കൽപ്പറ്റ: കശ്മീരിലെ പുൽവാമയിൽ ഭീകരാക്രമണത്തിൽ വീരമൃത്യു വരിച്ച ധീരജവാൻ ഹവിൽദാർ വി.വി. വസന്തകുമാറിനെ കേരള ജനത എക്കാലവും ഓർക്കുമെന്ന് മുൻമന്ത്രിയും എ.ഐ.സി.സി. അംഗവുമായ പി.കെ. ജയലക്ഷ്മി പറഞ്ഞു. പട്ടികവർഗ വിഭാഗത്തിലെ കുറുമ സമുദായാംഗമായ വസന്ത കുമാറിന്‍റെ രക്തസാക്ഷിത്വം കേരളത്തിലെ നാലര ലക്ഷം വരുന്ന പട്ടികവർഗ്ഗ സമൂഹത്തിന് ദു:ഖകരമാണ്. അതേസമയം തന്നെ ആ രക്തസാക്ഷിത്വം അഭിമാനമാണെന്നും അവർ പറഞ്ഞു.
സ്വാതന്ത്ര്യസമര കാലത്ത് വൈദേശിക ശക്തികളോട് ഏറ്റുമുട്ടി വീരമൃത്യു വരിച്ച ചരിത്രമാണ് കേരളത്തിലെ പട്ടികവർഗ സമൂഹത്തിന്‍റേത്. ഇന്ന് ഈ ഏറ്റ് മുട്ടൽ തീവ്രവാദത്തോടും മറ്റ് ചൂഷക- വിധ്വംസക പ്രവർത്തനങ്ങളോടാണെന്ന് മാത്രമാണെന്നും ജയലക്ഷ്മി പറഞ്ഞു. വസന്തകുമാറിന്‍റെ കുടുംബത്തിന് ന്യായമായ സാമ്പത്തിക സഹായം സംസ്ഥാന സർക്കാർ നൽകുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും ജയലക്ഷ്മി പ്രസ്താവനയിൽ പറഞ്ഞു.
വസന്തകുമാറിന്‍റെ വീട് സന്ദർശിച്ച ജയലക്ഷ്മി സംസ്കാര ചടങ്ങുകളിലും സംബന്ധിച്ചിരുന്നു.
അതേസമയം, വീരമൃത്യു വരിച്ച ധീരജവാന്‍ വി.വി വസന്തകുമാറിന്‍റെ കുടുംബം അനാഥമാകില്ലന്ന് പട്ടികവർഗ്ഗ വകുപ്പ് മന്ത്രി എ.കെ ബാലൻ പറഞ്ഞു. വി.വി വസന്തകുമാറിന്‍റെ തൃക്കൈപ്പറ്റയിലെ തറവാട് വീട് സന്ദർശിച്ച് മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു മന്ത്രി.
വസന്തകുമാറിന്‍റെ ഭാര്യ ഷീനയെ ജോലി ചെയ്യുന്ന സ്ഥാപനത്തിൽ ജോലി സ്ഥിരപ്പെടുത്തും. മക്കളുടെ വിദ്യാഭ്യാസവും സർക്കാർ ഏറ്റെടുക്കുമെന്നും മന്ത്രി പറഞ്ഞു.
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.