പാലക്കാട്: നെന്മാറയിൽ വനിതാ പഞ്ചായത്ത് അംഗത്തെ കാറിലെത്തിയ മൂന്നംഗ സംഘം തട്ടിക്കൊണ്ടു പോയെന്നു പരാതി. നെന്മാറ പഞ്ചായത്തിലെ യുഡിഎഫ് അംഗം സുനിതാ സുകുമാരനാണ് ഇതുസംബന്ധിച്ച് പൊലീസിൽ പരാതി നൽകിയത്. ഇന്നലെ വൈകീട്ട് വിധവാ പെൻഷൻ സംബന്ധിച്ച ഫോമുകൾ നൽകാൻ വീടുകളിലേക്ക് പോവുന്നതിനിടെ കറുത്ത കാറിലെത്തിയ സംഘം തട്ടിക്കൊണ്ടുപോയെന്നാണ് പരാതിയിൽ പറയുന്നത്. കുടുംബം വേണോ രാഷ്ട്രീയം വേണോ എന്ന് ചോദിച്ച സംഘം രാഷ്ട്രീയം ഉപേക്ഷിക്കണമെന്നാവശ്യപ്പെട്ട് ഭീഷണിപ്പെടുത്തിയെന്നും സുനിത ആരോപിക്കുന്നു. തനിക്ക് കുടുംബം മതി എന്ന് പറഞ്ഞതോടെ സംഭവം ആരോടും പറയരുതെന്ന് ഭീഷണിപ്പെടുത്തിയ ശേഷം ഇറക്കിവിട്ട് അക്രമികൾ കടന്നു കളഞ്ഞതായും ഇവർ പറഞ്ഞു.
സംഭവത്തിൽ നെന്മാറ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. തട്ടിക്കൊണ്ടു പോകലിന് പിന്നിൽ സി.പി.എമ്മാണെന്നാണ് കോൺഗ്രസ് ആരോപണം. നെന്മാറയിൽ യു.ഡി.എഫിനും എൽ.ഡി.എഫിനും ഒൻപത് വീതം അംഗങ്ങളാണുള്ളത്. പ്രസിഡണ്ട് സ്ഥാനം നറുക്കെടുപ്പിലൂടെ യു.ഡി.എഫിന് ലഭിച്ചു. നിലവിലെ ഭരണ സമിതിയെ രാജിവെപ്പിച്ച് ഭരണം പിടിക്കാനുള്ള നീക്കമാണ് സി.പി.എം നടത്തുന്നതെന്നാണ് കോൺഗ്രസ് ആരോപണം.
അടുത്തിടെ സുനിതയ്ക്ക് എരുത്തേമ്പതി ഫാമിൽ ജോലിയ്ക്കുള്ള ഇൻറർവ്യൂ കാർഡ് വന്നിരുന്നു. ഇന്റർവ്യൂവിന് ഹാജരാകാൻ സമ്മർദ്ദമുണ്ടായിരുന്നതായും അതിന് തയ്യാറാകാതെ വന്നതോടെയാണ് ഭീഷണിയെന്നുമാണ് ആരോപണം. സംഭവത്തിൽ പ്രതികളെ ഉടൻ പിടികൂടണമെന്ന് രമ്യാ ഹരിദാസ് എം പി ആവശ്യപ്പെട്ടു.
അതേസമയം കോൺഗ്രസിൻ്റെ ആരോപണം അടിസ്ഥാന രഹിതമാണെന്ന് സി.പി.എം നെന്മാറ ലോക്കൽ സെക്രട്ടറി നാരായണൻ പറഞ്ഞു. സംഭവത്തിൽ ദുരൂഹതയുണ്ടെന്നും പ്രതികളെ ഉടൻ പിടികൂടണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
Published by:Aneesh Anirudhan
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.