പത്തനംതിട്ട: കൈപ്പട്ടൂരിൽ കോൺക്രീറ്റ് മിക്സിങ് ലോറിയും സ്വകാര്യ ബസ്സും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ വണ്ടിക്കുള്ളില്‍ കുടുങ്ങിയ ഡ്രൈവറെ ഗ്ലാസ് പൊട്ടിച്ച് പുറത്തെടുത്ത വിദ്യാർത്ഥിക്ക് കലക്‌ടറുടെ അഭിനന്ദനം. അപകടസ്ഥലത്തിന് തൊട്ടടുത്തുണ്ടായിരുന്ന വി എച്ച് എസ് എസിലെ വിദ്യാർത്ഥി ദേവദത്തനാണ് ലോറിക്കുള്ളിൽ കുടുങ്ങി കിടന്ന ഡ്രൈവറെ ഗ്ലാസ് പൊട്ടിച്ച് പുറത്തെടുത്തത്.
രക്ഷാപ്രവർത്തനത്തിനിടയിൽ വലത് കൈക്ക് പരിക്കേറ്റ ദേവദത്തനെയും സുഹൃത്തുക്കളെയും പത്തനംതിട്ട ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കലക്ടർ ദിവ്യ എസ് അയ്യർ സന്ദർശിച്ച് സ്നേഹവും നന്ദിയും അറിയിച്ചത്. പൗരബോധവും സാമൂഹികപ്രതിബദ്ധതയും തെളിഞ്ഞു കാണുന്ന ഇത്തരം മാതൃകാപരമായ പ്രവൃത്തികൾ നമ്മുടെ സ്വന്തം വിദ്യാർത്ഥികളിൽ നിന്നുമുണ്ടാകുന്നതിൽ നമുക്കു അഭിമാനിക്കാമെന്നും കലക്ടർ തന്റെ ഫേസ്ബുക്ക് കുറിപ്പിൽ പറഞ്ഞു.
ഫേസ്ബുക്ക് കുറിപ്പിന്റെ പൂർണ്ണരൂപം ഇങ്ങനെ:
പത്തനംതിട്ട കൈപ്പട്ടൂരിൽ ഇന്ന് കോൺക്രീറ്റ് മിക്സർ ലോറി ചരിഞ്ഞു ബസ്സുമായി കൂട്ടിയിടിച്ചുണ്ടായ വാഹപകടത്തിൽ യാത്രക്കാരെ ദ്രുതഗതിയിലുള്ള രക്ഷാപ്രവർത്തനത്തിലൂടെ സുരക്ഷിതരാക്കുവാൻ കഴിഞ്ഞു. പ്രദേശവാസികളുടെ സഹകരണത്തോടെ ഫയർ ഫോഴ്സ്, പോലീസ്, ദുരന്ത നിവാരണ അതോറിറ്റി, പഞ്ചായത്, ആരോഗ്യ വകുപ്പ് എന്നിവരുടെ ഏകോപനം കൃത്യമായി നടന്നു.
അപകടസ്ഥലത്തിന് തൊട്ടടുത്തുണ്ടായിരുന്ന വി എച്ച് എച്ച് എസ് കൈപ്പട്ടൂരിലെ വിദ്യാർത്ഥികളുടെ സന്നദ്ധത ഏറെ ശ്രദ്ധേയമായി. വിദ്യാലായാങ്കണത്തിൽ നിൽക്കവേ സംഭവമറിഞ്ഞ പതിനൊന്നു- പന്ത്രണ്ടു ക്ലാസ്സുകളിലെ ഇരുപതോളം വിദ്യാർത്ഥികൾ ഉടനെ പുറത്തേക്കു വന്നു യാത്രക്കാരെ രക്ഷപെടുത്താൻ ആരംഭിച്ചു. മറിഞ്ഞു കിടന്ന ലോറിയുടെ ഡ്രൈവർ വണ്ടിക്കുള്ളിൽ കുടുങ്ങി കിടക്കുന്നത് കണ്ടു ദേവദത്തൻ എന്ന മിടുക്കൻ ഗ്ലാസ് പൊട്ടിച്ചു അദ്ദേഹത്തെ പുറത്തേക്കെടുത്തു. അതിനിടയിൽ വലത് കൈക്ക് പരിക്കേറ്റ ദേവദത്തനെയും സുഹൃത്തുക്കളെയും പത്തനംതിട്ട GH-ൽ സന്ദർശിച്ചു സ്നേഹവും നന്ദിയും അറിയിച്ചു. പൗരബോധവും സാമൂഹികപ്രതിബദ്ധതയും തെളിഞ്ഞു കാണുന്ന ഇത്തരം മാതൃകാപരമായ പ്രവൃത്തികൾ നമ്മുടെ സ്വന്തം വിദ്യാർത്ഥികളിൽ നിന്നുമുണ്ടാകുന്നതിൽ നമുക്കു അഭിമാനിക്കാം.
പത്തനംതിട്ടയിൽ നിന്നും അടൂരിലേക്ക് പോയ സ്വകാര്യ ബസ്സും കോൺക്രീറ്റ് മിക്സിങിനായി പോകുന്ന ലോറിയുമായി കൂട്ടിയിടിക്കുകയായിരുന്നു. ലോറി ഡ്രൈവറുടെ അശ്രദ്ധയാണ് അപകടത്തിന് കാരണമായതെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. കൈപ്പട്ടുർ ഹൈസ്ക്കൂൾ ജംഷന് സമീപത്തെ വളവിൽ വെച്ചായിരുന്നു അപകടം നടന്നത്.
അമിത വേഗത്തിൽ അടൂരിൽ നിന്നും വന്ന ലോറി ബസ്സിൽ ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ ബസ് റോഡിൻ്റെ വശത്തേക്ക് മറിഞ്ഞ് പോകുകയും ചെയ്തു. അപകടത്തെ തുടർന്ന് 25 ഓളം പേർക്ക് പരിക്കേറ്റു. ഇവരിൽ ഒരാളുടെ ആരോഗ്യനില അതീവ ഗുരുതരമാണ്. പരിക്കേറ്റവരെ നിലവിൽ പത്തനംതിട്ട ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചിട്ടുണ്ട്.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.