തിരുവനന്തപുരം: അനന്തപുരി ഹിന്ദു മഹാസമ്മേളനത്തിലെ വിദ്വേഷ പ്രസംഗവുമായി ബന്ധപ്പെട്ട് ജാമ്യ ഉപാധി ലംഘിച്ചതിന്റെ പേരിൽ പിസി ജോർജിന് എതിരെ നിയമ നടപടിക്കൊരുങ്ങി തിരുവനന്തപുരം ഫോർട്ട് പോലീസ്. ചോദ്യം ചെയ്യലിനായി ജോർജ് ഹാജരാകാത്തത് ജാമ്യ ഉപാധിയുടെ ലംഘനമാണെന്ന് ചൂണ്ടിക്കാട്ടി ഫോർട്ട് പോലീസ് ഹൈക്കോടതിക്ക് റിപ്പോർട്ട് നൽകും.
കേസുമായി ബന്ധപ്പെട്ട് ഇന്ന് രാവിലെ 11 മണിക്ക് ചോദ്യം ചെയ്യലിനായി ഫോർട്ട് എ സി ഓഫീസിൽ ഹാജരാകണമെന്നായിരുന്നു ജോര്‍ജിന് നിർദേശം നല്‍കിയിരുന്നത് .ആരോഗ്യപ്രശ്നം മൂലം ചോദ്യം ചെയ്യലിന് ഹാജരാകാനാവില്ലെന്നാണ് പിസി ജോർജ് പൊലീസിനെ അറിയിച്ചത്. തുടര്‍ന്ന് ഇന്ന് തൃക്കാക്കരയിലെത്തിയ പിസി ജോര്‍ജ് ബിജെപിയുടെ തെരഞ്ഞെടുപ്പ് പ്രചാരണത്തിൽ പങ്കെടുക്കുകയും ചെയ്തു. ഇത് ജാമ്യ ഉപാധിയുടെ ലംഘനമാണെന്നാണ് പോലീസിന്റെ വാദം. ഇത് സംബന്ധിച്ച് അന്വേഷണ സംഘം നിയമോപദേശം തേടും.
വിദേഷ്വ പ്രസംഗവുമായി ബന്ധപ്പെട്ട കേസില്‍ അന്വേഷണ ഉദ്യോഗസ്ഥന് ആവശ്യപ്പെട്ടാല്‍ ഹാജരാവുമെന്ന ഉപാധിയിലാണ് പിസി ജോര്‍ജിന് കോടതി ജാമ്യം അനുവദിച്ചിരുന്നത്.ഇന്ന് ഹാജരാകാത്ത പക്ഷം അത് ജാമ്യ വ്യവസ്ഥയുടെ ലംഘനമായി മാറും. ഇക്കാര്യം പോലീസ് ഹൈക്കോടതിയെ അറിയിക്കും. ഇതുവഴി ജോർജിന്റെ ജാമ്യം റദ്ദാക്കാനുള്ള നീക്കവും പോലീസ് നടത്തിയേക്കും.
'ഞാൻ ആരെയും കൊന്നിട്ടില്ല, കലാപത്തിന് ആഹ്വാനം ചെയ്തിട്ടില്ല, കൈയും വെട്ടിയിട്ടില്ല': പി സി ജോർജ്
തിരുവനന്തപുരം: കണ്മുന്നിൽ കണ്ടിട്ടുള്ള സാമൂഹിക തിന്മകളെ ചൂണ്ടിക്കാണിക്കുക എന്ന പൗര ധർമ്മമാണ് നിറവേറ്റുന്നതെന്ന് കേരള ജനപക്ഷം (സെക്യൂലർ) ചെയർമാൻ പി സി ജോർജ്. മഹാരാജാസ് കോളേജിൽ വർഗീയതയ്ക്കെതിരെ ശബ്ദമുയർത്തിയ പിന്നോക്ക സമുദായക്കാരനായ എസ്.എഫ്.ഐ നേതാവ് അഭിമന്യു എന്ന ചെറുപ്പക്കാരനെ വെട്ടിക്കൊലപ്പെടുത്തിയവരുടെ തോളിൽ കൈയിട്ട് കൊണ്ടാണ് പിണറായി വിജയൻ തന്നെ വർഗീയവാദിയെന്ന് വിളിക്കുന്നതെന്ന് പി സി ജോർജ് പ്രസ്താവനയിൽ പറഞ്ഞു. 'എന്നെ അറസ്റ്റ് ചെയ്യുവാൻ തീരുമാനമെടുത്ത നാൾ മുതൽ പിണറായി വിജയന്റെ കൗണ്ട് ഡൗൺ ആരംഭിച്ചിരിക്കുന്നു. അതിന്റെ ഒന്നാമത്തെ ഫലം ജൂൺ മൂന്നിന് ഉണ്ടാകും. അതിന് ശേഷം പിണറായിക്ക് തിരിച്ചടികളുടെ കാലം ആയിരിക്കും'- പി സി ജോർജ് വ്യക്തമാക്കി.
തിരുവനന്തപുരത്ത് നടത്തിയ പ്രസംഗത്തിലും, വെണ്ണലയിൽ നടത്തിയ പ്രസംഗത്തിലും ഞാൻ ചൂണ്ടിക്കാണിക്കാൻ ശ്രമിച്ചത് സാമൂഹിക തിന്മകളെയാണ്. അതിനെ വർഗീയ വൽക്കരിക്കുകയും എന്നെ അറസ്റ്റ് ചെയ്ത് ജയിലിൽ അടക്കുകയും ചെയ്തത് വഴി ഏറ്റവും വലിയ പ്രീണനം നടത്തിയതും,വർഗീയ ചേരി തിരിവിലൂടെ തൃക്കാക്കരയിൽ വോട്ടുകൾ വിഭജിച് ജയിക്കുവാനുള്ള തന്ത്രം മെനഞ്ഞ് പിണറായി നടത്തിയ ക്രിമിനൽ ഗൂഢാലോചനയുടെ ഭാഗമാണ് എന്റെ അറസ്റ്റെന്നും അദ്ദേഹം പ്രസ്താവനയില്‍ പറഞ്ഞു.
Published by:Arun krishna
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.