അഴിമതിയിൽ മുങ്ങി പൊളിഞ്ഞ പഞ്ചവടി പാലമായ പാലാരിവട്ടം പാലത്തിനു ഇന്ന് ആരാധകർ ഏറെയാണ്. എന്നാൽ അത് പാട്ടുകാരാണെന്നു മാത്രം. പാലാരിവട്ടം പാലം നിർമിച്ച കോൺട്രാക്ടറെ ആസ്പദമാക്കി പാരഡി ഗാന രചയിതാവായ അബ്ദുൽ ഖാദർ കാക്കനാട് ഒരുക്കിയ പാട്ട് സമൂഹ മാധ്യമങ്ങളിൽ വൈറലായതിനു പിന്നാലെയാണ് പുതിയ പാട്ടും ശ്രദ്ധേയമാകുന്നത്.
അസിസ്റ്റന്റ് ഡയറക്ടർ രമ്യ സർവദാ ദാസ് എഴുതി സംഗീതം നൽകി ആലപിച്ചിരിക്കുന്ന ഗാനമാണ് ശ്രദ്ധനേടിയത്. പാലാരിവട്ടം പാലം അടഞ്ഞു കിടക്കുന്നത് കാരണമുള്ള ഗതാഗത കുരുക്കിൽ രണ്ട് മണിക്കൂറോളം വലഞ്ഞ രമ്യ പാലത്തിൽ കണ്ട കാഴ്ചകളെ അടിസ്ഥാനമാക്കിയാണ് ഇത്തരത്തിൽ ഒരു പ്രമേയത്തിലേക്കെത്തിയത്.
പാലത്തിന്റെ ശോചനീയാവസ്ഥ നിലനിൽക്കുമ്പോൾ തന്നെ പാലം കാരണം ജനങ്ങൾക്ക് വിവിധ തരത്തിൽ ലഭിക്കുന്ന ഗുണങ്ങളാണ് പാട്ടിന്റെ പ്രമേയം. മദ്യപിച്ച് അവശരായി എത്തുന്നവർക്ക് ആശ്രയിക്കാനും, പാവങ്ങൾക്ക് തലചായ്ക്കാനും, മഴ നനയാതെ ആളുകൾക്ക് മാറി നിൽക്കാനും അടക്കം പാലം മുന്നോട്ട് വയ്ക്കുന്ന സൗകര്യങ്ങൾ സാധാരണക്കാർക്ക് സഹായകമാകുന്നുവെന്ന് പരിഹാസ രൂപേണ പാട്ട് വിളിച്ചോതുന്നു. 'പാലാരിവട്ടം പാലം പാട്ട്' എന്ന പേരിലാണ് പാട്ട് പുറത്തിറക്കിയിരിക്കുന്നത്.
തെരഞ്ഞെടുപ്പിൽ പാർട്ടികൾ പാലാരിവട്ടം പാലം അഴിമതി സജീവ ചർച്ചാ വിഷയമാക്കുന്ന വേളയിൽ കൂടിയാണ് പാലാരിവട്ടം പാലം പാട്ട് റിലീസായത്. 1984 ൽ കെ ജി ജോർജ് സംവിധാനം ചെയ്ത പഞ്ചവടി പാലം സൂപ്പർ ഡൂപ്പർ ഹിറ്റായിരുന്നുവെങ്കിൽ വർഷങ്ങൾക്കിപ്പുറം സിനിമാ കഥ പോലെ യാഥാർത്ഥ്യമായ പാലാരിവട്ടം പാലത്തെ പരമാവധി ഉപയോഗപ്പെടുത്തുകയാണ് കലാകാരന്മാർ.
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.