News18 MalayalamNews18 Malayalam
|
news18-malayalam
Updated: October 17, 2020, 7:12 PM IST
joseph
തൊടുപുഴ:
പാലാ ഉപതെരെഞ്ഞെടുപ്പ് തർക്കത്തിൽ പുതിയ വെളിപ്പെടുത്തലുമായി
കേരള കോൺഗ്രസ് എം വർക്കിങ് ചെയർമാൻ
പി ജെ ജോസഫ്. ജോസ് കെ മാണിയുടെ സഹോദരി സാലിയെയാണ് സ്ഥാനാർഥിയായി നിർദ്ദേശിച്ചത് എന്ന് ജോസഫ്. അത് വേണ്ടെന്ന് വെച്ചത് ജോസ് കെ മാണി അധ്യക്ഷനായ സമിതിയാണെന്നും ജോസഫ് തൊടുപുഴയിൽ പറഞ്ഞു.
പാലാ ഉപതെരഞ്ഞെടുപ്പിൽ ജോസ് കെ മാണിയുടെ സഹോദരി സാലിയെ മത്സരിപ്പിച്ചിരുന്നെങ്കിൽ ഇപ്പോഴുണ്ടായ പ്രതിസന്ധികളൊന്നും വരില്ലായിരുന്നു എന്ന് കേരള കോൺഗ്രസ് എം വർക്കിങ് ചെയർമാൻ പി ജെ ജോസഫ്. സഹോദരി സ്ഥാനാർഥിയാകുന്നത് വെട്ടി ജയസാധ്യതയില്ലാത്ത സ്ഥാനാർഥിയെ മത്സരിപ്പിച്ചാൽ ചിഹ്നം നൽകില്ലെന്ന് നേരത്തെ പറഞ്ഞിരുന്നതാണെന്ന് പിജെ ജോസഫ് പറഞ്ഞു.
പാലായിലെ പരാജയം ചിഹ്നം അനുവദിക്കാത്ത ജോസഫിൻെറ നടപടി മൂലമാണെന്ന് വരുത്തിത്തീർക്കാനുള്ള ജോസ് വിഭാഗത്തിന്റെ ശ്രമത്തിനിടെയാണ് മറുപാളയത്തിലെ കുടുംബാംഗങ്ങൾക്കിടയിലെ തർക്കം ജോസഫ് വെളിപ്പെടുത്തുന്നത്.
ഇടത് പക്ഷത്തോട് കൂറ് പ്രഖ്യാപിച്ച ജോസ് കെ മാണിയുടെ നടപടിക്കെതിരെ സാലിയുടെ ഭർത്താവ് എം പി ജോസഫ് കഴിഞ്ഞദിവസം രംഗത്ത് വന്നിരുന്നു. കൂടാതെ കാമാക്ഷി, അതിരമ്പുഴ പഞ്ചായത്തുകളിൽ നിന്നായി ജോസ് വിഭാഗത്തിൽ നിന്നുള്ള പതിനൊന്ന് പഞ്ചായത്ത് അംഗങ്ങൾ ഇന്ന് ജോസഫ് വിഭാഗത്തോട് കൂറ് പ്രഖ്യാപിച്ച് രംഗത്ത് വന്നിട്ടുണ്ട്.
അതേസമയം ജോസ് കെ മാണി മുന്നണി വിട്ടതോടെ യു ഡി എഫിൽ സമ്മര്‍ദവുമായി ജോസഫ് രംഗത്തെത്തി കഴിഞ്ഞു. കേരള കോൺഗ്രസിൻ്റെ മുഴുവൻ സീറ്റുകളും നിലനിർത്തണമെന്ന് യുഡിഎഫിൽ ആവശ്യപ്പെട്ടതായി ജോസഫ് പറഞ്ഞു. സ്റ്റാറ്റസ്കോ നിലനിർത്തണം. എന്നാൽ ജയസാധ്യതയുള്ള സീറ്റുകള്‍ വച്ചുമാറാന്‍ തയ്യാറാണെന്നാണ് ജോസഫിന്റെ നിലപാട്.
Published by:
Gowthamy GG
First published:
October 17, 2020, 7:12 PM IST