സ്വർണ്ണക്കടത്ത് വിവാദം (controversy over gold smuggling case) ആളിക്കത്തുന്ന സാഹചര്യത്തിൽ നിർണായക പ്രവചനവുമായി പി.സി. ജോർജ് (P.C. George) രംഗത്ത്. മുഖ്യമന്ത്രി പിണറായി വിജയൻ ഒരു മാസത്തിനുള്ളിൽ മുഖ്യമന്ത്രി സ്ഥാനം രാജി വെക്കുമെന്നാണ് പി.സി. ജോർജിന്റെ പ്രവചനം. പകരം മുഖ്യമന്ത്രി ആരാകും എന്ന ചോദ്യത്തിനാണ് പി.സി. ജോർജ് തന്റെ അഭിപ്രായം രേഖപ്പെടുത്തിയത്. നിലവിലെ സാഹചര്യത്തിൽ ഇ.പി. ജയരാജൻ മുഖ്യമന്ത്രി സ്ഥാനത്തെത്തുക എന്നാണ് പി.സി. ജോർജിന്റെ പക്ഷം.
ഇപ്പോഴത്തെ സിപിഎമ്മിന് ഇ.പി. ജയരാജനെ പോലെ ഒരാളെയാകും മുഖ്യമന്ത്രി സ്ഥാനത്തേക്ക് എത്തിക്കാനാകുക എന്ന പരിഹാസരൂപേണയാണ് പി.സി. ജോർജ് പറയുന്നത്. ഇ.പി. ജയരാജൻ മഠയൻ ആണ് എന്നും ജോർജ് ആരോപിച്ചു.
കേരളത്തിലെ ജനങ്ങൾ പിണറായി വിജയൻ കൊള്ള നടത്തി എന്ന് വിശ്വസിക്കുമ്പോൾ സി.പി.എം. എന്തുകൊണ്ട് പ്രതികരിക്കുന്നില്ല എന്നാണ് ജോർജിന്റെ ചോദ്യം. വി.എസ്. അച്യുതാനന്ദന് ശേഷം കൊള്ളാവുന്ന ആരും ആ പാർട്ടിയിൽ ഇല്ലേ എന്നും പി.സി. ചോദിച്ചു.
ഇ.പി. ജയരാജൻ വെറും മഠയൻ മാത്രമായത് കൊണ്ട് എന്തും പറഞ്ഞോട്ടെ, ക്ഷമിക്കാം. പക്ഷെ കോടിയേരിയും, എം.എ. ബേബിയും, യെച്ചൂരിയും, കാരാട്ടും എന്തുകൊണ്ട് പ്രതികരിക്കുന്നില്ല എന്നും പി.സി. ജോർജ് ചോദിച്ചു. ഇവർ മിണ്ടാതിരിക്കുന്നത് ഒന്നുകിൽ ഭയപ്പെടുന്നത് കൊണ്ടാണ്. അല്ലെങ്കിൽ പിണറായി വിജയന്റെ കപ്പം വാങ്ങിയാണ് അവർ ജീവിക്കുന്നത്. ഷൈലജ ടീച്ചറെ പോലുള്ള ഒരാളെ മുഖ്യമന്ത്രിയാകാൻ സി.പി.എം. തയ്യാറാകില്ല എന്നും പി.സി. ജോർജ് പറഞ്ഞു. അവർ അന്തസ്സുള്ള കമ്മ്യൂണിസ്റ്റ് ആണെന്നും പി.സി. ജോർജ് കൂട്ടിച്ചേർത്തു. ഈ കാലഘട്ടത്തിൽ മുഖ്യമന്ത്രിയാകാൻ അതുകൊണ്ടുതന്നെ ഇ.പി. ജയരാജനാണ് യോഗ്യൻ എന്നും പി.സി. ജോർജ് പരിഹസിച്ചു.
ഏതായാലും മുഖ്യമന്ത്രി പിണറായി വിജയൻ ഒരു മാസത്തിനുള്ളിൽ രാജിവെക്കും എന്നാണ് പി.സി. ജോർജ് പ്രവചിക്കുന്നത്. ഇതിനായി നിയമപരമായ എല്ലാ മാർഗ്ഗവും സ്വീകരിക്കും. രാഷ്ട്രപതിയേയും ഗവർണറെയും സമീപിക്കും. ഈ കൊള്ളയിൽ നിന്നും ജനങ്ങളെ സംരക്ഷിക്കാനാണ് ശ്രമം എന്നും പി.സി. ജോർജ്ജ് കോട്ടയത്ത് വാർത്താസമ്മേളനത്തിൽ വ്യക്തമാക്കി.
സ്വർണക്കടത്ത് കേസ് ചർച്ചചെയ്യാൻ സ്വപ്ന സുരേഷും താനുമായി എറണാകുളത്ത് വച്ച് കൂടിക്കാഴ്ച നടത്തിയിരുന്നു എന്ന് പി.സി. ജോർജ് വ്യക്തമാക്കി. ക്രൈം നന്ദകുമാറും ഈ കൂടിക്കാഴ്ചയിൽ പങ്കെടുത്തിരുന്നു. അന്ന് മൂന്നു പേജുള്ള ഒരു കത്ത് സ്വപ്ന തനിക്ക് കൈമാറിയിരുന്നു. തിരുവനന്തപുരം ഗസ്റ്റ് ഹൗസിൽ വച്ച് കണ്ടതിനുശേഷമാണ് എറണാകുളം പിഡബ്ല്യുഡി റസ്റ്റ് ഹൗസിൽ വച്ച് കൂടിക്കാഴ്ച നടത്തിയതെന്ന് പി.സി. ജോർജ് പറയുന്നു.
എന്നാൽ പിന്നീട് ഈ നീക്കത്തിൽ നിന്ന് സ്വപ്ന തന്നെ പിന്മാറി. ഇക്കാര്യം ആവശ്യപ്പെട്ട് പി.സി. ജോർജ് ഹൈക്കോടതിയെ സമീപിക്കണ്ട എന്നായിരുന്നു സ്വപ്നയുടെ നിലപാട്. സ്വപ്ന ക്രൈം വാരിക അഭിമുഖം നൽകാമെന്ന് നേരത്തെ അറിയിച്ചിരുന്നു. ഇതുമായി ബന്ധപ്പെട്ട് ക്രൈം നന്ദകുമാർ എത്തി എന്നും പി സി ജോർജ്ജ് പറഞ്ഞു. എന്നാണ് കൂടിക്കാഴ്ച നടത്തിയതെന്ന് എറണാകുളം പിഡബ്ല്യുഡി റസ്റ് ഹൗസിലെ രേഖകൾ പരിശോധിച്ചാൽ മനസ്സിലാകും എന്നും ജോർജ്ജ് പറഞ്ഞു.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.
Tags: Pc george, PC George Speech