കൊച്ചി: പെരിയ ഇരട്ടക്കൊലപാതകത്തിലെ അന്വേഷണം സി.ബി.ഐക്ക് കൈമാറിക്കൊണ്ടുള്ള ഉത്തരവ് ഇറക്കുന്നതിനിടെ പൊലീസിനെ രൂക്ഷമായി വിമർശിച്ച് ഹൈക്കോടതി. പൊലീസ് സമർപ്പിച്ച കുറ്റപത്രം കോടതി റദ്ദാക്കുകയും ചെയ്തു.
രാഷ്ട്രീയ കൊലപാതകമല്ല, വ്യക്തിവിരോധമാണെന്ന പ്രോസിക്യൂഷന് വാദം അംഗീകരിക്കാനാവില്ലെന്നും കോടതി വ്യക്തമാക്കി. ഇരട്ടക്കൊല ആസൂത്രണം ചെയ്തു നടപ്പാക്കിയതാവാന്‍ സാധ്യതയുണ്ട്. പ്രതികള്‍ സിപിഎമ്മുകാരാണ്. സത്യത്തിനായി നിലകൊള്ളാന്‍ കോടതിക്കു ബാധ്യതയുണ്ടെന്നും ജസ്റ്റിസ് ബി. സുധീന്ദ്രകുമാര്‍ പറഞ്ഞു.
സാക്ഷി മൊഴികളേക്കാൾ പ്രതികള്‍ പറഞ്ഞ കാര്യങ്ങളാണു പൊലീസ് വിശ്വസിച്ചത്. ഗൂഢാലോചനയില്‍ പങ്കെടുത്തവരെ പ്രതിചേര്‍ത്തില്ല. ആദ്യപ്രതിയുടെ മൊഴി വച്ചാണ് കുറ്റപത്രം തയാറാക്കിയത്. ഈ കുറ്റപത്രത്തില്‍ വിചാരണ നടന്നാല്‍ പ്രതികള്‍ ശിക്ഷിക്കപ്പെടില്ല. പൊലീസ് അന്വേഷണം നീതിപൂര്‍വ്വമല്ലെന്നും കോടതി പറഞ്ഞു.
രാഷ്ട്രീയക്കൊലയെന്ന് ഏഫ്ഐആറില്‍ വ്യക്തമാണ്. കൊലയ്ക്കു ശേഷം പ്രതികള്‍ പാര്‍ട്ടി ഓഫിസിലേക്കാണ് ആദ്യം പോയതെന്ന മൊഴി പൊലീസ് കാര്യമായി എടുത്തില്ലെന്നും കോടതി ചൂണ്ടിക്കാട്ടി.
അതേസമയം പെരിയ ഇരട്ടക്കൊലക്കേസില്‍ സിപിഎം ഉന്നത നേതാക്കളുടെ പങ്കിനു തെളിവില്ലെന്നു ക്രൈംബ്രാഞ്ച് ഹൈക്കോടതിയെ അറിയിച്ചിരുന്നു. മുന്‍ എംഎല്‍എ കെ.വി. കുഞ്ഞിരാമനെയോ സിപിഎം നേതാവ് വി.പി.പി. മുസ്തഫയെയോ കേസുമായി ബന്ധിപ്പിക്കാന്‍ കഴിഞ്ഞിട്ടില്ലെന്നും വിശദീകരിച്ചു. കൊല്ലപ്പെട്ട യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരായ കൃപേഷ്, ശരത്ലാല് എന്നിവരുടെ കുടുംബാംഗങ്ങള്‍ സമര്‍പ്പിച്ച സിബിഐ അന്വേഷണ ഹര്‍ജിയിലാണു മലപ്പുറം ക്രൈംബ്രാഞ്ച് ഡിവൈഎസ്പി വിശദീകരണം നല്‍കിയിരുന്നത്. അന്വേഷണ ഏജന്‍സിക്കു രാഷ്ട്രീയമില്ലെന്നും സിപിഎമ്മിനോട് ഔദാര്യമൊന്നും കാണിച്ചിട്ടില്ലെന്നും വിശദീകരണത്തില്‍ വ്യക്തമാക്കിയിരുന്നു.
2019 ഫെബ്രുവരി 17നാണ് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരായ കൃപേഷും ശരത്ലാലും കൊല്ലപ്പെട്ടത്.
സിപിഎം പെരിയ ലോക്കല്‍ കമ്മിറ്റി അംഗമായിരുന്ന കല്ല്യോട്ട് ഏച്ചിലടുക്കത്തെ എ.പീതാംബരന് (45), ഏച്ചിലടുക്കത്തെ സി.ജെ.സജി എന്ന സജി ജോര്‍ജ് (40), തളിപ്പറമ്പ് ചപ്പാരപ്പടവ് ഒടുവള്ളി കാവുംകല് സ്വദേശിയും തെങ്ങു കയറ്റ തൊഴിലാളിയുമായ ഏച്ചിലടുക്കം പൊടോളിത്തട്ടില്‍ കെ.എം.സുരേഷ് (27), ഓട്ടോ ഡ്രൈവര്‍ ഏച്ചിലടുക്കത്തെ കെ.അനില്‍കുമാര്‍ (35), കല്ല്യോട്ടെ ജി.ഗിജിന്‍ (26), ജീപ്പ് ഡ്രൈവര്‍ കല്ല്യോട്ടെ പ്ലാക്കാത്തൊട്ടിയില്‍ ആര്.ശ്രീരാഗ് എന്ന കുട്ടു (22), കുണ്ടംകുഴി മലാംകാട്ടെ എ.അശ്വിന് (അപ്പു-18), പാക്കം വെളുത്തോളിയിലെ എ.സുബീഷ് (29), തന്നിത്തോട്ടെ എം.മുരളി (36), തന്നിത്തോട്ടെ ടി.രഞ്ജിത്ത് (46), പ്രദീപ് എന്ന കുട്ടന് (42), ആലക്കോട് ബി.മണികണ്ഠന്, പെരിയയിലെ എന്‍.ബാലകൃഷ്ണന്, കെ.മണികണ്ഠന് എന്നിവരാണ് 1 മുതല്‍ 14 വരെ പ്രതികള്‍.
Also Read
പെരിയ ഇരട്ട കൊലപാതക കേസ് ഹൈക്കോടതി സി.ബി.ഐ.ക്ക് വിട്ടുഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.