കോഴിക്കോട്: സുപ്രീംകോടതി ഉത്തരവിന്റെ പേരില്‍ നമ്മുടെ പാരമ്പര്യത്തെ തകര്‍ക്കാന്‍ അനുവദിക്കില്ലെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. കോഴിക്കോട് എന്‍ഡിഎയുടെ വിജയ് സങ്കല്പ് റാലിയില്‍ സംസാരിക്കവേയാണ് ബിജെപി ആചാരം സംരക്ഷിക്കുമെന്ന് മോദി പറഞ്ഞത്. ബിജെപി ഉള്ളിടത്തോളം കേരളത്തിന്റെ പാരമ്പര്യം നശിപ്പിക്കാന്‍ കഴിയില്ലെന്നും അദ്ദേഹം പറഞ്ഞു.
ഇന്ത്യയുടെ സംസ്കാരത്തെയും പാരമ്പര്യത്തേയും തകര്‍ക്കാനുള്ള ശ്രമങ്ങളൊന്നും ഇതുവരെ വിജയിച്ചിട്ടില്ലെന്ന് പറഞ്ഞ പ്രധാനമന്ത്രി ചില ആളുകള്‍ക്ക് വിശ്വാസവും അനാചാരവും തമമിലുള്ള വിശ്വാസം മനസ്സിലാക്കാന്‍ കഴിയുന്നില്ലെന്നും വിമര്‍ശിച്ചു. നിരപരാധികളായ വിശ്വാസികളെ ലാത്തികൊണ്ട് അടിക്കാന്‍ ബിജെപി അനുവദിക്കില്ലെന്നും അദ്ദേഹം പറഞ്ഞു.
Also Read: 2030 ല്‍ അമേരിക്കയെ തള്ളിമാറ്റി ലോകത്തെ ഒന്നാമത്തെയോ രണ്ടാമത്തെയോ സാമ്പത്തിക ശക്തിയായി ഇന്ത്യ മാറും: ശ്രീധരന്‍പിള്ള'സുപ്രീംകോടതി ഉത്തരവിന്റെ പേരില്‍ നമ്മുടെ പാരമ്പര്യത്തെ തകര്‍ക്കാന്‍ ശ്രമിച്ചു. അത് സംരക്ഷിക്കപ്പെടും എന്ന് കേന്ദ്ര സര്‍ക്കാര്‍ ഉറപ്പാക്കും എന്ന് ഞാന്‍ പ്രഖ്യാപിക്കുകയാണ്. ബിജെപിക്ക് ഉറപ്പുണ്ട് സുപ്രീം കോടതിയില്‍ തന്നെ കേരളത്തിന്റെ വിശ്വാസം സംരക്ഷിക്കപ്പെടും' മോദി പറഞ്ഞു.
എല്‍ഡിഎഫും യുഡിഎഫും ജയിച്ചാല്‍ നമ്മുടെ വിശ്വാസത്തെ നശിപ്പിക്കാം എന്നാണ് കരുതുന്നത്. അഭിപ്രായ സ്വാതന്ത്ര്യത്തിന്റെ വക്താക്കള്‍ എന്നു പറയുന്നവര്‍ അത് മലയാളികള്‍ക്കു നിഷേധിക്കുന്നു. അവര്‍ കേരളത്തെ പരീക്ഷണശാലയാക്കുന്നു. അര്‍ബന്‍ നക്സലുകളും ലിബറലുകളും സന്നദ്ധ സംഘടനകളും എല്ലാം നമ്മുടെ മതത്തില്‍ ഇടപെടുന്നു. മുത്തലാഖ് റദ്ദാക്കുന്ന കാര്യത്തില്‍ രണ്ടു പാര്‍ട്ടികളും ഇരട്ടത്താപ്പ് സ്വീകരിച്ചു. കമ്യൂണിസ്റ്റുകാരും കോണ്‍ഗ്രസുകാരും സ്ത്രീ ശാക്തീകരണകാര്യത്തില് ഇരട്ടത്താപ്പ് കാണിക്കുകയാണ്' പ്രധാനമന്ത്രി പറഞ്ഞു.
കേരളത്തിലെ ഇടതുപാര്‍ട്ടികള്‍ക്കെതിരെ സംസാരിച്ച പ്രധാനമന്ത്രി ത്രിപുരയില്‍ സംഭവിച്ചത് നിങ്ങള്‍ കാണണെന്നും കമ്മ്യൂണിസ്റ്റുകള്‍ക്ക് അവിടെ സംഭവിച്ചത് അറിയണമെന്നും പറഞ്ഞു. ത്രിപുരയിലെ ജനങ്ങള്‍ കമ്യൂണിസ്റ്റുകാരെ ശക്തമായ പാഠം പഠിപ്പിക്കുകയായിരുന്നു അദ്ദേഹം പറഞ്ഞു.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.