ഡിസംബറിലാണ് ജോസ് കെ മാണി ശ്മാശാനം ഉദ്ഘാടനം ചെയ്തത്.
പണിതീരാത്ത കൊട്ടിഗ്ഘോഷിച്ച് ഉദ്ഘാടനം നടത്തിയതിൽ താനുൾപ്പെടെയുള്ള കൗൺസിലർമാർക്ക് പങ്കുണ്ടെന്നും ഇക്കാര്യത്തിൽ പൊതുജനങ്ങളോട് മാപ്പു ചോദിക്കുന്നതായും ജോസിൻ ബിനോ പറഞ്ഞിരുന്നു. ചെയര്‍പേഴ്സൻ മുന്നണിയോട് മാപ്പ് പറയണമെന്നായിരുന്നു ഇവരുടെ ആവശ്യം. ഇത് തള്ളിയാണ് നഗരസഭ അധ്യക്ഷ ജോസിൻ രംഗത്തെത്തിയത്.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.