തൃക്കാക്കരയില്‍ (Thrikkakara By-Election) തികഞ്ഞ വിജയപ്രതീക്ഷയെന്ന് കോണ്‍ഗ്രസ് സ്ഥാനാര്‍ഥി ഉമാ തോമസ് (Uma Thomas). കോണ്‍ഗ്രസ് നേതൃത്വവുമായി ഇടഞ്ഞുനില്‍ക്കുന്ന മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് കെ.വി. തോമസ് തനിക്കെതിരേ പറയുമെന്ന് വിശ്വസിക്കുന്നില്ലെന്നും അവർ പറഞ്ഞു. 24 മണിക്കൂറിനകം സ്ഥാനാര്‍ഥിയെ പ്രഖ്യാപിച്ചത് ആത്മവിശ്വാസം കൂട്ടുന്ന ഘടകമാണ്. കോണ്‍ഗ്രസ് പാര്‍ട്ടി 24 മണിക്കൂറിനകം ഒറ്റക്കെട്ടായി ഒരു തീരുമാനം എടുത്തത് ഇത് ആദ്യമായിട്ടായിരിക്കും. അതുകൊണ്ടുതന്നെ തികഞ്ഞ ആത്മവിശ്വാസമുണ്ടെന്നും അവര്‍ പറഞ്ഞു.
പി.ടി. തോമസിന്റെ ജന്മനാടായ ഇടുക്കി ഉപ്പുതോട്ടില്‍നിന്നാണ് ഉമ തോമസ് പ്രചാരണം ആരംഭിച്ചത്. ഉപ്പുതോട് സെയ്ന്റ് ജോണ്‍സ് പള്ളിയിലെ പ്രാര്‍ഥനയ്ക്കു ശേഷം പി.ടി. തോമസിന്റെ ചിതാഭസ്മം നിമജ്ജനം ചെയ്ത സെമിത്തേരിയിലും ഉമ എത്തി പ്രാര്‍ഥന നടത്തി. പി.ടിയുടെ ബന്ധുക്കളും പാര്‍ട്ടി പ്രവര്‍ത്തകരും പള്ളിയില്‍ എത്തിയിരുന്നു.
എല്ലാവരും ഒത്തൊരുമിച്ച് നില്‍ക്കും. അതില്‍ ആത്മവിശ്വാസമുണ്ട്. എല്ലാ കാര്യങ്ങള്‍ക്കും പാര്‍ട്ടിയുടെ മാര്‍ഗനിര്‍ദേശം ഉണ്ടാകും. പാര്‍ട്ടി എന്തുപറയുന്നുവോ അതുപോലെ ചെയ്യും. പി.ടിയുടെ അടുത്തുനിന്ന് പ്രചാരണം തുടങ്ങണമെന്ന് താന്‍ ആഗ്രഹം പ്രകടിപ്പിച്ചിരുന്നു. അത് പാര്‍ട്ടി അംഗീകരിക്കുകയായിരുന്നു എന്നും അവര്‍ പറഞ്ഞു. തോമസ് മാഷ് ഒരിക്കലും തനിക്കെതിരേ ഒന്നും പറയില്ല. അദ്ദേഹവും ഞങ്ങളും തമ്മിലുള്ള കുടുംബബന്ധം അത്രയ്ക്കുണ്ടെന്നും ഉമ പറഞ്ഞു.
'ഉമയും, പി.ടി. തൻ്റെ സുഹൃത്തുക്കൾ, പക്ഷേ തൃക്കാക്കരയിൽ വികസന രാഷ്ട്രീയത്തിനൊപ്പം': കെ വി തോമസ്
കൊച്ചി: സി. പി. എം പാർട്ടി കോൺഗ്രസിൻ്റെ സെമിനാറിൽ പങ്കെടുത്തതിൻ്റെ പേരിൽ നടപടിക്ക് വിധേയനായ മുതിർന്ന കോൺഗ്രസ് നേതാവ് കെ. വി. തോമസ് (KV Thomas) തൃക്കാക്കര തിരഞ്ഞെടുപ്പിൽ (Thrikkakkara By-Election) താൻ ഇടതുപക്ഷ നിലപാടിനൊപ്പമാണെന്ന സൂചന നൽകി. ഉമ്മയും പി. ടി. തോമസും തൻ്റെ കുടുംബ സുഹൃത്തുക്കളാണ്. ഞങ്ങൾ ഒരുമിച്ച് ഒരുപാട് യാത്രകൾ പോയിട്ടുണ്ട്. പക്ഷേ തെരഞ്ഞെടുപ്പിൽ രാഷ്ട്രീയമാണ് പ്രധാനമായും ചർച്ചയാവുക. തിരഞ്ഞെടുപ്പിൽ താൻ വ്യക്തിക്കൊപ്പമല്ല വികസനത്തിനൊപ്പമാണെന്നും കെ. വി തോമസ് വ്യക്തമാക്കി.
സിൽവർ ലൈൻ പദ്ധതി നടപ്പിലാക്കണമെന്നാണ് തൻ്റെ നിലപാട്. രാജീവ് ഗാന്ധിയുടെ സ്വപ്നമായിരുന്നു എക്സ്പ്രസ് ഹൈവേയും, സിൽവർ ലൈനും. അത് ഏറ്റെടുത്ത് നടപ്പാക്കുവാൻ കോൺഗ്രസിന് കഴിയുന്നില്ല. വികസന കാര്യങ്ങളിൽ രാഷ്ട്രീയം പാടില്ല. യോജിപ്പാണ് വേണ്ടത്. അതിനാൽ തൃക്കാക്കര ഉപതെരഞ്ഞെടുപ്പിൽ താൻ വികസന രാഷ്ട്രീയത്തിനൊപ്പമാണ്. തൃക്കാക്കരയിൽ മത്സരം കടുത്തതായിരിക്കും. താനോ തൻ്റെ കുടുംബത്തിൽ നിന്ന് ആരെങ്കിലുമോ തിരഞ്ഞെടുപ്പിൽ മത്സരിക്കില്ലെന്നും കെ വി തോമസ് വ്യക്തമാക്കി.
എല്‍. ഡി. എഫി ന്റെ (LDF) ലക്ഷ്യം നൂറു സീറ്റിലേക്ക് എത്തുകയെന്നതാണെന്ന് മന്ത്രി പി രാജീവ് (Minister P Rajeev) പറഞ്ഞു. വികസനം ആഗ്രഹിക്കുന്നവര്‍ ഇടതിനൊപ്പമാണ്. വികസനത്തിനൊപ്പം നിൽക്കുന്ന എല്ലാവരെയും തൃക്കാക്കര ഉപതെരഞ്ഞെടുപ്പിൽ എൽ. ഡി. എഫ് കൂടെ കൂട്ടും. ഇത് കെ. വി. തോമസിൻ്റെ നിലപാടിനൊപ്പമുള്ള പിന്തുണ കൂടിയാണ്.
സിൽവർ ലൈൻ പദ്ധതിയടക്കം ചർച്ച ചെയ്യപ്പെടുന്നത് നല്ല കാര്യമാണ്. സില്‍വര്‍ ലൈന്‍ തൃക്കാക്കരയില്‍ ഇടതിന് ഗുണമാകുമെന്നും രാജീവ് പറഞ്ഞു. ഇന്നത്തെ സാഹചര്യവും വികസനത്തിന്റെ കാഴ്ച്ചപ്പാടും മുന്‍നിര്‍ത്തി എല്‍. ഡി. എഫിനൊപ്പം അണിചേരുമെന്നാണ് തങ്ങള്‍ പ്രതീക്ഷിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.