തിരുവന്തപുരം: വുഹാനിൽ നിന്നെത്തിയ വിദ്യാർഥിക്ക് കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചതോടെ ആശങ്കയിലാണ് ചൈനയിൽ അകപ്പെട്ട വിദ്യാർഥികളും അവരുടെ മാതാപിതാക്കളും. 34 മലയാളികൾ ഉൾപ്പെടെ 64 ഇന്ത്യൻ വിദ്യാർഥികളാണ് വുഹാൻ സർവകലാശാല ഹോസ്റ്റലിൽ കഴിയുന്നത്. ഇതേ സർവകലാശാലയിലെ വിദ്യാർഥിയ്ക്കാണ് ഇന്നലെ കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചത്.
കുട്ടികളുടെ രക്തപരിശോധന ഇതുവരെ നടത്തിയിട്ടില്ലെന്ന് വുഹാനിൽ അകപ്പെട്ട അഖില ജാസ്മിന്റെ അച്ഛൻ വിജയകുമാർ ന്യൂസ് 18 നോട് പറഞ്ഞു. രണ്ടാഴ്ചയ്ക്കിടെ നിരവധി തവണ ഇന്ത്യയിലേക്ക് അയക്കുമെന്ന് ഇവരെ അറിയിച്ചിരുന്നു. എന്നാൽ ഇതുവരെ ഒന്നും നടന്നില്ല. ലോകാരോഗ്യ സംഘടന ആരോഗ്യ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചാൽ ഇവരെ ഉടൻ നാട്ടിലെത്തിക്കാനാകില്ലെന്നും വിജയകുമാർ വ്യക്തമാക്കി.
കുട്ടികളെ ഇന്ത്യയിൽ എത്തിക്കണമെന്നതാണ് ഇവരുടെ പ്രധാന ആവശ്യം. വെള്ളിയാഴ്ച വൈകിട്ട് ഇന്ത്യയിലേക്ക് വിടുമെന്നാണ് ഒടുവിൽ അറിയിച്ചതെന്ന് വിദ്യാർഥി വിനയ് പറഞ്ഞു. ആഹാരമടക്കം ലഭിക്കുന്നുണ്ടെങ്കിലും ആരും പുറത്തിറങ്ങുന്നില്ല. വൈറസിന്റെ പ്രഭവ കേന്ദ്രമായ വുഹാൻ മാർക്കറ്റിന് തൊട്ടടുത്താണ് ഹോസ്റ്റലെന്നതും രക്ഷിതാക്കളുടെ ആശങ്ക വർധിപ്പിക്കുന്നു.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.
Tags: Corona virus, Corona virus outbreak, Corona virus Wuhan