തിരുവനന്തപുരം: നിയമം നടപ്പിലാക്കാതിരിക്കാൻ തനിക്കുമേൽ കടുത്ത രാഷ്ട്രീയ സമ്മർദ്ദം ഉണ്ടായിരുന്നുവെന്ന് മലിനീകരണ നിയന്ത്രണ ബോർഡ് ചെയർമാൻ സ്ഥാനമൊഴിഞ്ഞ ഡോ. അജിത് ഹരിദാസ്. ബോർഡ് അംഗങ്ങൾക്ക് സ്ഥാപിത താൽപര്യങ്ങളുണ്ടായിരുന്നു. ഇത് നടപ്പാക്കാൻ അംഗീകരിച്ചില്ല. ഇതിന്റെ പക തന്നോടുണ്ടായിരുന്നു. മുഖ്യമന്ത്രി ആവശ്യപ്പെട്ട പ്രകാരമാണ് രാജിവച്ചത്, അദ്ദേഹം പറഞ്ഞു
വിവാദമായ വിശദീകരണം ചോദിക്കൽ
തിരുവനന്തപുരം നഗരസഭക്ക് നോട്ടീസ് നൽകിയതും രാജിയുമായി ബന്ധമില്ല. മറ്റ് നഗരസഭകൾക്കൊപ്പമാണ് തിരുവനന്തപുരം നഗരസഭക്കും കാരണം കാണിക്കൽ നോട്ടീസ് നൽകിയത്. പക്ഷെ തന്നെ പുറത്താക്കാനായി ചിലർ ഇത് ബോധപൂർവ്വം പ്രചരിപ്പിച്ചു. നഗരസഭക്ക് നോട്ടീസ് നൽകാൻ ബോർഡ് അനുമതി ആവശ്യമില്ല. ചെയർമാന്റെ സ്വന്തം അധികാരമുപയോഗിച്ചാണ് വിശദീകരണം ചോദിച്ചത്. മാലിന്യ സംസ്കരണത്തിൽ രാജ്യത്തെ ഏറ്റവും മോശം പ്രകടനം നടത്തുന്ന തലസ്ഥാന നഗരമാണ് തിരുവനന്തപുരം.
കറവപ്പശുവാകുന്ന മലിനീകരണ ബോർഡ്
രാഷ്ടീയ കക്ഷികൾക്ക് കറവപ്പശുമാണ് മലിനീകരണ നിയന്ത്രണ ബോർഡ്. തെരഞ്ഞെടുപ്പ് കാലത്തടക്കം വ്യവസായ സ്ഥാപനങ്ങളിൽ നിന്ന് പണം പിരിക്കാനുള്ള എളുപ്പമാർഗ്ഗമാണ് ഇത്. ബോർഡ് അംഗങ്ങളായി ഇരിക്കുന്ന രാഷ്ട്രീയക്കാർ കാലാകാലങ്ങളായി ഇത് പരമാവധി ഉപയോഗപ്പെടുത്താറുമുണ്ടെന്ന ആരോപണവുമുണ്ട്. ഏതെങ്കിലും അനുമതിപത്രം തടഞ്ഞുവയ്ക്കുകയോ, വൈകിപ്പിക്കുകയോ ആണ് ഇവരുടെ സ്ഥിരം രീതി. പുതിയ ചെയർമാൻ കൊണ്ടുവന്ന പരിഷ്കാരങ്ങൾ ഇവരിൽ പലരെയും ചൊടിപ്പിച്ചിരുന്നു.
ആരാണ് അജിത്ത് ഹരിദാസ്?
അന്തരിച്ച സി പി ഐ നേതാവ് വെളിയം ഭാർഗവന്റ മരുമകനാണ് ഡോ.അജിത്ത് ഹരിദാസ്. അഴിമതിക്ക് കുപ്രസിദ്ധിയാർജിച്ച സംസ്ഥാന മലിനീകരണ നിയന്ത്രണ ബോർഡിൽ കോടതി നിർദ്ദേശിച്ച മാനദണ്ഡപ്രകാരം നിയമിതനായ വ്യക്തി. കാലാവധി അവസാനിക്കാൻ രണ്ടു വർഷം ബാക്കിയിരിക്കെയാണ് പടിയിറക്കം.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.
Tags: Capital of Kerala, Corruption in Kerala, Garbage waste