കോട്ടയം: ബിജെപി മുന്നണിയിൽ (BJP Alliance) കയറുന്ന കാര്യത്തിൽ ഇപ്പോൾ തീരുമാനമെടുത്തിട്ടില്ലെന്നും ഇപ്പോൾ സഹകരിക്കാൻ കൊള്ളാവുന്നവർ ബിജെപി മാത്രമാണെന്നും പി സി ജോർജ്. അനന്തപുരി ഹിന്ദു മത സമ്മേളനത്തിലും വെണ്ണല ക്ഷേത്രത്തിലും നടത്തിയ പ്രസംഗങ്ങളിൽ മതവിദ്വേഷം ഉണ്ടെന്ന് ചൂണ്ടിക്കാട്ടി പോലീസ് പി സി ജോർജിനെതിരെ കേസെടുത്തിരുന്നു. ഇതിൽ കോടതിയിൽനിന്നും ജാമ്യം ലഭിച്ചതിനു പിന്നാലെ തൃക്കാക്കര ഉപതിരഞ്ഞെടുപ്പിൽ പ്രചരണത്തിനും ജോർജ് പോയി. ഈ വിഷയത്തിലാണ് തന്റെ വിശദീകരണവുമായി പിസി ജോർജ് വീണ്ടും രംഗത്ത് വന്നത്.
രണ്ടു പ്രസംഗങ്ങളും തെറ്റാണ് എന്ന് പറയാൻ പിസി ജോർജ് തയ്യാറായില്ല. പകരം വിവിധ മതവിഭാഗങ്ങൾക്ക് ഇടയിലുണ്ടായ ആശങ്ക പരിഹരിക്കാനാണ് ശ്രമിച്ചതെന്ന് ഈരാറ്റുപേട്ടയിലെ വസതിയിൽ മാധ്യമപ്രവർത്തകരെ കണ്ട പി സി ജോർജ് വ്യക്തമാക്കി. തൃക്കാക്കര പ്രചാരണത്തിന് എത്തിയപ്പോൾ വിദ്വേഷപരമായ പരാമർശങ്ങളൊന്നും നടത്താൻ പി സി ജോർജ് തയ്യാറായിരുന്നില്ല. ഇതിന് പിന്നാലെയാണ് പഴയ നിലപാട് തിരുത്താതെ ജോർജ് മാധ്യമങ്ങളെ കണ്ടത്.
തൃക്കാക്കരയിൽ മത്സരിക്കുന്ന എൻഡിഎ സ്ഥാനാർഥി എ എൻ രാധാകൃഷ്ണന്റെ തെരഞ്ഞെടുപ്പ് പ്രചരണത്തിനായി ആണ് ജോർജ് ഇന്നലെ എത്തിയത്. എന്നാൽ ബിജെപിയിലേക്ക് ചേരുമെന്ന ആരോപണങ്ങൾ പിസി ജോർജ് തള്ളിക്കളഞ്ഞു. താൻ ബിജെപി പാളയത്തിലേക്ക് പോകുന്നതിനെ കുറിച്ച് ഇപ്പോൾ തീരുമാനിച്ചിട്ടില്ലെന്ന് മാധ്യമപ്രവർത്തകരുടെ ചോദ്യത്തിന് മറുപടിയായി പി സി ജോർജ് പ്രതികരിച്ചു. എന്നാൽ ബിജെപി പ്രചാരണത്തിന് എത്തിയതിനെക്കുറിച്ച് ചോദിച്ചപ്പോൾ ഇപ്പോൾ സഹകരിക്കാൻ കൊള്ളാവുന്നവർ അവർ മാത്രം ആണ് എന്ന് പിസി ജോർജ് മറുപടി നൽകി.
Also Read- ബസ് യാത്രയ്ക്കിടെ ശരീരത്തിൽ തൊട്ട് അറപ്പുളവാക്കുംവിധം പെരുമാറിയ മധ്യവയസ്ക്കനെ യുവതി ചവിട്ടിക്കൂട്ടി
തെരഞ്ഞെടുപ്പ് പ്രചരണത്തിന് പോകുന്നതിന് തടയിട്ടു കൊണ്ട് പൊലീസ് അയച്ച സമൻസ് രാഷ്ട്രീയ പ്രേരിതം ആണ് എന്നും പി സി ജോർജ് ആരോപിച്ചു. ഫോർട്ട് എസിയോട് മാത്രമല്ല ഏത് കോൺസ്റ്റബിനോടും താൻ സഹകരിക്കും എന്നും പിസി ജോർജ് വ്യക്തമാക്കി. എന്നാൽ തെരഞ്ഞെടുപ്പ് പ്രചാരണം കഴിഞ്ഞതോടെ തന്നെ വേണ്ട എന്ന നിലപാടാണ് ഇപ്പോൾ പോലീസിന് ഉള്ളത് എന്നും ജോർജ് ഈ വിഷയത്തിലെ രാഷ്ട്രീയം ചൂണ്ടിക്കാട്ടി പ്രതികരിച്ചു. തെരഞ്ഞെടുപ്പ് പ്രചരണം കഴിഞ്ഞതിന് പിന്നാലെ ഏതു സമയത്തും ഹാജരാക്കാൻ തയ്യാറാണ് എന്ന് ചൂണ്ടിക്കാട്ടി ജോർജ് പോലീസിന് കത്തു നൽകിയിരുന്നു.
പിണറായിയുടെ ആക്രമണത്തിൽ നിന്ന് തന്നെ രക്ഷിച്ചത് ബിജെപി ആണ് എന്നും പി സി ജോർജ് പറയുന്നു. സ്വാഭാവികമായും താൻ അതിന്റെ നന്ദി പ്രകടിപ്പിക്കും എന്നാണ് ജോർജ്ജ് ചൂണ്ടിക്കാട്ടുന്നത്. സ്ഥാനമാനങ്ങൾക്ക് വേണ്ടി താൻ ആരുടെയും കക്ഷി ചേരില്ല എന്നും ചോദ്യങ്ങൾക്ക് മറുപടിയായി പിസി ജോർജ് പറയുന്നു. വെള്ളാപ്പള്ളി നടേശൻ പിസി ജോർജിനെതിരെ നടത്തിയ പ്രസ്താവനകളെ നേരിട്ട് തിരിച്ച് ആക്രമിക്കാൻ പിസി ജോർജ് തയ്യാറായില്ല.
വെള്ളാപ്പള്ളിയുടെ വിമർശനം ജേഷ്ഠ സഹോദരന്റെ ശാസനയായെ കണക്കാക്കു എന്നാണ് ജോർജ് മിതമായ ഭാഷയിൽ മറുപടി നൽകിയത്.
മുഖ്യമന്ത്രിക്കെതിരായ നിലപാട് ആവർത്തിക്കാനും പി സി ജോർജ് തയ്യാറായി. തന്നെ അറസ്റ്റ് ചെയ്തതിൽ ഉള്ള മഹത്വം പറഞ്ഞു നടക്കുകയാണ് മുഖ്യമന്ത്രി പിണറായി വിജയൻ. താൻ ഒരു ബിഷപ്പിനെയും നികൃഷ്ടജീവിയെന്ന് വിളിച്ചിട്ടില്ലെന്ന് ഓർക്കണമെന്നും പിണറായി വിജയന് ഉള്ള മറുപടിയായി പിസി ജോർജ് കൂട്ടിച്ചേർക്കുന്നു.
തൃക്കാക്കരയിൽ എ എൻ രാധാകൃഷ്ണന് അനുകൂലമായ ട്രെൻഡ് സാധ്യത തള്ളിക്കളയരുത് എന്നും ജോർജ് പറഞ്ഞു. തൃശൂർ ഓർത്തഡോക്സ് ബിഷപ്പിൻ്റെ പ്രസ്താവന സഭ തന്നെ തള്ളി കളഞ്ഞിട്ടുണ്ട് എന്നും പി സി ജോർജ് മറുപടിയായി പറഞ്ഞു.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.
Tags: Pc george, PC George Speech