കാസർഗോഡ്: പെരിയ കല്യോട്ടെ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരായ ശരത് ലാലിനെയും, കൃപേഷിനെയും കൊലപ്പെടുത്തിയ കേസ്സില്‍ ക്രൈംബ്രാഞ്ച് അന്വേഷണം പൂര്‍ത്തിയായി. ഫെബ്രുവരി 17 നായിരുന്നു ഇരട്ടക്കൊലപാതകം നടന്നത്. കേസില്‍ അന്വേഷണ സംഘം കണ്ടെത്തിയ വാഹനങ്ങള്‍ ഉള്‍പ്പെടെയുള്ള തൊണ്ടിമുതല്‍ കോടതിയില്‍ ഹാജരാക്കി. കുറ്റപത്രം നാളെ സമര്‍പ്പിക്കാൻ ആണ് അന്വേഷണ സംഘത്തിന് തീരുമാനം.
സിപിഎം പെരിയ ലോക്കല്‍ കമ്മറ്റി അംഗമായിരുന്ന പീതാംബരന് ഉള്‍പ്പടെ 14 പേരാണ് പ്രതിപ്പട്ടികയില്‍ ഉള്ളത്. പീതാംബരന് ആസൂത്രണം ചെയ്ത് നടപ്പാക്കിയതാണ് കൊലപാതകമെന്നാണ് ക്രൈംബ്രാഞ്ചിന്റ കണ്ടെത്തല്‍. അറസ്റ്റിലായവരില്‍ കൊലപാതകത്തില്‍ നേരിട്ട് പങ്കെടുത്തവരും, പ്രതികള്‍ക്ക് സഹായം ചെയ്തവരും ഉള്‍പ്പെടും. രാഷ്ട്രീയക്കാരുള്‍പ്പെട്ട കൊലപാതകമെന്ന് പറയുന്ന കുറ്റപത്രത്തില്‍ കൊലപാതകത്തിന് കാരണം വ്യക്തിവിരോധമാണെന്നും സൂചിപ്പിക്കുന്നു.
കേസില്‍ മുഖ്യപ്രതി പീതാംബരന് ഉള്‍പ്പെടെ അറസ്റ്റിലായിട്ട് നാളേക്ക് തൊണ്ണൂറു ദിവസം പൂര്‍ത്തിയാകും. ഈ സാഹചര്യത്തിലാണ് നാളെ തന്നെ കുറ്റപത്രം സമര്‍പ്പിക്കാന്‍ അന്വേഷണസംഘം നീക്കം നടത്തുന്നത്. കേസ്സിലെ ഒന്നാം പ്രതി ഉള്‍പ്പെടെ നാല് പേരുടെ ജാമ്യഹര്‍ജി തിങ്കളാഴ്ച ഹൈക്കോടതി പരിഗണിക്കും. ഇതുകൂടി കണക്കിലെടുത്താണ് വേഗത്തില്‍ അന്വേഷണം പൂര്‍ത്തിയാക്കി കോടതിയില്‍ കുറ്റപത്രം സമര്‍പ്പിക്കാന്‍ ക്രൈംബ്രാഞ്ച് സംഘം തീരുമാനിച്ചത്.
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.