തൃശൂർ - പാലക്കാട് (Thrissur) ദേശീയപാതയിൽ കുഴൽമന്ദത്തിന് (kuzhalmannam) സമീപം കെഎസ് ആർടിസി (KSRTC) ബസിനടിയിൽപ്പെട്ട് യുവാക്കൾ മരിച്ച സംഭവത്തിൽ ബന്ധുക്കളുടെ ആരോപണം അന്വേഷിക്കാൻ പ്രത്യേക സംഘം(Special Team). ദുർബല വകുപ്പുകൾ മാത്രമാണ് ചുമത്തിയതെന്ന പരാതിയുൾപ്പെടെ പരിശോധിക്കാനാണ് എസ് പിയുടെ നിർദേശം. മരിച്ച യുവാക്കളുടെ ബന്ധുക്കൾ, സംഭവ ദിവസം ബസ്സിലുണ്ടായിരുന്ന യാത്രക്കാർ എന്നിവരുടെ വിശദമായ മൊഴിയും അടുത്ത ദിവസം രേഖപ്പെടുത്തും.
ഈ മാസം ഏഴിന് രാത്രിയാണ് അപകടത്തിൽ കാവശ്ശേരി സ്വദേശി ആദർശ്, കാസർകോട് സ്വദേശി സാബിത്ത് എന്നിവർ മരിച്ചത്. ആദ്യം കേസെടുത്തത് ലോറി ഡ്രൈവര്‍ക്കെതിരെയായിരുന്നു. എന്നാല്‍ അപകടത്തിന്റെ ദൃശ്യങ്ങള്‍ പുറത്തുവന്നതോടെയാണ് ബസിന് ഇടത്തേക്ക് ചേര്‍ന്ന് പോകാന്‍ സ്ഥലമുണ്ടായിട്ടും മനഃപൂർവം യുവാക്കളെ ലോറിക്കും ബസിനും ഇടയില്‍ ഞെരിച്ച് അപകടമുണ്ടാക്കിയതാണെന്ന് വ്യക്തമായത്. അപകടത്തില്‍പ്പെട്ട വാഹനങ്ങളുടെ പിന്നിലുണ്ടായിരുന്ന ഒരു കാറിലെ ഡാഷ്കാമറയിലാണ് അപകട ദൃശ്യങ്ങള്‍ പതിഞ്ഞിരുന്നത്.
എന്നാൽ പൊലീസ് ഡ്രൈവർക്കെതിരെ ശക്തമായ വകുപ്പുകൾ ചേർത്തല്ല കേസെടുത്തതെന്നും ശക്തമായ അന്വേഷണമാവശ്യപ്പെട്ട് ഹൈക്കോടതിയെ സമീപിക്കുമെന്നും യുവാക്കളുടെ കുടുംബാംഗങ്ങൾ പറഞ്ഞിരുന്നു. വടക്കാഞ്ചേരി ഓപ്പറേറ്റിങ് സെന്ററിലെ ഡ്രൈവറായ തൃശൂര്‍ പട്ടിക്കാട് സ്വദേശി സി എല്‍ ഔസേപ്പിനെ മനപൂര്‍വ്വമല്ലാത്ത നരഹത്യക്ക് കേസെടുത്ത് അറസ്റ്റ് ചെയ്തിരുന്നു. അപകടത്തിന്റെ ദൃശ്യങ്ങള്‍ മാധ്യമങ്ങളില്‍ വന്നതിനെ തുടര്‍ന്ന് കെഎസ്ആര്‍ടിസി അന്വേഷണം പ്രഖ്യാപിച്ചിരുന്നു. അന്വേഷണത്തില്‍ ഡ്രൈവറുടെ വീഴ്ചയാണെന്നും ഡ്രൈവര്‍ വലത്തോട്ട് ബസ് വെട്ടിച്ചതുകൊണ്ട് മാത്രമാണ് അപകടമുണ്ടായതെന്നും കണ്ടെത്തിയിരുന്നു.
അപകടം മനഃപൂർവമുണ്ടാക്കിയതാണെന്ന് കാട്ടി അപകടത്തില്‍ മരിച്ച കാസര്‍കോട് സ്വദേശി സബിത്തിന്റെ സഹോദരന് ശരത് ആണ് രംഗത്തുവന്നത്. യാത്രയ്ക്കിടെ വഴിയില്‍വെച്ച് ഡ്രൈവറും യുവാക്കളും തമ്മില്‍ തര്‍ക്കമുണ്ടായെന്നും ഇതിലെ പകയാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നുമാണ് ആരോപണം.
ഈ സാഹചര്യത്തിലാണ് കുഴൽമന്ദം സിഐ യുടെ നേതൃത്വത്തിലുളള സംഘത്തെ അന്വേഷണത്തിന് നിയോഗിച്ചത്. മാതാപിതാക്കളുടേയും ബന്ധുക്കളുടെയും വിശദമായ മൊഴി രേഖപ്പെടുത്തും. സംഭവ ദിവസം ബസിലുണ്ടായിരുന്ന യാത്രക്കാരിൽ നിന്നും വിവരശേഖരണം നടത്തും. ബസ് ജീവനക്കാരുമായി യുവാക്കൾ തർക്കിച്ചിരുന്നെന്നും ഇതിലുളള വൈരാഗ്യത്താലാണ് ബസിടിപ്പിച്ചതെന്നും ബന്ധുക്കളോട് ചില യാത്രക്കാർ പറഞ്ഞിരുന്നു. ഇക്കാര്യത്തിൽ വ്യക്തത വരുത്താനാണ് വിശദമായ മൊഴിയെടുപ്പ്. ദേശീയ പാതയോരത്തുളള കടകളിൽ നിന്നുൾപ്പെടെ സിസിടിവി ദൃശ്യങ്ങൾ ശേഖരിക്കും.
Published by:Rajesh V
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.