പഞ്ചായത്ത് ജീപ്പിന്റെ താക്കോലുമായി ഡ്രൈവർ വീട്ടിൽ പോയതിൽ പ്രതിഷേധിച്ച് കഴിഞ്ഞ 3 മാസമായി ഔദ്യോഗിക വാഹനത്തില്‍ യാത്രചെയ്യാത്ത ഒരു പഞ്ചായത്ത് പ്രസിഡന്‍റ് ഉണ്ട് കോട്ടയത്ത്. സിപിഎം നേതാവും മാഞ്ഞൂർ പഞ്ചായത്ത് പ്രസിഡന്റുമായ കോമളവല്ലി രവീന്ദ്രനാണ് സ്വന്തം പണം മുടക്കി ഓട്ടോയില്‍ യാത്ര ചെയ്യുന്നത്.
കഴിഞ്ഞ നവംബറിലാണ് പ്രതിഷേധത്തിന് ആസ്പദമായ സംഭവം നടക്കുന്നത്. പഞ്ചായത്ത് ജീപ്പിന്റെ താക്കോലുമായാണ് ഡ്രൈവർ വീട്ടിൽ പോയത്. പിറ്റേന്ന് ഇയാള്‍ അവധി എടുക്കുകയുംചെയ്തു. അന്നേദിവസം മന്ത്രി പങ്കെടുക്കുന്ന ചടങ്ങിലും മറ്റു ഔദ്യോഗിക പരിപാടികളിലും പങ്കെടുക്കാൻ പഞ്ചായത്ത് ഓഫീസിലെത്തിയ പ്രസിഡന്റ് ഏറെ നേരം ജീപ്പിന് വേണ്ടി കാത്തിരുന്നു. തുടർന്നാണ് ഡ്രൈവർ താക്കോലുമായി പോയ കാര്യം പ്രസിഡന്‍റ് അറിയുന്നത്.
പഞ്ചായത്തിന്‍റെ കീഴിലുള്ള വാഹനങ്ങളുടെ താക്കോൽ ഉപയോഗ ശേഷം പഞ്ചായത്ത് സെക്രട്ടറിക്ക് കൈമാറണമെന്നാണുചട്ടം. എന്നാൽ ഈ സംഭവത്തിൽ പഞ്ചായത്ത് സെക്രട്ടറി അടക്കമുള്ളവര്‍ ഡ്രൈവറെ ന്യായീകരിക്കുകയാണ് ചെയ്തത്. ജീവനക്കാരും പ്രസിഡന്റിനെതിരെ രംഗത്തുവന്നു. ഇതോടെയാണ് പ്രസിഡന്റ് പഞ്ചായത്ത് ജീപ്പ് ബഹിഷ്കരിക്കാന്‍ തീരുമാനിച്ചത്.
താക്കോല്‍ വീട്ടില്‍ കൊണ്ടുപോയ ഡ്രൈവർക്കെതിരെ പഞ്ചായത്ത് ഡയറക്ടറേറ്റിൽ പരാതി നൽകിയിട്ടുണ്ടെന്നും തീരുമാനം ഉണ്ടായ ശേഷം മാത്രമേ ഇനി ഔദ്യോഗിക വാഹനം ഉപയോഗിക്കൂവെന്നുമാണ് കോമളവല്ലിയുടെ നിലപാട്.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.